കോഴിക്കോട്: കോർപ്പറേഷനിലെ സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്കിടെ ദേശീയഗാനത്തെയും ദേശീയഗീതത്തെയും അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർക്ക് ലഭിച്ച പരാതികളിൽ മൊഴിയെടുപ്പ് തുടരുന്നു. നിയമലംഘനമുണ്ടായോയെന്ന് കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കും. നിയമോപദേശം തേടിയതിനുശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.
കോർപ്പറേഷനിലെ സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്കിടെ ദേശീയഗാനവും ദേശീയഗീതവും ഒരുമിച്ച് ആലപിച്ചതുമായി ബന്ധപ്പെട്ട് നാല് പരാതികളാണ് കമ്മിഷണർക്ക് ലഭിച്ചത്. കോർപ്പറേഷൻ മേയർക്കും എൽഡിഎഫ് കൗൺസിലർമാർക്കുമെതിരെ ബിജെപി കൗൺസിലർ നവ്യ ഹരിദാസും പരാതി നൽകിയിട്ടുണ്ട്. നവ്യ ഹരിദാസിന്റെ മൊഴി ടൗൺ അസി.കമ്മിഷണർ അഷറഫ് തെങ്ങലക്കണ്ടിയുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു. യുഡിഎഫ്, എൽഡിഎഫ് കൗൺസിലർമാരുടെയും മൊഴിയെടുത്തു. മൊഴിയെടുക്കൽ വരും ദിവസങ്ങളും തുടരും.
പതാക ഉയർത്തിയ ശേഷം മേയർ ഒ. സദാശിവനും ഡെപ്യൂട്ടി മേയർ ഡോ. എസ്. ജയശ്രീയും ദേശീയഗാനം ആലപിച്ചപ്പോൾ ബിജെപി അംഗങ്ങൾ സമാന്തരമായി വന്ദേമാതരം ആലപിക്കുകയായിരുന്നു. ദേശീയഗാനം ആലപിച്ച ശേഷം മേയറും ഇടത് - വലത് കൗൺസിലർമാരും തിരികെ പോയിട്ടും വന്ദേമാതരവും ദേശീയ ഗാനവും പൂർണമായും ആലപിച്ചാണ് ബിജെപി കൗൺസിലർമാർ പിരിഞ്ഞത്. പിന്നാലെയാണ് പരാതി നൽകിയത്.
അതേസമയം, മേയറുടെയും ഡെപ്യൂട്ടി മേയറുടെയും നേതൃത്വത്തിൽ ദേശീയഗാനത്തെയും ദേശീയ ഗീതത്തെയും അപമാനിക്കുന്ന രീതിയിലാണ് കാര്യങ്ങൾ നടന്നതെന്നാണ് ബിജെപിയുടെ പരാതിയിലുള്ളത്. ദേശീയഗാനാലാപനം തടസപ്പെടുത്തിയ ബിജെപി കൗൺസിലർമാർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് കഴിഞ്ഞദിവസം ആവശ്യപ്പെട്ടു.
In Kozhikode, statements are being recorded following complaints to the Commissioner alleging disrespect to the national anthem and song during Independence Day celebrations at the Corporation. Police will review CCTV footage to determine if any legal violations occurred. Further action in the matter will be taken after obtaining legal advice.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |