
തിരുവനന്തപുരം: മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ മെത്രാഭിഷേക രജത ജൂബിലി
ആഘോഷങ്ങൾ 22ന് തിരുവനന്തപുരത്ത് . അന്ന് രാവിലെ 8.30ന് പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ വിശുദ്ധ കുർബാന . വിവിധ രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കുന്ന സമ്മേളനവും നടക്കും.
2001 ആഗസ്റ്റ് 15ന് തിരുമൂലപുരം പള്ളി മുറ്റത്താണ് ക്ലീമിസ് കാതോലിക്കാ ബാവയുടെ മെത്രാഭിഷേകം നടന്നത്. ഇന്നലെ മാതൃ ഇടവകയുടെ നേതൃത്വത്തിൽ മൂക്കുറിൽ രജതജൂബിലി ആഘോഷങ്ങൾ നടന്നു. പരിശുദ്ധ കുർബാന, ജൂബിലി ഭവനങ്ങളുടെ താക്കോൽ ദാനം, പൊതു സമ്മേളനം തുടങ്ങിയ ചടങ്ങുകളോടെയാണ് രജതജൂബിലി ആഘോഷം . കാൽ നൂറ്റാണ്ട് പിന്നിട്ട സേവനത്തിനും നേതൃത്വത്തിനും ആദരമെന്ന നിലയിലാണ് തിരുവനന്തപുരത്ത് പൗര പ്രമുഖർ പങ്കെടുക്കുന്ന ആഘോഷ പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.
1986 ജൂൺ 11നാണ് ഐസക് തോട്ടുങ്കൽ പൗരോഹത്യത്തിലേക്ക് ഉയർത്തപ്പെട്ടത്. 2001 ആഗസ്റ്റ് 15ന് ഐസക് മാർ ക്ലിമീസ് എന്ന പേരിൽ ബിഷപ്പായി. 2006 മേയ് 15ന് ആർച്ച് ബിഷപ്പായും, 2007 ഫെബ്രുവരി 10ന് മലങ്കര കത്തോലിക്കാസഭയുടെ കാതോലിക്കാ ബാവയായും മേജർ ആർച്ച് ബിഷപ്പായും തിരഞ്ഞെടുക്കപ്പെട്ടു. 2012 ഒക്‌ടോബർ 24ന് 52-ാം വയസിൽ കർദ്ദിനാളായി. മൂന്നു മാർപ്പാപ്പമാരുടെ കാലഘട്ടത്തിൽ മലങ്കര സഭയെ നയിക്കാനും രണ്ട് മാർപാപ്പമാരുടെ തിരഞ്ഞെടുപ്പിൽ ഭാഗമാകാനും കഴിഞ്ഞു. സഭയുടെ ആത്മീയ പ്രവർത്തനങ്ങൾക്ക് പുറമെ സാമൂഹ്യരംഗത്തെ ഇടപെടലുകളും സേവനങ്ങളുമാണ് അദ്ദേഹത്തെ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രിയങ്കരനാക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |