രാജ്യത്തെ ഇലക്ട്രിക് മോട്ടോറിന്റെ സ്രഷ്ടാവെന്ന് അറിയപ്പെടുന്ന ഗോപാൽ സ്വാമി ദുരൈ സ്വാമിയുടെ ജീവിതകഥ പറയുന്ന ജി.ഡി.എൻ എന്ന ബയോപിക് ഇന്നാണ് തിയേറ്ററിൽ എത്തിയത്. ഇന്ത്യൻ എഡിസൺ എന്ന് വിശേഷണമുള്ള ജി.ഡി.എന്നിന്റെ മുപ്പതുകൾ മുതൽ 75 വയസുവരെയുള്ള കാലഘട്ടം അവതരിപ്പിച്ചത് നടൻ ആർ. മാധവൻ ആണ്. ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞൻ നമ്പി നാരായണനെ അനശ്വരമാക്കിയ മാധവന്റെ അഭിനയ ജീവിതത്തിലെ മറ്റൊരു നാഴികക്കല്ലാണ് ജി.ഡി.എൻ.
വെള്ളിത്തിരയിൽ വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന മാധവന്റെ ജീവിതത്തിലെ മറ്റൊരു മുഖമാണ് മുംബയിലെ അദ്ദേഹത്തിന്റെ വീട്. ആഡംബരത്തിന്റെ പതിവ് കാഴ്ചകളിൽ നിന്ന് വിഭിന്നമായി ശാന്തതയ്ക്കും ലാളിത്യത്തിനും സ്വകാര്യതയ്ക്കും പ്രാധാന്യം നൽകുന്ന ഇടമാണ് ഈ വീട്. മുംബയിലെ ആഡംബര മേഖലയായ ബാന്ദ്ര- കുർള കോംപ്ലക്സിലാണ് മാധവന്റെ വസതി സ്ഥിതി ചെയ്യുന്നത്. 17.5 കോടിയാണ് വീടിന്റെ മൂല്യമെന്നാണ് റിപ്പോർട്ട്.
മണ്ണിന്റെ മണവും നിറവും
4182 ചതുരശ്രയടി വിസ്തീർണമുള്ള വീട്ടിൽ അഞ്ച് കിടപ്പുമുറികളാണുള്ളത്. വിശാലമായ മുറികളും മനോഹരമായ വുഡൻ ഫിനിഷിംഗും മണ്ണിന്റെ നിറങ്ങളോട് ചേർന്ന ഇന്റീരിയർ, ഊഷ്മളമായ ലൈറ്റിംഗ് എന്നിവയാണ് വീടിന്റെ പ്രധാന സവിശേഷതകൾ. അമിതമായ അലങ്കാരങ്ങളെക്കാൾ വീട്ടിലെ ഓരോ വസ്തുവിനും വ്യക്തമായ സ്ഥാനം നിശ്ചയിച്ചാണ് ഇന്റീരിയർ ഒരുക്കിയിരിക്കുന്നത്. വലിയ ജനാലകളും തുറന്നയിടങ്ങളും വീടിന് കൂടുതൽ വിശാലത നൽകുന്നു.
ധ്യാനമുറി
വീടിന്റെ ഏറ്റവും പ്രധാന പ്രത്യേകതകളിലൊന്ന് ധ്യാനത്തിനായി മാറ്റിവച്ചിരിക്കുന്ന പ്രത്യേക മുറിയാണ്. മുംബ.യ് പോലൊരു നഗരത്തിന്റെ തിരക്കുകളിൽ നിന്ന് മാറിനിൽക്കാനുള്ള ഇടംകൂടിയാണിത്. വീടിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ബുദ്ധ പ്രതിരമകളും ശാന്തമായ അന്തരീക്ഷത്തിന് കൂടുതൽ ഭംഗി നൽകുന്നു. ഒരു സ്വകാര്യ ലൈബ്രറിയും വീട്ടിൽ ഒരുക്കിയിട്ടുണ്ട്. പുസ്തകങ്ങൾ ഇറഞ്ഞ ഇവിടം വായനയ്ക്കും ചിന്തയ്ക്കും പ്രാധാന്യം നൽകുന്ന ഒരാളുടെ വ്യക്തിത്വം പ്രകടമാക്കുന്നു.
നഗരത്തിനിടയിലെ പച്ചത്തുരുത്ത്
വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം ടെറസ് തന്നെയാണ്, പരമ്പരാഗത കൃഷി രീതിക്ക് പകരം ഹൈഡ്രോപോണിക് രീതിയിൽ പഴങ്ങളും പച്ചക്കറികളും വളർത്തുന്ന ടെറസ് ഗാർഡനാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കോൺക്രീറ്റ് കെട്ടിടങ്ങൾ നിറഞ്ഞ മുംബയ് നഗരത്തിനിടയിൽ ഈ പച്ചത്തുരുത്ത് വേറിട്ടൊരു അനുഭവമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |