തിരുവനന്തപുരം: സംസ്ഥാനത്തെ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയൊടുക്കേണ്ട 'ഇ-ചലാൻ' പോർട്ടർ തകറാരിൽ. ഇതോടെ വാഹന ഉടമകൾ പിഴയൊടുക്കാനാകാതെ വലയുകയാണ്. കോടതിക്ക് കൈമാറിയ കേസുകൾ പൊലീസ് മോട്ടോർവാഹന വകുപ്പ് ഓഫീസുകളിൽ തിരിച്ചെടുത്താണ് പിഴയൊടുക്കാൻ സൗകര്യമൊരുക്കുന്നത്. പോർട്ടൽ തകരാറിലായതുകാരണം ഇതിനു കഴിയുന്നില്ല. കോടതിക്ക് കൈമാറിയ കേസുകൾ തിരിച്ചെടുക്കാതെ ഓൺലൈനിൽ പിഴയടയ്ക്കാനാകില്ല.
ഓണത്തിനു മുൻപ് ഫിറ്റ്നസ് തീർത്ത് വാഹനം നിരത്തിൽ ഇറക്കാൻ ശ്രമിക്കുന്ന ടാക്സി ഉടമകളും കുടുങ്ങിയിരിക്കുകയാണ്. ഫിറ്റ്‌നെസ് ഇല്ലെങ്കിൽ വാഹനം പുറത്തിറക്കാൻ കഴിയില്ല. ടാക്സിക്കാർ വരുമാനം നിലച്ച അവസ്ഥയിലാണ്. മൂന്നു ദിവസം കഴിഞ്ഞിട്ടും സാങ്കേതികത്തകരാർ പരിഹരിക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. വാഹന സംബന്ധമായ സേവനങ്ങൾക്കുള്ള വാഹൻ സോഫ്റ്റ്‌വെയർ സ്ഥിരം തകരാറിലാകാറുണ്ടെങ്കിലും ഇ-ചലാൻ ഏറക്കുറെ കൃത്യമായി പ്രവർത്തിക്കാറുണ്ട്. ഓരോ വാഹനത്തിന്റെയും പിഴ സംബന്ധമായ വിവരങ്ങൾ ഇതിൽ പരിശോധിക്കാനും കഴിയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |