
ശിവഗിരി: ശിവഗിരി തീർത്ഥാടനത്തിനെത്തുന്ന ലക്ഷക്കണക്കിന് ഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കാൻ ആറേക്കർ ഭൂമി ലഭ്യമാക്കണമെന്നതുൾപ്പെടെ ശിവഗിരി മഠത്തിന്റെ ആവശ്യങ്ങൾ ഗൗരവമായി പരിഗണിച്ച് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഉറപ്പു നൽകി.
ശിവഗിരി സന്ദർശനത്തിനെത്തിയ മുഖ്യമന്ത്രിയുമായി ഗസ്റ്റ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്ര് ഭാരവാഹികൾ ആവശ്യങ്ങൾ ഉന്നയിച്ചത്.
പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ ഉൾപ്പടെയുള്ള സന്യാസിമാരുമായാണ് കൂടിക്കാഴ്ച നടത്തിയത്.
തീർത്ഥാടന വേളയിൽ ഭക്തർക്കായി കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിന് അധിക സ്ഥലം കണ്ടെത്തുക എന്നതാണ് പ്രധാന ആവശ്യമെന്ന് സ്വാമി സച്ചിദാനന്ദ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ശിവഗിരി തുരങ്കത്തിന്റെ മുകൾഭാഗം കോൺക്രീറ്റ് ചെയ്ത് അതോട് ചേർന്നുകിടക്കുന്ന ആറേക്കർ സ്ഥലം പ്രയോജനപ്പെടുത്തണം. ഇത് സർക്കാരിന് വരുമാനവും നേടിക്കൊടുക്കും.
ദൈവദശകത്തിലെ മൂന്ന് പദ്യങ്ങൾ സംസ്ഥാനത്തിന്റെ പ്രാർത്ഥനാഗീതമായി പ്രഖ്യാപിക്കുക എന്നതാണ് മറ്റൊരു ആവശ്യം. ശിവഗിരി മഠത്തിന്റെ പോഷകസംഘടനയായ ഗുരുധർമ്മ പ്രചാരണ സഭയെ സർക്കാരിന്റെ മദ്യവിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങളിൽ പങ്കാളിയാക്കണമെന്നും ആവശ്യപ്പെട്ടു. ഇതെല്ലാം ഉൾപ്പെടുത്തിയുള്ള നിവേദനം മുഖ്യമന്ത്രിക്ക് കൈമാറി.
എല്ലാ നിർദേശങ്ങളും വിശദമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വെറും പ്രഖ്യാപനങ്ങളിൽ ഒതുങ്ങാതെ, ദീർഘകാല പദ്ധതികളായി ഘട്ടംഘട്ടമായി നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി വിശദമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |