കൊച്ചി: ആലുവ റെയിൽവേ സ്റ്റേഷനിൽ ഉറങ്ങിക്കിടന്ന യാത്രക്കാരന്റെ മൊബൈൽ ഫോണും പണവും കവർന്ന അസാം സ്വദേശിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു യാത്രക്കാരനിൽ നിന്ന് കവർന്ന ഫോൺ ഉപയോഗിച്ചിരുന്ന അന്യസംസ്ഥാനക്കാരനും പിടിയിലായി.
അസാം സ്വദേശി ബോർദുൾ ഹക്കാണ് (23) മോഷണം നടത്തി മണിക്കൂറുകൾക്കകം അറസ്റ്റിലായത്. സ്റ്റേഷൻ ടിക്കറ്റ് കൗണ്ടറിന് സമീപം കിടന്നുറങ്ങിയ പശ്ചിമബംഗാൾ സ്വദേശി സുനിൽ കരംകാറിന്റെ മൊബൈലും പൗച്ചിലുണ്ടായിരുന്ന 1000 രൂപയുമാണ് കവർന്നത്. യാത്രക്കാരന്റെ പരാതിയിൽ ആർ.പി.എഫും റെയിൽവേ പൊലീസും നടത്തിയ തെരച്ചലിൽ പ്ലാറ്റ്ഫോമിൽ നിന്നാണ് ഇയാൾ പിടിയിലായത്. കഴിഞ്ഞവർഷം മൊബൈൽ മോഷണത്തിന് പിടിയിലായി ജയിൽവാസം കഴിഞ്ഞിറങ്ങിയ ആളാണ്.
ജൂൺ 3ന് പുലർച്ചെ ആലുവ റെയിൽവേ സ്റ്റേഷനിലെ മൂന്നാംനമ്പർ പ്ലാറ്റ്ഫോമിൽ അസാം സ്വദേശിയായ യാത്രക്കാരനിൽ നിന്ന് കവർന്ന ഫോൺ ഉപയോഗിച്ചു കൊണ്ടിരുന്ന അസാം സ്വദേശി ഒമർ ഫാറൂഖിയെ (21) ആണ് സൈബർസെല്ലിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തത്.
മോഷണ മുതലാണെന്ന അറിവോടെയാണ് ഇയാൾ ഫോൺ വാങ്ങിയത്. പ്രതി പിടിയിലായിട്ടില്ല. റെയിൽവേ എസ്.എച്ച്.ഒ എ. നിസാറുദ്ദീന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |