
തിരുവനന്തപുരം: ശബരിമലയിൽ മണ്ഡല-മകര വിളക്ക് തീർത്ഥാടന കാലത്ത് ഡ്യൂട്ടിക്കായി ഡോക്ടർമാരെയും പാരാമെഡിക്കൽ ജീവനക്കാരെയും വിട്ടുനൽകാനാവില്ലെന്ന് ആരോഗ്യവകുപ്പ്. സ്വന്തം നിലയിൽ ഡോക്ടർമാരെയും ജീവനക്കാരെയും കണ്ടെത്താൻ ആരോഗ്യവകുപ്പ് ഡയറക്ടർ തിരുവിതാംകൂർ ദേവസ്വം ബോർഡ് ദേവസ്വം കമ്മിഷണർക്ക് കത്ത് നൽകി. മന്ത്രി കെ.മുരളീധരന്റെ കീഴിലുള്ള രണ്ട് വകുപ്പുകൾ തമ്മിലാണ് തർക്കമുണ്ടായിരിക്കുന്നത്.
ഡോക്ടർമാർക്ക് മതിയായ താമസ, ഭക്ഷണ സൗകര്യം ഒരുക്കാറില്ലെന്നും യാത്രാബത്ത അനുവദിക്കുന്നതിൽ കാലതാമസമുണ്ടാകുന്നുവെന്നും കത്തിൽ പറയുന്നു. ശബരിമലയിൽ സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാർ ഉൾപ്പെടെയുള്ള സംഘത്തെയാണ് നിയോഗിക്കുന്നത്. ആരോഗ്യ വകുപ്പിൽ നിന്നു മാത്രം 500ൽപ്പരം ഡോക്ടർമാരെയും 300ൽപ്പരം നഴ്സിംഗ് ഓഫീസർമാരെയും 800 ലധികം ആരോഗ്യ വകുപ്പ് ജീവനക്കാരെയുമാണ് 14 ജില്ലകളിൽ നിന്നായി നിയോഗിക്കുന്നതെന്ന് കത്തിൽ പറയുന്നു. ആരോഗ്യ വിദ്യാഭ്യാസ വകുപ്പിൽ നിന്നും 100ഓളം ഡോക്ടർമാർ ഉൾപ്പെടെയുള്ള സംഘത്തേയും നിയോഗിക്കാറുണ്ട്. മാസപൂജയ്ക്ക് 20 പേർ അടങ്ങുന്ന സംഘത്തെ പ്രത്യേക ഡ്യൂട്ടിക്കായി ഉപയോഗിക്കുന്നു.
ഒരു വർഷം 150ഓളം ദിവസം ഡോക്ടർമാരുടെയും പാരമെഡിക്കൽ ജീവനക്കാരുടെയും സേവനം ആവശ്യമാണ്. ദേവസ്വം വകുപ്പ് മുൻകൈയെടുത്ത്പ്രത്യേക ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും കത്തിൽ പറയുന്നു. പ്രശ്നം സർക്കാർ പരിഹരിക്കുമെന്നായിരുന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാറിന്റെ പ്രതികരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |