SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.12 AM IST

പ്രതിഷേധത്തിന്റെ പേരിൽ: വ്യവസായ സംരംഭങ്ങളുടെ അനുമതി നിഷേധിക്കരുത് ഹൈക്കോടതി നിർദ്ദേശം

d

കൊച്ചി: നിയമപരമായ എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്ന വ്യവസായ സംരംഭങ്ങൾക്ക് പ്രദേശവാസികളുടെ പ്രതിഷേധത്തിന്റെ പേരിൽ പ്രവർത്തനാനുമതി നിഷേധിക്കാനാകില്ലെന്ന് ഹൈക്കോടതി. ഇത്തരം സംരംഭങ്ങൾക്ക് അനുമതി നിരസിക്കാൻ തദ്ദേശസ്ഥാപനത്തിന് അധികാരമില്ല. വ്യവസ്ഥകളോടെയോ അല്ലാതെയോ, പഞ്ചായത്ത്‌രാജ് നിയമപ്രകാരം അനുമതി നൽകുക മാത്രമാണ് മാർഗമെന്നും കോടതി വ്യക്തമാക്കി.

തിരുവനന്തപുരം നെല്ലനാട് സ്ഥാപിച്ച ഹോട്ട് മിക്സ് കോൺക്രീറ്റ് യൂണിറ്റിന് പ്രവർത്തനാനുമതി നിഷേധിച്ച ഗ്രാമപഞ്ചായത്ത് നടപടിക്കെതിരെ സംരംഭകരായ എസ്.സുധീർ, എ.താജുദ്ദീൻ എന്നിവരുടെ ഹർജി അനുവദിച്ച ഉത്തരവിലാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ നിരീക്ഷണം. പഞ്ചായത്തിന്റെ ഉത്തരവ് റദ്ദാക്കിയ കോടതി, ഹർജിക്കാരുടെ അപേക്ഷയിൽ രണ്ടാഴ്ചയ്ക്കകം അനുകൂല തീരുമാനമെടുക്കാൻ നെല്ലനാട് പഞ്ചായത്തിന് നിർദ്ദേശം നൽകി. ആവശ്യമെങ്കിൽ നിയമാനുസൃത ഉപാധികളാകാമെന്നും വ്യക്തമാക്കി.

വ്യവസായം തുടങ്ങാൻ മോഹിച്ചെത്തിയ ഹർജിക്കാർക്കു മുന്നിൽ നിയമങ്ങളല്ല, ഒരുപറ്റം ആളുകളുടെ ശാസ്ത്രീയാടിത്തറയില്ലാത്ത പ്രതിഷേധങ്ങളാണ് വിലങ്ങുതടിയായത്. അനുമതിപത്രങ്ങൾ കൈവശമുണ്ടായിട്ടും ജനരോഷം ഭയന്ന് പഞ്ചായത്ത് അധികൃതർ തീരുമാനമെടുക്കാൻ മടിച്ചത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്.

കോടികൾ മുടക്കി അത്യാധുനിക യന്ത്രസാമഗ്രികളുമായി പ്ലാന്റ് സ്ഥാപിച്ച സംരംഭകരുടെ സങ്കടകരമായ അവസ്ഥയാണ് കാണുന്നത്. മലിനീകരണ നിയന്ത്രണ ബോർഡിന്റേയും ആരോഗ്യവകുപ്പിന്റേയും മാനദണ്ഡങ്ങൾ പാലിച്ചിട്ടും 150 മീറ്റർ അകലെ താമസിക്കുന്ന ഏതാനും പേരുടെ പ്രതിഷേധം കാരണമാണ് പ്ലാന്റ് തുറക്കാനാകാത്തത്. ഇത്തരം സാഹചര്യങ്ങളിൽ വ്യവസായങ്ങൾ പൂട്ടേണ്ടി വരുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയെ ബാധിക്കുമെന്നും കോടതി പറഞ്ഞു.

'നിക്ഷേപകരെ തളർത്തരുത്"

കേരളത്തിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് ആത്മവിശ്വാസം നൽകുന്നതാകണം അധികൃതരുടെ നടപടിയെന്ന് ഹൈക്കോടതി. പ്രതിഷേധങ്ങളുടേയും ട്രേഡ് യൂണിയനിസത്തിന്റേയും നാടാണെന്നാണ് പൊതുവേയുള്ള ആരോപണം. എന്നാൽ,

സമീപകാലത്ത് കേരളത്തിന്റെ വ്യവസായവളർച്ച എടുത്തുപറയേണ്ടതാണ്. ജനങ്ങളും മാറിമാറി വന്ന രാഷ്ട്രീയ ഭരണനേതൃത്വവും നൽകിയ പിന്തുണയാണ് കാരണം. ഇതിനുവിരുദ്ധമായ ഒറ്റപ്പെട്ട സംഭവങ്ങൾക്ക് ഉദാഹരണമാണ് ഈ കേസ്. നാട്ടുകാരിൽ ചിലരുടെ എതിർപ്പിന്റെ പേരിൽ അനുമതി നിഷേധിക്കുന്നു. വോട്ടുബാങ്ക് നഷ്ടപ്പെടുമെന്ന ആശങ്കയാണ് കാരണം.

''ഇത് തിരഞ്ഞെടുപ്പ് സമയമാണ്. അധികാരത്തിലെത്തിയാൽ, നിയമപരമായി പ്രവർത്തിക്കുന്ന ഒരു സംരംഭവും അടച്ചുപൂട്ടില്ലെന്ന് പാർട്ടികളും സ്ഥാനാർത്ഥികളും വോട്ടർമാരോട് പറയണം

-ഹൈക്കോടതി

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA