
കൊച്ചി: ഭാരവാഹികൾ ഒഴിഞ്ഞെങ്കിലും ആരോപണങ്ങളും തുറന്നകത്തും രാജികളുമായി താരസംഘടനായ 'അമ്മ"യിലെ തർക്കം രൂക്ഷമായി. രമേഷ് പിഷാരടി കൺവീനറായ അഡ്ഹോക് കമ്മിറ്റിയിൽ നിന്ന് ആശ അരവിന്ദ് രാജിവച്ചു. മല്ലിക സുകുമാരൻ, മുൻ ഭരണ സമിതിയംഗം ലക്ഷ്‌മിപ്രിയ എന്നിവർ സംഘടനയിൽ നിന്ന് പുറത്തുപോയി. ടിനി ടോം അംഗങ്ങൾക്ക് ഫേസ്ബുക്കിൽ തുറന്ന കത്തെഴുതി. മാലാ പാർവതി, മല്ലിക സുകുമാരൻ, ലക്ഷ്‌മിപ്രിയ തുടങ്ങിയവരും ഇന്നലെ പ്രതികരിച്ചു. എന്നാൽ മുൻപ്രസിഡന്റ് ശ്വേത മേനോനും ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനും മൗനത്തിലാണ്. അമ്മയുടെ പെൻഷൻ വേണ്ടെന്ന് ലക്ഷ്‌മിപ്രിയ സമൂഹ മാദ്ധ്യമത്തിൽ കുറിച്ചു. മരിച്ചാൽ ഇൻഷ്വറൻസും റീത്തും അനുശോചനവും വേണ്ട. സ്നേഹിക്കുന്ന ഏതാനും പേരൊഴികെ മറ്റാരും വരരുതെന്നും ലക്ഷ്‌മിപ്രിയ കുറിച്ചു.
ഉത്തരവാദിത്വം നിർവഹിക്കുന്നതിൽ മുൻ ഭരണസമിതി പരാജയപ്പെട്ടെന്ന് മാലാ പാർവതി പറഞ്ഞു. അതിന് സ്ത്രീ എന്ന ന്യായം പറയാനാകില്ല. കണക്കും റിപ്പോർട്ടും അവതരിപ്പിക്കാതെ മുൻ അഡ്ഹോക് കമ്മിറ്റിയെ കുറ്റപ്പെടുത്താനാണ് ശ്വേത ശ്രമിച്ചതെന്നും മാലാ പാർവതി പറഞ്ഞു. അതേസമയം നിയമസഭാ സമ്മേളനം കഴിഞ്ഞാൽ അഡ്ഹോക് കമ്മിറ്റി പ്രവർത്തനം ആരംഭിക്കും.
തന്നെ ടാർഗറ്റ് ചെയ്‌തെന്ന് ടിനി
അനീതികൾക്കെതിരെ ശബ്ദിച്ചതിന് തന്നെ ചിലർ ടാർഗറ്ര് ചെയ്തെന്ന് ടിനി ടോം തുറന്ന കത്തിലൂടെ ആരോപിച്ചു. തനിക്കെതിരായ ആരോപണങ്ങളിൽ പൊലീസ് എഫ്.ഐ.ആർ പോലും രജിസ്റ്റർ ചെയ്തിട്ടില്ല. സത്യമേ ജയിക്കൂ, അതാണ് തെളിഞ്ഞത്. സംഘടനാപ്രവർത്തനം അവസാനിപ്പിച്ചെന്നും അദ്ദേഹം അറിയിച്ചു.
'സിനിമയ്‌ക്ക് വ്യവസായപദവി അനുവദിച്ച പുതിയ ബഡ്‌ജറ്റ് അമ്മയ്‌ക്ക് സുവർണാവസരമായിരുന്നു. തർക്കത്തിനും പോരിനുമാണ് ശ്രമിച്ചത്. മോഹൻലാലും മമ്മൂട്ടിയുമടക്കമുള്ള താരങ്ങളുടെ സ്വാധീനം ഉപയോഗിച്ച് സർക്കാരിൽ നിന്ന് നേട്ടമുണ്ടാക്കാൻ കഴിയുന്നത് വിനിയോഗിച്ചില്ല. അന്തസിനായി സ്ത്രീകൾക്ക് അമ്മയിലും പോരാടേണ്ട അവസ്ഥയാണ്. നേതൃഗുണമുള്ളവർ വരണം".
- മല്ലിക സുകുമാരൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |