
തിരുവനന്തപുരം: ഇടതുമുന്നണിയിൽ സി.പി.എം-സി.പി.ഐ പോരിനിടയാക്കിയ പി.എം.ശ്രീ പദ്ധതി യു.ഡി.എഫിനും കീറാമുട്ടിയായി. പദ്ധതി തുടരാൻ സർക്കാർ ധാരണയിലെത്തിയെങ്കിലും മുസ്ലിം ലീഗ് ശക്തമായ എതിർപ്പുണ്ട്. പ്രതിപക്ഷമാകട്ടെ, ' യു ടേൺ സർക്കാർ' എന്ന് പരിഹസിക്കുകയാണ്.
പ്രതിപക്ഷത്തായിരുന്നപ്പോൾ പദ്ധതിയെ യു.ഡി.എഫ് ശക്തമായി എതിർത്തിരുന്നു. കാവിവൽക്കരണം ലക്ഷ്യമിട്ട് ദേശീയ വിദ്യാഭ്യാസ നയം അടിച്ചേൽപ്പിക്കാനുള്ള ശ്രമം എന്നാണ് ലീഗ് ആരോപിച്ചിരുന്നത്. പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് ലീഗ് വ്യക്തമാക്കിയിരുന്നു. ഇത് തിരഞ്ഞെടുപ്പിൽ ലീഗിന് ഗുണം ചെയ്തു. പദ്ധതി തുടരാനുള്ള നീക്കത്തിൽ ലീഗിന് ശക്തമായ അമർഷമുണ്ട്. പദ്ധതി സ്വന്തം വകുപ്പിലാണ് നടപ്പാക്കേണ്ടി വരുന്നത്. മതന്യൂനപക്ഷങ്ങളോട് വിശദീകരിക്കേണ്ട ബാധ്യതയും ലീഗിനുണ്ട്. സർക്കാരിനെ വിമർശിച്ച് സമസ്ത മുഖപത്രവും എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരവും രംഗത്തു വന്നു. ലീഗിന്റെ വിദ്യാർത്ഥി സംഘടനയായ എം.എസ്.എഫും പ്രതിഷേധത്തിലാണ്.
കേന്ദ്രം ഫണ്ട് തടഞ്ഞുവയ്ക്കുന്നതുകാരണമുള്ള പ്രതിസന്ധി ചൂണ്ടിക്കാട്ടി പദ്ധതി തുടരാനാണ് കോൺഗ്രസിനു താൽപര്യം. ഘടകകക്ഷികളും ഇതിനോട് യോജിക്കുന്നു. ലീഗ് ഇടഞ്ഞുനിന്നാൽ പദ്ധതി നടപ്പാക്കാൻ കഴിയില്ലെന്നു മാത്രമല്ല, മുന്നണിയിലും പ്രതിസന്ധിയുണ്ടാകും. അത് മുതലെടുക്കാൻ പ്രതിപക്ഷം ശ്രമിക്കും.
അന്ന് തടഞ്ഞത് സി.പി.ഐ
2025 ഒക്ടോബർ 23ന് പി.എം ശ്രീ ധാരണാപത്രത്തിൽ ഒപ്പിട്ടത് ഇടതു മുന്നണിയിലും സർക്കാരിലും വലിയ പ്രതിസന്ധി ഉണ്ടാക്കിയിരുന്നു.
മുന്നണിയിലോ മന്ത്രിസഭയിലോ ചർച്ച ചെയ്യാതെ നടപ്പാക്കിയ തീരുമാനം സി.പി.ഐയെ പ്രകോപിപ്പിച്ചിരുന്നു. തീരുമാനം പിൻവലിച്ചില്ലെങ്കിൽ മന്ത്രിസഭായോഗത്തിൽ നിന്നു വിട്ടുനിൽക്കുമെന്ന ഭീഷണിക്ക് സി.പി.എം വഴങ്ങി. പദ്ധതിയെക്കുറിച്ച് പഠിക്കാൻ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചു. റിപ്പോർട്ട് വരുന്നതുവരെ പദ്ധതി നിർത്തിവെച്ചു. ഉപസമിതി ഒരിക്കൽ പോലും യോഗം ചേരാതെ വന്നതോടെ, പദ്ധതി ഉപേക്ഷിച്ച സ്ഥതിയായി. സി.പി.ഐയുടെ പരസ്യനിലപാട് തിരഞ്ഞെടുപ്പ് തോൽവിക്ക് വരെ ഇടയാക്കിയെന്ന് തിരഞ്ഞെടുപ്പ് അവലോന റിപ്പോർട്ടിൽ സി.പി.എം രേഖപ്പെടുത്തിയിട്ടുണ്ട്.
എല്ലാ വശങ്ങളും പരിശോധിക്കും: മന്ത്രി
പി.എം.ശ്രീ പദ്ധതിയുടെ എല്ലാ വശങ്ങളും മന്ത്രിസഭാ ഉപസമിതി പരിശോധിക്കുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീൻ. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി പദ്ധതിയിലുള്ള സർക്കാർ നിലപാട് വ്യക്തമാക്കുമെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ സർക്കാർ പദ്ധതിയിൽ ഒപ്പിട്ട ശേഷം വിവാദമായപ്പോഴാണ് പരിശോധനയ്ക്കായി മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചത്. അതിന്റെ തീരുമാനം വരുന്നതു വരെ പദ്ധതി നിറുത്തി വയ്ക്കുകയാണെന്ന് കേന്ദ്രത്തെ അറിയിച്ചു. അതിനു ശേഷം പദ്ധതി തുടരുന്നതുമായി ബന്ധപ്പെട്ട് നിരവധി കത്തുകളാണ് കേന്ദ്രം അയച്ചത്. നിലപാട് അറിയിക്കാനാണ് ആവശ്യപ്പെട്ടത്. പദ്ധതിയിൽ ഒപ്പിട്ട് പ്രതിസന്ധിയിലാക്കിയത് കഴിഞ്ഞ സർക്കാരാണ്. മേയ് മാസവും കേന്ദ്രം കത്തയച്ചു. ഒപ്പിട്ടു കഴിഞ്ഞാൽ തുടർ നടപടി അന്വേഷിക്കുക സ്വാഭാവികമാണ്. പി.എംശ്രീയെന്നു പറഞ്ഞല്ല കേന്ദ്രം ഫണ്ട് നൽകുന്നത്. പദ്ധതി നടപ്പാക്കാത്തതിനാൽ എസ്.എസ്.കെയുടെ ഫണ്ട് കേന്ദ്രം നൽകിയിട്ടില്ല. ഒപ്പിട്ട ശേഷം തടഞ്ഞു വച്ചിരുന്ന ചില ഫണ്ടുകൾ ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഒരു രൂപപോലും വാങ്ങിയിട്ടില്ല: വി.ശിവൻകുട്ടി
പി.എം ശ്രീ പദ്ധതിയിൽ നിന്ന് ഒരു പൈസ പോലും എൽ.ഡി.എഫ് സർക്കാർ വാങ്ങിയിട്ടില്ലെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇതുമായി ബന്ധപ്പെട്ട് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.എസ്.എസ്.കെയ്ക്ക് ലഭിച്ച ഫണ്ടിന് പി.എം ശ്രീയുമായി യാതൊരു ബന്ധവുമില്ലെന്ന് വാർത്താസമ്മേളനത്തിൽ പറഞ്ഞു. പി.എം ശ്രീ നടപ്പാക്കാൻ സ്കൂളുകളുടെ പട്ടിക പോലും കൊടുത്തിട്ടില്ല. മുഖ്യമന്ത്രി കാര്യം മനസ്സിലാക്കാതെ സംസാരിക്കുകയാണ്.
മന്ത്രിസഭ ഉപസമിതി വരുന്നതിൽ തെറ്റില്ല. പി എം ശ്രീയുടെ ഭാഗമാകില്ലെന്ന് കാട്ടി ആദ്യം കേന്ദ്രത്തിന് കത്ത് നൽകിയിരുന്നു. ഒപ്പിട്ടശേഷം,മന്ത്രിസഭ ചേർന്ന് നടപടികൾ മരവിപ്പിക്കാൻ തീരുമാനിച്ചപ്പോഴും കത്ത് നൽകി. ഇത് സർക്കാർ രേഖയായി നിലവിലുണ്ട്. മുഖ്യമന്ത്രിയുടെ വാദങ്ങൾ വാസ്തവവിരുദ്ധമാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി വി.ഡി സതീശനെ വെല്ലുവിളിക്കുകയാണ്. മുൻ സർക്കാർ നിർത്തിവെച്ച പദ്ധതി തുടരണോ വേണ്ടയോ എന്നത് യു ഡിഎഫ് സർക്കാരിന്റെ തീരുമാനമാണ്. മുൻ സർക്കാരിന് പി.എം ശ്രീ സ്കൂൾ പദ്ധതി ഫണ്ട് ലഭിച്ചതുകൊണ്ട് ഈ സർക്കാരും അത് തുടരണം എന്ന വാദം കള്ളമാണ്.
2025 ഒക്ടോബർ 23 ന് പി എം ശ്രീ സ്കൂൾ പദ്ധതിയുടെ ധാരണാപത്രത്തിൽ കേരളം ഒപ്പിട്ടു. പ്രാരംഭ നടപടികൾ സ്വീകരിക്കാൻ കേന്ദ്രം ആവശ്യപ്പെട്ടു. ഉടനെ അത് കഴിയില്ല എന്ന് സംസ്ഥാനം മറുപടി കൊടുത്തു. ഇതു വരെയും പി എം ശ്രീ സ്കൂളുകൾ തുടങ്ങുവാനുള്ള യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇത് കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ടാൽ മനസ്സിലാക്കാവുന്നതേയുള്ളൂ എന്നും വി.ശിവൻകുട്ടി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |