ആലുവ: റൂറൽ ജില്ലയിൽ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിൽ 34 കിലോ കഞ്ചാവുമായി മൂന്ന് അന്യസംസ്ഥാന തൊഴിലാളികൾ പൊലീസിന്റെ പിടിയിലായി. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ റാഫിക്കുൾ ഷെയ്ഖ് (30), ജുയെൽ ഷെയ്ഖ് (22), സഹിൻ ഷെയ്ഖ് (29) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫും ആലുവ പൊലീസും ചേർന്ന് പിടികൂടിയത്.
മൂന്നംഗ സംഘം ഒഡീഷയിൽ നിന്ന് കഞ്ചാവ് വാങ്ങി ട്രെയിനിൽ അങ്കമാലി റയിൽവേ സ്റ്റേഷനിൽ ഇറങ്ങി ഓട്ടോറിക്ഷയിൽ വരുമ്പോൾ ആലുവ തോട്ടക്കാട്ടുകരയിൽ വച്ചാണ് പിടിയിലായത്. 16 കവറുകളിലായി പൊതിഞ്ഞ് ഷോൾഡർ ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. പെരുമ്പാവൂർ, മൂവാറ്റുപുഴ ഭാഗങ്ങളിൽ വിൽപ്പന നടത്തി തിരിച്ചു പോകാനായിരുന്നു പദ്ധതി. കിലോയ്ക്ക് 5000 രൂപ നിരക്കിൽ ഒഡീഷയിൽ നിന്ന് വാങ്ങി പത്തിരട്ടി വിലയ്ക്കാണ് ഇവിടെ വിൽക്കുന്നത്.
നാർക്കോട്ടിക്ക് സെൽ ഡിവൈ.എസ്.പി ജെ. ഉമേഷ് കുമാർ, ആലുവ ഡിവൈ.എസ്.പി എൻ. ബാബുക്കുട്ടൻ, ഇൻസ്പെക്ടർ കെ.ജി. ഗോപകുമാർ എന്നിവരുൾപ്പെട്ട സംഘമാണ് കഞ്ചാവ് പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |