പീരുമേട്: കാലപ്പഴക്കത്താൽ ജീർണ്ണിച്ച് അപകടാവസ്ഥയിലായിരുന്ന പഴയ ലയങ്ങളിൽ നിന്ന് സുരക്ഷിതവും ആധുനിക സൗകര്യങ്ങളുമുള്ള പുതിയ വീടുകളിലേക്ക് മാറാനൊരുങ്ങി പെൻഷറസ്റ്റ് എസ്റ്റേറ്റിലെ തേയിലത്തോട്ടം തൊഴിലാളികൾ. ബോണാമിക്കടുത്തുള്ള മലങ്കര ടീ കമ്പനിയുടെ പെൻഷറസ്റ്റ് എസ്റ്റേറ്റിലാണ് തൊഴിലാളികൾക്കായി പുതിയ ലയം നിർമ്മിച്ച് നൽകിയിരിക്കുന്നത്.
ജില്ലയിലെ ഭൂരിഭാഗം എസ്റ്റേറ്റ് ലയങ്ങളും 60 വർഷത്തിലധികം പഴക്കമുള്ളവയും ചോർന്നൊലിക്കുന്നതുമാണ്. 2023ൽ ഏലപ്പാറ കോഴിക്കാനത്ത് ലയം ഇടിഞ്ഞുവീണ് തൊഴിലാളി സ്ത്രീ മരണപ്പെട്ട സംഭവവും വിവിധ എസ്റ്റേറ്റുകളിൽ മേൽക്കൂരയും ഭിത്തിയും തകർന്ന് നിരവധിപ്പേർക്ക് പരിക്കേറ്റ സാഹചര്യവും കണക്കിലെടുത്താണ് പുതിയ ലയങ്ങൾ നിർമ്മിക്കാൻ കമ്പനി മുന്നോട്ടുവന്നത്. 'പ്ലാന്റേഷൻ വർക്കേഴ്സ് ഹൗസിംഗ് കൺസ്ട്രക്ഷൻ സ്‌കീം' പദ്ധതിയുമായി സഹകരിച്ചാണ് മലങ്കര എസ്റ്റേറ്റ് ഈ പദ്ധതി നടപ്പിലാക്കിയത്. ആദ്യഘട്ടത്തിൽ സർവീസിൽ മുൻഗണനയും സീനിയോറിറ്റിയുമുള്ള ആറ് കുടുംബങ്ങളാണ് പുതിയ വീടുകളിലേക്ക് താമസത്തിനെത്തിയത്. വർഷങ്ങളായുള്ള ദുരിതജീവിതത്തിന് വിരാമമിട്ട് പുതിയ സൗകര്യങ്ങളിലേക്ക് മാറാൻ കഴിഞ്ഞത് തൊഴിലാളികളിൽ വലിയ ആവേശവും സന്തോഷവുമാണ് സൃഷ്ടിച്ചിരിക്കുന്നത്.
ചെലവ് 1 കോടി
ഒരു കോടി രൂപ ചെലവഴിച്ചാണ് പുതിയ ലയത്തിന്റെ നിർമ്മാണ പ്രവർത്തനം പൂർത്തിയാക്കിയത്. ഇതിൽ 12 ലക്ഷം രൂപ സർക്കാർ സബ്സിഡിയായി ലഭിച്ചു. ഓരോ വീട്ടിലും രണ്ട് കിടപ്പുമുറികൾ, അടുക്കള, ലിവിങ് ഏരിയ, ടോയ്‌ലറ്റ് എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. തറയിൽ ടൈലുകൾ പാകിയും സുരക്ഷയ്ക്കായി ശക്തമായ വാതിലുകൾ ഘടിപ്പിച്ചുമാണ് നിർമ്മാണം. എസ്റ്റേറ്റ് ഉടമ ജെ.കെ. തോമസാണ് വീടുകളുടെ പ്ലാൻ തയ്യാറാക്കിയത്.
'മുമ്പുണ്ടായിരുന്ന പരമ്പരാഗത ലയങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായ രീതിയിലാണ് പുതിയ വീടുകളുടെ നിർമ്മാണം പൂർത്തിയാക്കിയത് '
കമ്പനി ജനറൽ മാനേജർ ജോഷിബാ ജോസഫ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |