SignIn
Kerala Kaumudi Online
Tuesday, 01 September 2026 2.41 AM IST

വേണം, നീർത്തട നദീതട പരിപാലനം

1

ആഗോളതാപനത്തിന്റെ ഫലമായുണ്ടാകുന്ന കാലാവസ്ഥാമാറ്റത്തിന്റെ പുതിയ യുഗത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്. മനുഷ്യപ്രേരിതമായ ഘടകങ്ങൾ കൂടി കൊണ്ട് കാലാവസ്ഥയ്ക്ക് വലിയ മാറ്റം ഉണ്ടാവുകയാണ്. വർദ്ധിച്ച മഴ, പ്രളയം, വരൾച്ച, ജലക്ഷാമം എന്നിവ തുടർച്ചയായി സംഭവിക്കുന്നു. കേരളത്തിലെ സൂക്ഷ്മ കാലാവസ്ഥയിലുൾപ്പെടെ വലിയ മാറ്റമാണ് സംഭവിക്കുന്നത്. കുറഞ്ഞസമയത്ത് ചെറിയ സ്ഥലങ്ങളിൽ വലിയ മഴയെന്ന നിലയിൽ മഴയ്ക്ക് മാറ്റമായി.


മണ്ണിന്റെയും ജലസ്രോതസുകളുടെയും നാശവും മലിനീകരണവും കൂടിയായപ്പോൾ സങ്കീർണ്ണത വർദ്ധിക്കുന്നു. എൽനിനോപോലുള്ള പ്രതിഭാസങ്ങളും ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വിധ്രുവ മേഖലയിലെ വ്യത്യാസവും ഇന്ത്യൻ മൺസൂണിനെ ബാധിക്കുന്നു. അപ്പോൾ സങ്കീർണ്ണമായ കാലാവസ്ഥ രീതിയാണ് സംസ്ഥാനത്ത് ഉണ്ടാകുന്നത്. കടലിലെ വെള്ളം നീരാവിയാകുന്നതിന്റെ അളവ് കൂടുതലാണ്. സ്ട്രാറ്റിഫൈഡ് വിഭാഗത്തിൽപ്പെട്ട പരന്ന മേഘങ്ങൾക്കു പകരം കുമുലോനിമ്പസ് എന്ന കൂമ്പാരമേഘങ്ങൾ മഴ നൽകുമ്പോൾ ആഘാതം കൂടുതലായിരിക്കും. 8 മുതൽ 10 കിലോമീറ്റർ വരെ ഉയരത്തിൽ നിന്നും ലഭിച്ചിരുന്ന മഴ ഇപ്പോൾ 15 കിലോമീറ്ററിനുമുകളിൽ നിന്നാണ് പതിക്കുന്നത്. മേഘവിസ്ഫോടനം മിന്നൽ പ്രളയത്തിന് കാരണമാകും.


മണ്ണിലെ ജലാഗിരണശേഷിയിലുണ്ടാകുന്ന മാറ്റം ഉപരിതല നീരൊഴുക്ക് വർദ്ധിപ്പിക്കുന്നു. എത്ര മഴയായാലും അവയെ ഉൾക്കൊള്ളാനുള്ള സാഹചര്യമില്ലെങ്കിൽ പ്രളയവും വെള്ളപ്പൊക്കവു മാവും ഫലം. വനനശീകരണം, വയൽ നികത്തൽ, കുന്നിടിക്കൽ, കാവുകളുടെ നാശം, തണ്ണീർതടം നികത്തൽ, മലിനീകരണം, മാലിന്യങ്ങൾ തുടങ്ങി പ്രശ്നങ്ങൾ നിരവധിയുണ്ട്. മാറുന്ന മഴയെയും കാലാവസ്ഥയെയും മനസിലാക്കി കൊണ്ടുള്ള പദ്ധതികളാണ് വേണ്ടത്. ഇവിടെയാണ് നീർതട, നദീതട അടിസ്ഥാനത്തിലുള്ള വികസനത്തിന്റെ പ്രാധാന്യം വരുന്നത്.

സംസ്ഥാനത്തെ നദീതടങ്ങളുടെയും ചെറു ചാലുകളുടെ ചുറ്റുമുള്ള സൂക്ഷ്മ നീർതടങ്ങളിൽ തുടങ്ങി ലഘു നീർതടം, ഉപനീർതടം എന്നിവയെല്ലാം പരിഗണിച്ച് നദീതടമാകുന്ന സ്ഥൂല നീർതടം വരെയുള്ള യൂണിറ്റുകളുടെ അടിസ്ഥാനത്തിൽ മണ്ണ്, ജല, ജൈവ പരിപാലന പരിപാടികൾ അനിവാര്യമാണ്. സംസ്ഥാനത്തെ സൂക്ഷ്മ കാർഷിക കാലാവസ്ഥ ദുരന്ത റിസ്‌കിന്റെ അടിസ്ഥാനത്തിൽ വിവിധ യൂണിറ്റുകളായി തിരിക്കണം. നദീതടങ്ങളെ ജില്ലാടിസ്ഥാനത്തിൽ വേർതിരിച്ചെടുക്കണം.

എല്ലാ ഗ്രാമപഞ്ചായത്തുകളിലും പഞ്ചായത്തുതല വിഭവ ഭൂപടം തയ്യാറാക്കിയിട്ടുണ്ട്. ബ്ലോക്കുതല നീർതട ഭൂപടങ്ങളും ലഭ്യമാണ്. ഇവയെല്ലാം അപ്‌ഡേറ്റ് ചെയ്ത് സൂക്ഷ്മ കാർഷിക കാലാവസ്ഥ റിസ്‌ക് സോൺ തരംതിരിക്കാവുന്നതാണ്. കടൽതീരം മുതൽ കാടു വരെയുള്ള ഓരോ പ്രദേശത്തെയും ഭൂപ്രകൃതി, മൺതരങ്ങൾ, മണ്ണിന്റെ സവിശേഷതകൾ, ജലപ്രകൃതി, ഭൂവിനിയോഗം, ആസ്തി, പരിസ്ഥിതി, ജൈവവൈവിദ്ധ്യം, നിർമ്മിതികൾ, ദുരന്ത സാദ്ധ്യതകൾ, റിസ്‌കി പ്രദേശങ്ങൾ എന്നിവ വേർതിരിച്ച് ഭൂപടങ്ങളും റിപ്പോർട്ടും തയ്യാറാക്കണം.

ഓരോ പ്രളയ തടത്തിനും വെള്ളപ്പൊക്കതട മാപ്പ് ഉണ്ടാക്കണം. മലകൾ, കുന്നുകൾ, വിവിധചരിവ് പ്രദേശങ്ങൾ, സമതലം, താ‌ഴ്വര എന്നിവയ്ക്കാവശ്യമായ സൂക്ഷ്മതല പ്ലാനുകൾ തയ്യാറാക്കണം. ഭൂവിനിയോഗം, കൃഷി, ആരോഗ്യം, കാലാവസ്ഥ, വനം, മഴ-ജല-മണ്ണ് സംരക്ഷണം, ജൈവ വൈവിദ്ധ്യം, പരിസ്ഥിതി, ഊർജ്ജം, മാലിന്യം എന്നീ വിഷയങ്ങളിൽ നയം രൂപീകരിക്കണം. മഴയളക്കുവാനുള്ള സംവിധാനം വ്യാപകമാക്കണം. സംസ്ഥാനത്ത് പരമാവധി പച്ചപ്പ് വർദ്ധിപ്പിക്കാനുള്ള പരിപാടി ആരംഭിക്കണം. സൂക്ഷ്മ ഹരിത വനങ്ങൾ വ്യാപകമാക്കണം.

ഹരിത നിർമ്മിതി

പ്രോട്ടോക്കാൾ

മാലിന്യസംസ്‌കരണത്തിന് ആറു മാസം മുതൽ ഒരു വർഷം വരെ നീണ്ടു നിൽക്കുന്ന ശുചീകരണ പരിപാടി നടപ്പിലാക്കണം. മാലിന്യ സംസ്‌കരണ പ്ലാന്റുകൾ ഉൾപ്പെടെ പരമാവധി സ്ഥാപിക്കണം. മഴവെള്ള സംഭരണവും ഭൂജല പോഷണവും നിർബന്ധമായി നടപ്പിലാക്കണം.

ഹരിത നിർമ്മിതികൾക്കുള്ള പ്രോട്ടോക്കാൾ തയ്യാറാക്കണം. ജലസ്രോതസുകളും ഡാമുകളും മാലിന്യമുക്തമാക്കാൻ പ്രത്യേകം പരിപാടി ആവശ്യമാണ്. ഭൗതിക പ്രത്യേകതകൾക്കനുസരിച്ചുള്ള നിർമ്മാണ ഡിസൈൻ വികസിപ്പിക്കണം.

സെക്രട്ടറിയേറ്റ്, നിയമസഭ, മന്ത്രി മന്ദിരങ്ങൾ, പൊതുസ്ഥാപനങ്ങൾ, കോളേജ്, സ്‌കൂൾ സമുച്ചയങ്ങൾ, സർക്കാർ ഓഫീസുകൾ എന്നിവ ഘട്ടംഘട്ടമായി ഹരിത ക്യാമ്പസുകളാക്കി മാറ്റണം. പ്ലാസ്റ്റിക്കിന് പകരമുള്ള ബദൽ ഉത്പന്നങ്ങൾ പരമാവധി തയ്യാറാക്കണം. പ്രകൃതി സൗഹൃദവും ബദൽ വസ്തുക്കൾ ഉപയോഗിച്ചു കൊണ്ടുള്ളതുമായ കെട്ടിട നിർമ്മാണം പ്രോത്സാഹിപ്പിക്കണം

ദുരിത പ്രതികരണ ബ്രിഗേഡ്


പ്രകൃതി ദുരന്തങ്ങൾക്ക് സാദ്ധ്യതയുള്ളയിടങ്ങളിൽ പ്രത്യേക പ്ലാനുകൾ തയ്യാറാക്കണം.
ഓരോ ഗ്രാമപഞ്ചായത്തുകളിലും റിസ്‌ക് റിഡക്ഷൻ ആന്റ് റെസിലൻസ് സമിതിയും സാങ്കേതിക സമിതിയും രൂപീകരിക്കണം. ഓരോ ഗ്രാമത്തിലും നൂറുപേരെ കണക്കാക്കി സംസ്ഥാന 
ത്താകെ ഒരു ലക്ഷംപേരെ പരിശീലിപ്പിക്കണം. ദുരിത പ്രതികരണ ബ്രിഗേഡ് സജ്ജമാക്കണം. വിദ്യാർത്ഥികളെ ഉൾപ്പെടെ നീന്തൽ പഠിപ്പിക്കണം. മലനിരകളിൽ സാഹസിക ദുരന്ത പരിപാലന ടീം ആവശ്യമാണ്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുനഃസംഘടിപ്പിക്കണം. തീരദേശം, ഇടനാട്, മലനാട് എന്നിവ കണക്കാക്കിയും വിഷയാടിസ്ഥാനത്തിലുള്ള വിദഗ്ദ്ധരുടെ പാനൽ ആവശ്യമാണ്.

(മുൻ ജലവിഭവ വകുപ്പ് ഡയറക്ടറാണ് ലേഖകൻ. ഫോൺ: 9847547881)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEERTHADAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY