
കൊല്ലം: സ്‌കൂളിൽ പഠിക്കുമ്പോൾ മുതൽ അച്ഛന്റെ ചായക്കടയിലെ പാത്രം കഴുകൽകാരിയായിരുന്നു ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന അഡ്വ. ബിന്ദുകൃഷ്ണ. ചായക്കടയിലെ ജോലിക്കു പുറമേ വീട്ടുജോലികളെല്ലാം തീർത്തിട്ടാണ് ബിന്ദു സ്കൂളിലേക്കും കോളേജിലേക്കും പോയിരുന്നത്.
ആദ്യകാലത്ത് ബിന്ദുകൃഷ്ണയുടെ അച്ഛൻ പി.സുകുമാരന് ചിട്ടിയായിരുന്നു. അമ്മ ബി.വസുമതി കശുഅണ്ടി തൊഴിലാളിയും. ബിന്ദു രണ്ടാം ക്ലാസിൽ എത്തുന്നതു വരെ കാര്യമായ കഷ്ടപ്പാടുകളൊന്നുമില്ലായിരുന്നു. അതിനിടെ ജില്ല ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയ്ക്ക് പിന്നാലെ അമ്മയുടെ ആരോഗ്യസ്ഥിതി വഷളായി. പിന്നെ അമ്മയുമായി ആശുപത്രികൾ തോറുമുള്ള നെട്ടോട്ടത്തിലായിരുന്നു അച്ഛൻ. ബിന്ദുകൃഷ്ണയ്ക്കും ചേട്ടനും അച്ചാമ്മയുടെ തണൽ മാത്രമായി. ചികിത്സ കൊണ്ട് കാര്യമായ ഫലമുണ്ടായില്ല. അമ്മയ്ക്ക് നേരിയ ഭാരം പോലും എടുക്കാൻ കഴിയാത്ത അവസ്ഥയായി. അതോടെ അടുക്കള ജോലികളെല്ലാം തീർത്തിട്ടാണ് ബിന്ദു സ്കൂളിലേക്ക് പോയിരുന്നത്.
ജീവിതം തിരിച്ചുപിടിക്കാൻ അച്ഛൻ ചായക്കട തുടങ്ങിയതോടെ ബിന്ദുവും ഒപ്പം കൂടി. രാത്രി ചായക്കടയിലെ ജോലി തീർത്തിട്ടാണ് ബിന്ദു പഠിച്ചിരുന്നത്. കോളേജ് കാലത്ത് കെ.എസ്.യു നേതാവായി വളർന്നപ്പോഴും അച്ഛന്റെ ചായക്കടയിലെ ജോലിയിൽ ബിന്ദു അവധിയെടുത്തിട്ടില്ല.
കൊല്ലത്തേത് ആദ്യ വിജയം
കോളേജ് യൂണിയൻ മുതൽ പാർലമെന്റിലേക്ക് വരെ മത്സരിച്ചിട്ടുള്ള ബിന്ദുവിന്റെ ആദ്യ വിജയമാണ് കൊല്ലത്ത് നേടിയത്. കൊല്ലം എസ്.എൻ കോളേജിൽ യു.യു.സി, കൊല്ലം ജില്ലാ പഞ്ചായത്ത്, കൊല്ലം, ചാത്തന്നൂർ മണ്ഡലങ്ങളിൽ നിന്ന് നിയമസഭയിലേക്കും ആറ്റിങ്ങലിൽ നിന്ന് പാർലമെന്റിലേക്കും മത്സരിച്ചിട്ടുണ്ട്. 2021ൽ കൊല്ലത്ത് എം. മുകേഷിനോട് 2072 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. തുടർന്ന് മണ്ഡലത്തിൽ ജനകീയ ബന്ധങ്ങൾ വർദ്ധിപ്പിക്കാൻ ബിന്ദുവിന് കഴിഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |