
ഏഴ് പതിറ്റാണ്ടിലേറെ ബോളിവുഡിന്റെ ഈണങ്ങൾക്ക് ശബ്‌ദമേകിയ ആദ്യകാല ഗായികമാരിൽ അവസാനത്തെയാളും വിടവാങ്ങിയിരിക്കുന്നു. ഇന്ത്യൻ സംഗീതത്തിലെ യുഗാന്ത്യമാണ് ആശാഭോസ്‌ലെയുടെ വിയോഗത്തോടെ സംഭവിച്ചത്. നിരവധി പ്രമുഖർ ഗായികയ്ക്ക് അനുശോചനം രേഖപ്പെടുത്തി. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ ഗായിക ശ്രേയാ ഘോഷാൽ ആശയെ അനുസ്‌മരിച്ച് കുറിച്ച പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. ആശാ ഭോസ്‌ലെയുടെ പാട്ടുകൾ കേട്ടും അവരിൽ നിന്ന് പാഠങ്ങൾ പഠിച്ചുമാണ് താൻ വളർന്നതെന്ന് ശ്രേയാ ഘോഷാൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
'തലമുറകളെ സ്വാധീനിച്ച സ്വരമാണ് നമുക്ക് നഷ്ടമായിരിക്കുന്നത്. സംഗീതത്തെ പുതു ശൈലിയിൽ നിർവചിച്ച പ്രതിഭയായിരുന്നു അവർ. ആശാ ഭോസ്‌ലെ ജി അതിരുകളില്ലാത്ത അത്ഭുതമായിരുന്നു. അവരുടെ പാട്ടുകൾ കേട്ടും അവരിൽ നിന്നും പാഠങ്ങൾ പഠിച്ചുമാണ് ഞാൻ വളർന്നത്. എന്തിനേറെ പറയുന്നു, ഓരോ പാട്ടിലും അവർ കൊണ്ടുവരുന്ന വൈവിദ്ധ്യം കണ്ട് ഞാൻ അമ്പരന്നിട്ടുണ്ട്. ഓരോ സ്വരത്തിനും ജീവൻ നൽകാനും, ഏത് വികാരത്തെയും നമുക്കൊക്കെ പ്രിയപ്പെട്ടതാക്കി മാറ്റാനും അവർക്ക് പ്രത്യേക കഴിവുണ്ടായിരുന്നു. വികൃതി നിറഞ്ഞ പാട്ടുകൾ മുതൽ ആഴമുള്ള ഗസലുകൾ വരെ, മറാത്തിയും ബംഗാളിയും അടക്കമുള്ള ഭാഷകളിലെ അവരുടെ പാട്ടുകളും ആശാജിക്ക് മാത്രം സാധിക്കുന്ന ഒന്നായിരുന്നു.
ഞങ്ങളെപ്പോലുള്ളവർക്ക് പ്രചോദനം മാത്രമായിരുന്നില്ല, മറിച്ച് സംഗീതത്തിന്റെ ആത്മാവ് തന്നെയായിരുന്നു ആശാഭോസ്‌ലെ. ഞാൻ ജീവിക്കുന്ന കാലത്ത് അവരുടെ ആ പ്രഭാവം നേരിട്ട് കാണാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമായിട്ടാണ് കരുതുന്നത്. അവർ പാടിവച്ച ശബ്ദം കാലത്തിനപ്പുറം മുഴങ്ങിക്കൊണ്ടിരിക്കും. ആ സ്വരം തൊട്ടറിഞ്ഞ ഓരോ ഹൃദയത്തിലും അവർ പ്രചോദനമായ ഓരോ കലാകാരനിലും അത് എന്നെന്നും നിലനിൽക്കും. സംഗീതത്തിന്റെ ലോകത്ത് ഇനി വിശ്രമിക്കൂ ആശാ തായ്... നിങ്ങളുടെ പാരമ്പര്യം ഒരിക്കലും മാഞ്ഞുപോവില്ല.'- ശ്രേയാ ഘോഷാൽ കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |