
ന്യൂഡൽഹി: ബോളിവുഡ് താരങ്ങളായ രശ്മിക മന്ദാനയ്ക്കും കത്രീന കെയ്‌ഫിനും ശേഷം നടി കജോളും ഡീപ്ഫേക്കിന് ഇരയായി. വസ്ത്രം മാറുന്നതിനിടെ നഗ്നത കാണിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 'ഗെറ്റ് റെഡി വിത്ത് മി' ട്രെൻഡിന്റെ ഭാഗമായി ടിക് ടോക്കിൽ പ്രത്യക്ഷപ്പെട്ട റോസി ബ്രീൻ എന്ന സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുടെ ചിത്രത്തിൽ കജോളിന്റെ മുഖം വച്ച് എഡിറ്റ് ചെയ്ത വീഡിയോ.ഒറിജിനലിനെ താേൽപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു. വസ്തുതാ പരിശോധനയിൽ ഇക്കാര്യം വ്യക്തമായി.
നിരവധി പ്രമുഖരുടെ ഡീപ്ഫേക്ക് വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതിന്റെ ഞെട്ടൽ മാറുംമുമ്പാണ് കജോളിന്റെ വീഡിയോയും പ്രത്യക്ഷപ്പെട്ടത്. ഇത് കടുത്ത ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. മോർഫ് ചെയ്ത വീഡിയോകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയതോടെ ഇതിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് അമിതാഭ് ബച്ചൻ അടക്കമുള്ളവർ രംഗത്തെത്തിയിട്ടുണ്ട്. ജീവിതത്തിൽ ഏറ്റവും ഭയപ്പെടുത്തുന്നത് എന്നാണ് രശ്മിക മന്ദാന ഡീപ്ഫേക്ക് വീഡിയോ പ്രത്യക്ഷപ്പെട്ടതിനെക്കുറിച്ച് പറഞ്ഞത്. നടിമാർ ഉൾപ്പെടെയുള്ളവരുടെ പരാതിയെത്തുടർന്ന് പൊലീസ് അന്വേഷണം നടത്തുകയും ബീഹാർ സ്വദേശിയായ പത്തൊമ്പതുകാരൻ ഉൾപ്പടെയുള്ളവരെ ചോദ്യം ചെയ്തെങ്കിലും ഇതിന് പിന്നിലെ ബുദ്ധികേന്ദ്രങ്ങളെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
ഡീപ്ഫേക്ക്
ശരിക്കും ഡീപ്ഫേക്കും ഒരു മോർഫിംഗ് തന്നെയാണ്. പക്ഷേ, ഇത്തരം വീഡിയോകൾ ഒറിജിനലാണെന്ന് തോന്നും എന്നുമാത്രം. അതായത് ശരിക്കുള്ള ആളിന്റെ വീഡിയോ എന്ന് തൊണ്ണൂറുശതമാനത്തോളം തോന്നിപ്പിക്കും എന്നർത്ഥം. ഒരാൾ ചെയ്യാത്തതോ പറയാത്തതോ ആയ കാര്യങ്ങൾ തൊണ്ണൂറുശതമാനത്തോളം കൃത്യതയോടെ മറ്റൊരാളുടെ മുന്നിൽ അവതരിപ്പിക്കപ്പെടുമ്പോൾ അത് കാണുന്ന ആൾ വീഡിയോ ഒറിജിനലാണെന്നു തന്നെ വിശ്വസിക്കും.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെയാണ് ഡീപ്ഫേക്ക് വീഡിയോകൾ സൃഷ്ടിക്കപ്പെടുന്നത്. ഒരാളുടെ ചിത്രമോ വീഡിയോയോ കിട്ടിയാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് അത് തികച്ചും മറ്റൊരാളുടേത് ആക്കി മാറ്റും. സംഭാഷണം ഉൾപ്പടെയുള്ളവ ഇങ്ങനെ മാറ്റാൻ കഴിയും. നിങ്ങൾക്ക് ഏറെ വേണ്ടപ്പെട്ട ഒരാൾ വീഡിയോ കാേളിൽ വന്ന് പണമോ മറ്റെന്തെങ്കിലും രഹസ്യ വിവരങ്ങളോ ചോദിച്ചാൽ നാം പറഞ്ഞുകൊടുക്കില്ലേ? ഈ സാദ്ധ്യതയാണ് തട്ടിപ്പുകാർ അവസരമാക്കുന്നത്. സാധാരണ ഗതിയിൽ ഇത്തരം വ്യാജ വീഡിയോകളെ തിരിച്ചറിയുന്നത് ഏറെ ശ്രമകരമാണ്. ഫോട്ടോഗ്രഫി ഉണ്ടായ കാലംമുതൽ ചിത്രങ്ങളിൽ കൃത്രിമത്വം വരുത്തുന്ന രീതി നിലനിന്നിരുന്നു. പക്ഷേ, സാങ്കേതിക വിദ്യ വളർന്നതോടെ ഇത് വ്യാപകമാവുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |