
തിരുവനന്തപുരം:പിണറായിയുടെ വീട്ടിൽ പരിശോധനയ്ക്കെത്തിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 7 പ്രതികളുടെ ജാമ്യഹർജി കോടതി തള്ളി. പ്രതികൾ 57ദിവസമായി ജയിലിൽ കഴിയുകയാണ്.പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി എസ്. നസീറയാണ് ജാമ്യഹർജി തള്ളിയത്. 90ദിവസമായാൽ പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കാനിടയുണ്ട്.
പള്ളിച്ചൽ നരുവാമൂട് തൈവിളാകം സ്വദേശി ശ്രീജിത്, വട്ടിയൂർക്കാവ് മാർക്കറ്റ് ലൈൻ അനി നിവാസിൽ അനിൽ കുമാർ, പേട്ട കവറടി വട്ടവിളാകത്ത് വീട്ടിൽ ദിനീത്. എൻ. നായർ , കരമന നെടുങ്കാട് സ്വദേശി അമൽ, കൊടുങ്ങാനൂർ ചന്ത മുക്ക് കോണത്ത് വീട്ടിൽ ദിനകർ, കരമന വാറുവിളാകത്ത് വീട്ടിൽ ഷിജു സലിം,മണക്കാട് കിള്ളി അറപ്പുര വീട്ടിൽ നിഷാദ് എന്നീ പ്രതികളാണ് ജാമ്യ ഹർജി നൽകിയിരുന്നത്. കേസിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികൾ സഹകരിക്കാത്തതിനാൽ മന്ദഗതിയിലാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. കുറ്റമറ്റതും വിശദവുമായ അന്വേഷണമാണ് നടക്കുന്നത്. ഈ ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം ലഭിച്ചാൽ അവർ ഒളിവിൽ പോകാനും സാക്ഷികളെ ഭീഷണിപ്പെടുത്താനും കേസ് അട്ടിമറിക്കാനും സാധ്യതയുണ്ടെന്ന് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ.സന്തോഷ് കുമാർ വാദിച്ചു. ഇതംഗീകരിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |