
ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി വിവാഹ ഒരുക്കത്തിലാണ് രാഷ്‌ട്രപതി ഭവൻ. ഫെബ്രുവരി 12നാണ് ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട ഇടങ്ങളിലൊന്നിൽ വിവാഹം നടക്കുന്നത്. സിആർപിഎഫ് അസിസ്റ്റന്റ് കമാൻഡന്റ് പൂനം ഗുപ്‌തയും സിആർപിഎഫ് ഓഫീസറായ അവ്‌നിഷ് കുമാറുമാണ് രാഷ്‌ട്രപതി ഭവനിലെ അത്യപൂർവച്ചടങ്ങിൽ വിവാഹിതരാവുന്നത്. മദർ തെരേസ കോംപ്ളക്‌സിൽവച്ച് കനത്ത സുരക്ഷാ സന്നാഹങ്ങളോടെ നടക്കുന്ന ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാവും പങ്കെടുക്കുക. ആരാണ് രാഷ്ട്രപതി ഭവനിൽവച്ച് വിവാഹിതയാവുന്ന ആദ്യ ഇന്ത്യൻ യുവതിയായ പൂനം ഗുപ്‌തയെന്നറിയാം.
മദ്ധ്യപ്രദേശ് സ്വദേശിയായ പൂനം നിലവിൽ രാഷ്‌ട്രപതിയുടെ പേഴ്‌സണൽ സെക്യൂരിറ്റി ഓഫീസറായാണ് സേവനം അനുഷ്ഠിക്കുന്നത്. 74ാമത് റിപ്പബ്ളിക് ഡേ പരേഡിൽ വനിതാ കണ്ടിജെന്റിനെ നയിച്ചാണ് പ്രശസ്‌തയായത്. ഇതിന് മുൻപ് ബീഹാറിലെ പല മേഖലകളിലും പ്രവർത്തിച്ചിരുന്നു.
മാത്തമാറ്റിക്‌സിൽ ബിരുദം, ഇംഗ്ളീഷിൽ ബിരുദാനന്തര ബിരുദം, ബിഎഡ് എന്നിവയ്ക്കുശേഷമാണ് പൂനം പ്രതിരോധ സേനയുടെ ഭാഗമായത്. 2018ൽ സിഎപിഎഫ് പരീക്ഷയിൽ 81ാമത് റാങ്ക് നേടി സിആർപിഎഫിൽ അസിസ്റ്റന്റ് കമാൻഡന്റ് ആയി ചുമതലയേറ്റു. രാഷ്‌ട്രപതി ഭവനിൽ വിവാഹിതയാകാനുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ രാഷ്‌ട്രപതി ദ്രൗപതി മുർമു നേരിട്ട് സമ്മതം നൽകുകയായിരുന്നുവെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പൂനത്തിന്റെ മികച്ച സേവനവും പെരുമാറ്റവും കണക്കിലെടുത്താണ് ഈ അപൂർവ്വ അംഗീകാരമെന്നാണ് വിവരം. എന്നാൽ ഇത്തരത്തിലൊരു ഇളവ് എങ്ങനെ ലഭിച്ചുവെന്ന് പല ഭാഗങ്ങളിൽ നിന്നും ചോദ്യം ഉയരുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |