തിരുവനന്തപുരം: എച്ച്‌ഐവി ടെസ്റ്റ് നടത്തിയ ശേഷം മാത്രം സഭയിലുള്ളവരെ വിവാഹം കഴിപ്പിക്കണമെന്ന മാർത്തോമാ സഭ വൈദിക ട്രസ്റ്റിയുടെ പരാമർശം വിവാദത്തിൽ. വിവാഹിതയാകുന്ന യുവതി ദുരുപയോഗപ്പെട്ടിട്ടില്ലെന്ന് ഉറപ്പാക്കണമെന്നും ഓഗസ്റ്റ് 30ന് തിരുവനന്തപുരത്ത് നടന്ന മാർത്തോമ സഭ കുടുംബ സംഗമത്തിൽ ഡോ. കെ തോമസ് പറഞ്ഞു.
'രഹസ്യം പറയുകയാണ് നിങ്ങളോട്. കൗൺസിലിംഗ് വിവരങ്ങൾ പുറത്ത് പറയുന്ന ആളല്ല ഞാൻ. പക്ഷേ, പറയുന്നത് സ്ഥിരീകരണത്തിനുവേണ്ടി മാത്രമാണ്. പതിനെട്ടും പതിനേഴരയും വയസുള്ള രണ്ടുപേർ തമ്മിൽ പ്രണയബന്ധത്തിലായി. മാതാപിതാക്കൾക്ക് എന്ത് ചെയ്യണമെന്നറിയാതെ എന്റെയടുത്ത് കൊണ്ടുവന്നു. ആൺകുട്ടിയെ പുറത്തുനിർത്തി ഞാൻ പതിനേഴര വയസുള്ള പെൺകുട്ടിയോട് സംസാരിച്ചു. ഇവനുമായി ഇത്രയധികം അടുപ്പമുണ്ടാകാനുള്ള കാരണം എന്താണെന്ന് ചോദിച്ചപ്പോൾ കഴിഞ്ഞ ആറുമാസമായി ഞങ്ങൾ ഭാര്യാഭർത്താക്കന്മാരെപ്പോലെ ജീവിക്കുകയാണെന്നാണ് ആ മാർത്തോമക്കാരി എന്നോടുപറഞ്ഞത്.
നിങ്ങൾ പത്രത്തിൽ വായിക്കുന്നില്ലേ ഇപ്പോൾ. കർണാടക ഗവൺമെന്റ് അവിടത്തെ എല്ലാ ക്യാമ്പസുകളിലും എച്ച്‌ഐവി ടെസ്റ്റ് നടത്തുകയാണ്. ഞാൻ വിശ്വസിക്കുന്നു, മാർത്തോമസഭയിൽ നടക്കേണ്ട വിവാഹങ്ങളെല്ലാം ഇത്തരത്തിലുള്ള ടെസ്റ്റുകൾക്ക് വിധേയമായതിന് ശേഷം മാത്രമായിരിക്കണം. ഇവിടെയിരിക്കുന്ന മാതാപിതാക്കൾക്ക് ഇതുകേട്ട് ഒന്നും തോന്നരുത്. ഒരു പെൺകുട്ടിയെ മണവാട്ടിയാക്കി ദേവാലയത്തിൽ കൊണ്ടുവരുമ്പോൾ ആ ശരീരം ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ലെന്ന് ഉറപ്പുകൊടുക്കാൻ പറ്റണം. അതാണ് ഈ കുടുംബ സംഗമത്തിലൂടെ ലക്ഷ്യമിടുന്നത്' - ഡോ. കെ തോമസ് പറഞ്ഞു.
സംഭവം വിവാദമായതോടെ താൻ ഇതെല്ലാം നല്ല ഉദ്ദേശത്തിൽ പറഞ്ഞതാണെന്ന പ്രതികരണവുമായി ഡോ. കെ തോമസ് രംഗത്തെത്തി. രക്ഷിതാക്കളെയാണ് അഭിസംബോധന ചെയ്‌തത്. അല്ലാതെ യുവാക്കളോട് നേരിട്ടല്ല പറഞ്ഞത്. മാർത്തോമ സഭയിലുള്ള ആരും ഇത്തരത്തിൽ വഴിതെറ്റി പോകുന്നവരായി കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്റെ സഭയ്‌ക്കുള്ളിൽ പറയാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ടാവുമല്ലോ എന്നും കെ തോമസ് വ്യക്തമാക്കി.
A remark by Mar Thoma Church priest Rev. Dr. K Thomas suggesting HIV tests before church marriages has sparked controversy. He also spoke about ensuring that brides had not been sexually abused. Thomas later said his comments were made with good intentions while addressing parents and were intended to protect church members.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |