
തിരുവനന്തപുരം: നിരപരാധിയെന്ന് തെളിഞ്ഞെങ്കിലും, മോഷണക്കേസ് ചുമത്തി പീഡിപ്പിച്ചവർക്കെതിരായ പോരാട്ടം തുടരുകയാണ് വീട്ടു ജോലിക്കാരിയായിരുന്ന പനവൂർ പനയമുട്ടം സ്വദേശി ആർ.ബിന്ദു. പേരൂർക്കട പൊലീസ് കള്ളക്കേസെടുത്ത് ഒരു വർഷം പിന്നിട്ടെങ്കിലും, നേരിട്ട അപമാനത്തിന് കാരണക്കാർക്ക് ശിക്ഷ വാങ്ങി നൽകാനുള്ള ദൃഢ നിശ്ചയത്തിലാണ് ബിന്ദു.
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഉപദേഷ്ടാവും മുൻ ഡി.ജി.പിയുമായ എ. ഹേമചന്ദ്രൻ എഴുതിയ 'അധികാരത്തിന്റെ വഴി, അനീതിയുടെയും" എന്ന പുസ്‌തകം ചെന്നിത്തലയിൽ നിന്നും ഏറ്റുവാങ്ങാൻ കഴിഞ്ഞത് തനിക്ക് ലഭിച്ച പിന്തുണയാണെന്ന് ബിന്ദു പറയുന്നു. രണ്ടാഴ്ച മുമ്പ് ശംഖുംമുഖം അസി.കമ്മിഷണർ ഓഫീസിൽ അന്വേഷണത്തിന്റെ ഭാഗമായി വിളിപ്പിച്ചിരുന്നു. കേസിൽ മൊഴി നൽകാനെത്തിയ പേരൂർക്കട സ്റ്റേഷനിലെ മുൻ ഗ്രേഡ് എസ്.ഐ പ്രസന്നൻ, ഇപ്പോഴും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ നിരത്തുന്ന വാദമുഖങ്ങൾ കേട്ടപ്പോൾ അയാളോട് സഹതാപമാണ് തോന്നിയത്.
മോഷണം ആരോപിച്ച് വീട്ടുടമ അമ്പലമുക്ക് സ്വദേശി ഓമന ഡാനിയൽ 2025 ഏപ്രിൽ 23 ന് ആണ് ബിന്ദുവിനെതിരെ പരാതി നൽകിയത്. കേസിൽ നിരപരാധി എന്നറിഞ്ഞതിന് ശേഷം നാട്ടുകാർക്ക് തന്നോട് സ്നേഹം കൂടി. കള്ളിയെന്ന് ആരും വിളിച്ചിട്ടില്ല. പഞ്ചായത്തിൽ നിന്നും ലഭിച്ച വീട്ടിലേക്ക് പോകാൻ തോട് മുറിച്ചുകടക്കാനായി പാലമില്ലെന്ന കേരളകൗമുദി വാർത്തയെ തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് അധികൃതർ 10 ലക്ഷം രൂപ ചെലവഴിച്ച് പാലം നിർമ്മിക്കുകയും വഴി കോൺക്രീറ്റിടുകയും ചെയ്തു. എം.ജി.എം സ്‌കൂൾ മാനേജർ ഗീവർഗീസ് യോഹന്നാൻ പൊന്മുടി വാലി സ്‌കൂളിൽ ജോലി നൽകി. കഴിഞ്ഞ ദിവസം മൂത്ത മകൾ പ്രവീണയുടെ വിവാഹം കഴിഞ്ഞു. ഇളയ മകൾ പ്ലസ് വണ്ണിന് പ്രവേശനം കാത്തിരിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |