
തിരുവനന്തപുരം: കവടിയാർ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആഷിക് സാനു (29) മരിച്ചു. ഗുരുതരമായ പരിക്കേറ്റ പാലക്കാട് സ്വദേശി ആഷിക് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ആറരയോടെയാണ് മരണപ്പെട്ടത്. കൈകാലുകൾക്കേറ്റ പൊട്ടലിനെ തുടർന്ന് രണ്ടുദിവസം മുമ്പ് ആഷിക്കിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. അപകടത്തിൽ ആഷിക്കിന്റെ ആന്തരികാവയവങ്ങൾക്കും ഗുരുതര പരിക്കേറ്റിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കവടിയാറിൽ വച്ച് ആഷിക്കും ഭാര്യയും അപകടത്തിൽപ്പെട്ടത്. ആഷിക്കിന്റെ ഭാര്യ നൗഷിജയും അപകടത്തിൽ മരണപ്പെട്ടിരുന്നു. മധുവിധു യാത്രയ്ക്കിടയിലായിരുന്നു ഇരുവരും. കഴിഞ്ഞ മാർച്ച് 28നായിരുന്നു ഇവരുടെ വിവാഹം. അപകടത്തിൽ കാലിന് പരിക്കേറ്റ നൗഷിജയുടെ ബന്ധു അസ്മയും ആശുപത്രിയിൽ ചികിത്സയിലാണ്.
കുറവൻകോണം സ്വദേശി മോഹൻ തോമസ് ഓടിച്ച കാർ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം സംഭവിക്കുകയായിരുന്നു. കാൽനടയാത്രക്കാരായ ആഷിക്കും നൗഷിജയും ഉൾപ്പെടെ ഏഴോളം പേർ അപകടത്തിൽപ്പെട്ടിരുന്നു. കാൽനടക്കാരെ ഇടിച്ചുതെറിപ്പിച്ച ശേഷം കാർ റോഡിലേക്കിറങ്ങി സ്കൂട്ടറുകളിലും രണ്ടുകാറുകളിലും കൂടി ഇടിച്ചാണ് നിന്നത്. 77 വയസുകാരനായ മോഹൻ തോമസിന്റെ ഡ്രൈവിങ് ലൈസൻസ് റദ്ദ് ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |