
കൊച്ചി: സ്വാശ്രയ മെഡിക്കൽ കോളേജുകൾ എം.ബി.ബി.എസ് വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കിയ ആറ് മാസ അധികഫീസ് തിരികെ നൽകണമെന്ന മെഡിക്കൽ കൗൺസിലിന്റെ നിർദ്ദേശം ഹൈക്കോടതി മൂന്ന് മാസത്തേക്ക് സ്റ്റേ ചെയ്തു. കോടതിയെ സമീപിച്ച തൃശൂർ അമല, ജൂബിലി, കോലഞ്ചേരി, പുഷ്പഗിരി മെഡിക്കൽ കോളജുകൾക്ക് ഫീ റഗുലേറ്ററി സമിതി നിശ്ചയിച്ച ഫീസ് തത്കാലം ഈടാക്കാനും അനുമതി നൽകി. മെഡിക്കൽ കമ്മിഷന്റെ സത്യവാങ്മൂലവും തേടി. അടിയന്തരമായി കേസ് പരിഗണിക്കണമെങ്കിൽ എതിർകക്ഷികൾക്ക് കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണൻ വ്യക്തമാക്കി. മെഡിക്കൽ കോളജുകൾ നാലരവർഷത്തെ ഫീസ് മാത്രമേ ഈടാക്കാവൂ എന്ന് ദേശീയ മെഡിക്കൽ കൗൺസിൽ 2026 ഏപ്രിൽ 7ന് പൊതുനോട്ടീസ് ഇറക്കിയത് ചോദ്യം ചെയ്താണ് ഹർജികൾ. പിരിച്ച ആറ് മാസത്തെ അധികഫീസ് റീഫണ്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ കമ്മിഷൻ ജൂൺ ആറിന് സർക്കാരിന് കത്തയച്ചത് ചോദ്യം ചെയ്ത് ഉപഹർജികളും നൽകി. കമ്മിഷൻ ഉത്തരവ് റദ്ദാക്കണമെന്നും നിശ്ചയിച്ച ഫീസ് ഈടാക്കാൻ അനുവദിക്കണമെന്നുമാണ് ഹർജിക്കാരുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |