
തിരുവനന്തപുരം: ഇന്നലെ വിരമിച്ച ചീഫ് സെക്രട്ടറി എ. ജയതിലകിനെതിരെ വീണ്ടും യുവ ഐ.എ.എസ് ഓഫീസർ എൻ.പ്രശാന്ത്. ചിലർ അന്തസോടെ സ്ഥാനമൊഴിയും, മറ്റുചിലർ ഒഴിഞ്ഞുപോകുമ്പോൾ സമൂഹം ആശ്വസിക്കും എന്ന് ജയതിലകിന്റെ ചിത്രം പങ്കുവച്ച് പ്രശാന്ത് സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. ജയതിലകിനെതിരെ സമൂഹമാദ്ധ്യമത്തിൽ പ്രതികരിച്ചതിന്റെ പേരിൽ രണ്ടുവർഷം സസ്‌പെൻഷനിലായിരുന്ന പ്രശാന്ത് യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നശേഷം കഴിഞ്ഞമാസമാണ് സർവീസിൽ തിരിച്ചെത്തിയത്.
അഞ്ചോ പത്തോ കൊല്ലം ഭരണത്തിന്റെ ചെങ്കോൽ കൈയിലിരിക്കുമ്പോൾ താൻ തന്നെയാണ് ഈ നാടിന്റെ അധിപനെന്ന് അഹങ്കരിക്കുന്ന രാഷ്ട്രീയക്കാരെക്കാൾ കഷ്ടമാണ്, മുപ്പതുകൊല്ലം അധികാരത്തിന്റെ ഇരുണ്ട ഇടനാഴികളിൽ ഫയലുകൾക്ക് മുകളിൽ വിധി കുറിച്ച ഉദ്യോഗസ്ഥ മേധാവികളുടെ മതിഭ്രമമെന്നും പ്രശാന്ത് ഫേസ് ബുക്കിൽ കുറിച്ചു. കാലം തൂത്തെറിയും വരെ അവരെ സഹിക്കാൻ വിധിക്കപ്പെട്ടവരാണ് നമ്മൾ. ഇക്കൂട്ടർ ചരിത്രത്തിൽ അവശേഷിപ്പിക്കുന്നത് ഒരു പൊതുസേവകൻ ഒരിക്കലും എന്തായിത്തീരരുത് എന്നതിന്റെ ഉദാഹരണം മാത്രമാണെന്നും പറഞ്ഞു.
മൗനം പലപ്പോഴും
തെറ്റിദ്ധരിക്കപ്പെടും:
ഡോ. ജയതിലക്
തനിക്കെതിരെയുള്ള വ്യക്തിപരമായ ആരോപണങ്ങൾക്ക് സർക്കാർ നൽകിയ യാത്രഅയപ്പ് ചടങ്ങിൽ പരോക്ഷ മറുപടി നൽകി വിരമിച്ച ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്. പൊതുജീവിതത്തിൽ മൗനം പലപ്പോഴും തെറ്റിദ്ധരിക്കപ്പെടാറുണ്ട്. ചീഫ് സെക്രട്ടറിയുടെ ഓഫീസ് വ്യക്തിപരമായ അധികാരത്തിന്റെ വേദിയല്ല. വ്യക്തി താത്പര്യങ്ങളെക്കാൾ പ്രധാനം പദവിക്കാണ്. അനുസരിക്കേണ്ടത് നിയമങ്ങളെയാണ്. കസേര അതിലിരിക്കുന്നവരെക്കാൾ വലുതാണ്. 'കാലം കടന്നുപോകും പരിശ്രമം നിലനിൽക്കും. ഉത്തവാദിത്വത്തിന്റെ
പേരുകൾ മാറും ദൗത്യം തുടരും' എന്ന് അർത്ഥം വരുന്ന ലാറ്രിൻ വാക്കുകൾ കൂടി പരാമർശിച്ചാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |