
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതി സ്മാർട്ട് ക്രിയേഷൻ ഉടമ പങ്കജ് ഭണ്ഡാരിയുടെ അഭിഭാഷകനെ ഹൈക്കോടതിയിലെ സ്‌പെഷ്യൽ ഗവൺമെന്റ് പ്ലീഡറാക്കിയതിരെ രൂക്ഷ വിമർശനവുമായി ഇടത് നേതാക്കൾ.
ശബരിമലയിലെ സ്വർണം കട്ടവർക്കെതിരെ വാദിക്കാൻ അവരുടെ ഏജന്റു തന്നെ സർക്കാരിനായി ഹാജരാകുന്ന വിസ്മയമാണ് കാണാൻ പോകുന്നതെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും മുൻ ധനമന്ത്രിയുമായ കെ.എൻ.ബാലഗോപാൽ പറഞ്ഞു.
പ്രതികൾക്ക് രക്ഷപെടാൻ വേണ്ടിയാണ് സർക്കാർ നടപടിയെന്ന് മുൻ ദേവസ്വം മന്ത്രി വി.എൻ.വാസവൻ കുറ്റപ്പെടുത്തി. കുറ്റപത്രം സമർപ്പിക്കുന്നതിലേക്ക് എത്തുന്ന സമയത്താണ് കേസ് അട്ടിമറിക്കാൻ നീക്കം നടക്കുന്നത്. ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ എന്ന നിലയ്ക്കാണ് പ്രതിയുടെ വക്കീലിനെ പ്ലീഡറാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
കേസ് അട്ടിമറിക്കാനുള്ള ശ്രമമെന്നും നടപടിയിൽ നിഗൂഢതയുണ്ടന്നും മുൻ മന്ത്രി പി രാജീവ് പറഞ്ഞു. കോൺഗ്രസിന്റെ രാഷ്ട്രീയ കാപട്യമാണ് പുറത്തുവരുന്നതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. മുഖ്യമന്ത്രി മൗനം വെടിയണമെന്നും ആവശ്യപ്പെട്ടു.
സ്മാർട്ട് ക്രിയേഷൻസിനായി കേസ് വാദിച്ച അഭിഭാഷകനെ ദേവസ്വം വകുപ്പിന്റെ അഭിഭാഷകനാക്കിയത് അറിഞ്ഞിട്ടില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ പറഞ്ഞു. താൻ പ്രതികരിക്കേണ്ട വിഷയമല്ലെന്നും നിലപാടെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |