
ന്യൂഡൽഹി: നിറുത്തിയിട്ടിരിക്കുന്ന വാഹനത്തിന് മുകളിൽ മരച്ചില്ല വീണതിനെ വാഹനാപകടമായി കണക്കാക്കാനാകില്ലെന്ന് സുപ്രീംകോടതി. കനത്ത മഴയത്ത്
ബംഗളൂരുവിൽറോഡുവക്കിൽ നിറുത്തിയിട്ടിരുന്നഓട്ടോറിക്ഷയ്‌ക്കു മേൽ മരച്ചില്ല വീണതിനെ തുടർന്ന് യാത്രക്കാരന് ഗുരുതര പരിക്കേറ്റിരുന്നു.
ഈ കേസ് പരിഗണിക്കവേയാണ് ജസ്റ്റിസുമാരായ സഞ്ജയ് കരോൽ, എൻ. കോട്ടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ചിന്റെ നിലപാട്. ഈ കേസിൽ ഉൾപ്പെട്ട വാഹനത്തിന് അപകടത്തിൽ ഒരു പങ്കുമില്ല. വഴിപോക്കനെന്ന നിലയിൽ ആ മരത്തിനു കീഴിൽ നിന്നിരുന്നുവെങ്കിലും അപകടം സംഭവിക്കുമായിരുന്നു.
മോട്ടോർ വാഹന നിയമം ഇവിടെ പ്രയോഗിക്കാൻ കഴിയില്ലെങ്കിലും, ഗുരുതര പരിക്കേറ്റ യാത്രക്കാരന്റെ കാര്യത്തിൽ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കുകയാണെന്ന് കോടതി പറഞ്ഞു. കർണാടക ഹൈക്കോടതി അനുവദിച്ച 17.10 ലക്ഷം രൂപ നഷ്‌ടപരിഹാരം 25 ലക്ഷമാക്കി ഉയർത്തി. ബൃഹത് ബംഗളൂരു മഹാനഗര പാലികയും, സംസ്ഥാന ഹോർട്ടികൾച്ചർ വകുപ്പും, ഇൻഷ്വറൻസ് കമ്പനിയും ചേർന്ന് നാല് ആഴ്ചയ്‌ക്കകം തുക യാത്രക്കാരന് കൈമാറണം.
2007 ജൂണിലാണ് കെ.കെ.ഉമേഷ് കുമാർ എന്നയാൾക്ക് പരിക്കേറ്റത്. നഷ്‌ടപരിഹാരം വിധിച്ച കർണാടക ഹൈക്കോടതി നടപടി ചോദ്യംചെയ്‌ത് ബൃഹത് ബംഗളൂരു മഹാനഗര പാലിക അടക്കം സമർപ്പിച്ച ഹർജികളാണ് സുപ്രീംകോടതി പരിഗണിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |