
തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാരിൽ മന്ത്രിമാരുടെ വകുപ്പുമായി ബന്ധപ്പെട്ട് തീരുമാനമായില്ല. ദേവസ്വം, ഫിഷറീസ്, ഉന്നത വിദ്യാഭ്യാസ വകുപ്പുകളിൽ അന്തിമ തീരുമാനമായിട്ടില്ല. പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗിലും തർക്കമുണ്ട്. അതിനിടെ എക്സൈസ് വകുപ്പിനോടുള്ള താത്പര്യക്കുറവ് എം. ലിജു പരസ്യമാക്കി. സഹകരണമോ, സാംസ്‌കാരികമോ കിട്ടിയാൽ കൊള്ളാമെന്നാണ് ലിജുവിന്റെ നിലപാട്. തർക്കങ്ങൾ പരിഹരിച്ച് ഇന്ന് ഗസറ്റ് വിജ്ഞാപനമിറക്കിയേക്കും.
ലീഗിന് നൽകിയ ഫിഷറീസ് വകുപ്പ് കോൺഗ്രസ് ഏറ്റെടുക്കണമെന്നാണ് ലത്തീൻ സഭയുടെ ആവശ്യം. പകരം ഉന്നത വിദ്യാഭ്യാസം വേണമെന്നാണ് ലീഗിന്റെ നിലപാട്. അതിൽ കോൺഗ്രസിനും ലത്തീൻ സഭയ്ക്കും എതിർപ്പുണ്ട്. ഉന്നത വിദ്യാഭ്യാസം കോൺഗ്രസിന് വേണമെന്ന അഭിപ്രായം ശക്തമാണ്.
എ.പി. അനിൽകുമാറിന് ആരോഗ്യ വകുപ്പ് നൽകിയത് കെ. മുരളീധരൻ എതിർത്തിരുന്നു. അതോടെ ആ വകുപ്പ് മുരളീധരനിലെത്തി. മുരളീധരന് നിശ്ചയിച്ച വൈദ്യുതി എ.പി. അനിൽകുമാറിനും നൽകി. എന്നാൽ അദ്ദേഹം വഴങ്ങിയില്ല. ഇതോടെ കെ.സി. വേണുഗോപാൽ പക്ഷം സമ്മർദ്ദവുമായെത്തി. മുരളീധരന് നൽകുന്ന ദേവസ്വം വകുപ്പ് കൂടി അനിൽകുമാറിലെത്തിച്ച് പരിഹാരത്തിനാണ് ശ്രമം. പകരം യുവജനക്ഷേമ, കായിക വകുപ്പ് മുരളീധരന് നൽകാനും ആലോചനയുണ്ട്.
റവന്യു ഉറപ്പിച്ച് സണ്ണി ജോസഫ്
തൊഴിൽ വകുപ്പ് വേണ്ടെന്ന് നിലപാടെടുത്ത ഷിബു ബേബിജോണിനെ വനം നൽകിയാണ് തൃപ്തിപ്പെടുത്തിയത്. എന്നാൽ ഫിഷറീസ് വകുപ്പ് ഷിബുവിന് നൽകി വനം തിരിച്ചെടുക്കാനും ആലോചനയുണ്ട്. വനത്തിനൊപ്പം ഫിഷറീസ് കൂടി ഏറ്റെടുക്കാമെന്ന ഷിബുവിന്റ നിലപാട് പ്രായോഗികവുമല്ല. അതിനിടെ കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫിന് നിശ്ചയിച്ച റവന്യു വകുപ്പ് എ.പി. അനിൽകുമാറിന് നൽകാൻ കെ.സി പക്ഷം നടത്തിയ ശ്രമം പാളി. മുഖ്യമന്ത്രിക്കൊപ്പം രമേശ് ചെന്നിത്തലയും എതിർത്തതോടെയാണ് നീക്കം പൊളിഞ്ഞത്.
പൊതു മരാമത്ത് വകുപ്പിനായി പി.കെ. ബഷീറും അബ്ദുൾ ഗഫൂറും ആവശ്യമുന്നയിച്ചതാണ് ലീഗിലെ പ്രതിസന്ധി. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിൽ അബ്ദുൾ ഗഫൂറിന്റെ പിതാവ് വി.കെ. ഇബ്രാഹിം കുഞ്ഞായിരുന്നു പൊതുമരാമത്ത് മന്ത്രി. എന്നാൽ പൊതുമരാമത്ത് പോലൊരു വലിയ വകുപ്പ് സഭയിലെ കന്നിക്കാരന് നൽകുന്നത് ഉചിതമല്ലെന്നാണ് ബഷീർ പക്ഷത്തിന്റെ നിലപാട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |