തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ നടുറോഡിൽ തടഞ്ഞത് ശരിയായില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. മുഖ്യമന്ത്രി പരിപാടിയിൽ പങ്കെടുക്കാത്തത് ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണെന്നും മുരളീധരൻ വ്യക്തമാക്കി. താനും പരിപാടിയിൽ പങ്കെടുക്കേണ്ടതായിരുന്നുവെന്നും പക്ഷേ യോഗം റദ്ദാക്കിയെന്ന് അവർ വിളിച്ചുപറഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയെ തടഞ്ഞാൽ പൊലീസിന് നടപടിയെടുക്കേണ്ടിവരുമെന്നും മുരളീധരൻ വ്യക്തമാക്കി.
'ഡിസിസി മെമ്പർ നടത്തുന്ന പരിപാടിയായിരുന്നു. അദ്ദേഹത്തെ അറസ്റ്റ് ചെയ്തുവെന്ന് ഞാൻ അറിഞ്ഞു. മുഖ്യമന്ത്രിയെ തടഞ്ഞാൽ പൊലീസിന് നടപടിയെടുക്കേണ്ടിവരും. മുഖ്യമന്ത്രിയുടെ ലിസ്റ്റിൽ ആ പരിപാടി ഇല്ലെന്ന് എന്നോട് ഉച്ചയ്ക്ക് തന്നെ അറിയിച്ചിരുന്നു. മുഖ്യമന്ത്രി എത്ര മണിക്ക് വരുമെന്ന് അറിയാൻ ഞാൻ ഓഫീസിൽ വിളിച്ചപ്പോഴാണ് ആ പരിപാടി ചാർട്ട് ചെയ്തിട്ടില്ലെന്ന് പറഞ്ഞത്'- അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞതിന് ഡിസിസി അംഗം ചേന്തി അനിലിനെ അറസ്റ്റ് ചെയ്ത് സംഭവത്തിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും പ്രതികരിച്ചിട്ടുണ്ട്. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നാണ് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞത്.
ഇന്നലെ ചേന്തിയിൽ നടക്കാനിരുന്ന ചതയദിന പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് വാഹനവ്യൂഹം തടഞ്ഞത്. ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലെ ചതയദിന പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെ കോൺഗ്രസ് ജില്ലാ നേതാവായ ചേന്തി അനിലിന്റെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിയുടെ വാഹനം തടയുകയായിരുന്നു. മുഖ്യമന്ത്രി കാറിൽ നിന്നിറങ്ങി എന്താണ് സംഭവമെന്ന് ചോദിച്ചു. 'എന്താ പ്രശ്‌നം എന്താ? മര്യാദയ്ക്ക് സംസാരിച്ചോളണം' എന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോൾ 'മര്യാദയ്ക്ക് സംസാരിച്ചില്ലെങ്കിൽ എന്ത് ചെയ്യും?' എന്നായിരുന്നു ചേന്തി അനിലിന്റെ മറുചോദ്യം.
Health Minister K Muraleedharan said stopping Chief Minister V D Satheesan’s convoy on the road was inappropriate. He said the Chief Minister did not attend the event based on an intelligence report and noted that police had to take action after the vehicle was stopped. DCC member Chenthi Anil was arrested in connection with the incident.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |