
തിരുവനന്തപുരം: ട്രോളിംഗ് നിരോധനവും കാലവർഷ വ്യതിയാനവും കാരണം ടൺകണക്കിന് പഴകിയ ഇറച്ചിയും മത്സ്യവുമാണ് അന്യസംസ്ഥാനങ്ങളിൽ നിന്നും അതിർത്തികടന്ന് എത്തുന്നത്. കേരള തമിഴ്നാട് അതിർത്തിയിൽ പരിശോധനകൾ നിലച്ചതും ഇതിന് സഹായകമായി.
പഴകിയതും മാസങ്ങൾ കഴിഞ്ഞതുമായ കടൽ മത്സ്യവും ബീഫും മറ്റ് ഇറച്ചികളുമാണ് ഐസിൽ പൊതിഞ്ഞ് നാട്ടിൻപുറങ്ങളിൽ എത്തുന്നത്. അന്യസംസ്ഥാനങ്ങളിൽ നിന്നുമെത്തുന്ന ഭക്ഷ്യവിഭവങ്ങളുടെ പരിശോധനയ്ക്കായി ലക്ഷങ്ങൾ ചെലവഴിച്ച് ആരോഗ്യവകുപ്പിന്റെ സ്ക്വാഡുകളെ നിയോഗിച്ചിട്ടുണ്ടെങ്കിലും ഗ്രാമപഞ്ചായത്തുകളിലും നെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയിലും പരിശോധന നടത്തുന്നില്ലന്ന ആക്ഷേപം ശക്തമാണ്.
ഒഴിവ് ദിവസങ്ങളിൽ വൻതോതിൽ വിറ്റഴിക്കപ്പെടുന്ന ബീഫിന്റെ ഗുണനിലവാരം പരിശോധിക്കാൻ യാതൊരു സംവിധാനവും നെയ്യാറ്റിൻകര താലൂക്കിൽ ഏർപ്പെടുത്തിയിട്ടില്ല. ഇതിൽ അസുഖം ബാധിച്ച എത്ര പശുക്കളുണ്ടെന്നും കശാപ്പുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളോ ആരോഗ്യവകുപ്പിന്റെ കൈവശമില്ല.
പരിശോധനകൾ പേരിനുമാത്രം
കേരള-തമിഴ്‌നാട് അതിർത്തി കടന്ന് ഗ്രാമങ്ങളിലേക്കും നഗരങ്ങളിലേക്കും മത്സ്യമാംസാദികൾ കൊണ്ടുവരുന്ന വാഹനങ്ങളുടെ തിരക്കുകൾ വർദ്ധിച്ചെങ്കിലും പരിശോധനകൾ പേരിനുമാത്രമേയുള്ളു. നഗരങ്ങളിൽ മാംസാവശിഷ്ടങ്ങൾ സംസ്കരിക്കാൻ കഴിയാത്തതുകൊണ്ടാണ് അന്യസംസ്ഥാനങ്ങളിൽ നിന്നും ബീഫ്,മട്ടൻ, ചിക്കൻ തുടങ്ങിയവ പാചകത്തിന് അനുസൃതമായി വെട്ടി തയ്യാറാക്കി കൊണ്ടുവരുന്നതെന്നാണ് കച്ചവടക്കാർ പറയുന്നത്. ഇവ എപ്പോഴാണ് തയ്യാറാക്കിയതെന്നും പഴക്കം എത്രയെന്നോ അറിയാതെ ചില്ലറ വിപണിയിൽ വാങ്ങി വിൽക്കുന്നവരുമുണ്ട്.
ആരോഗ്യപ്രശ്നങ്ങൾക്കും വഴിവയ്ക്കും
ബീഫ്,മട്ടൻ,ചിക്കൻ എന്നിവ കശാപ്പ് ചെയ്ത്, ഇത്ര മണിക്കൂർ മാത്രമേ വിൽക്കപ്പെടാനും ഉപയോഗിക്കാനും പാടുള്ളൂവെന്നുള്ള നിയമാനുസൃതമായ കാര്യങ്ങൾ ജനവിഭാഗത്തിന് പറഞ്ഞു മനസിലാക്കാനോ കച്ചവടക്കാരെ ബോധവത്കരിക്കാനോ ഹെൽത്ത് ഡിപ്പാർട്ട്മെന്റ് തയ്യാറാകുന്നില്ല.
കന്യാകുമാരിയിൽ നിന്നും ടൺകണക്കിന് പഴകിയ മത്സ്യങ്ങളാണ് സംസ്ഥാനത്തേക്ക് കടത്തുന്നത്. അതിർത്തിയായ കളിയിക്കാവിളയിൽ ചെക്ക്പോസ്റ്റുകളിൽ വാഹനപരിശോധന നടത്തുന്നുണ്ടെങ്കിലും പ്രയോജനമുണ്ടാകുന്നില്ല.
നാളുകൾ കഴിഞ്ഞ മത്സ്യങ്ങളും മാംസങ്ങളും ഭക്ഷിക്കുന്നത് ക്യാൻസർ അടക്കമുള്ള പല രോഗങ്ങൾക്കും കാരണമാകും. അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |