
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ പ്രോജക്ട് സൂര്യയ്ക്ക് തുടക്കമായെന്ന് മന്ത്രി സി.പി ജോൺ അറിയിച്ചു. കോടികൾ ചെലവഴിച്ച് പുതിയ വാഹനങ്ങൾ വാങ്ങുന്നതിന് പകരം മികച്ച സാങ്കേതിക നിലവാരമുള്ള പഴയ ബസുകൾ കുറഞ്ഞ ചെലവിൽ നവീകരിച്ച് നിരത്തിലിറക്കുന്നത് ഉൾപ്പെടെയുള്ള പദ്ധതികളാണ് നടപ്പാക്കുന്നത്. സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായാണിത്.
പുതിയ ബസിന് 40 ലക്ഷം രൂപ വരെ ചെലവ് വരുമ്പോൾ , രണ്ടര ലക്ഷം രൂപയ്ക്കുള്ളിലാണ് ബി.എസ് മൂന്ന്, ബി.എസ് നാല് വിഭാഗങ്ങളിൽപ്പെട്ട ബസുകൾ ഡീലക്സ്, സൂപ്പർ ഫാസ്റ്റ് നിലവാരത്തിലേക്ക് മാറ്റിയെടുക്കുന്നത്. സൂപ്പർ ക്ലാസ് ശ്രേണിയിലുള്ള 26 ബസുകളും ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ് ശ്രേണിയിലുള്ള 52 ബസുകളും ഓർഡിനറി ശ്രേണിയിലുള്ള 22 ബസുകളും ഉൾപ്പെടെയുള്ളവയാണ് നവീകരിക്കുന്നത്
വിദ്യാർത്ഥികൾക്ക്
തൊഴിൽ പരിശീലനം
സംസ്ഥാനത്തെ ഐ.ടി.ഐ, പോളിടെക്നിക്, എൻജിനീയറിംഗ് വിദ്യാർത്ഥികൾക്ക്
ബസ് ബോഡി ബിൽഡിംഗ്, എൻജിൻ ഓവർഹോളിംഗ്, ഇലക്ട്രിക്കൽ വയറിംഗ്, ലൈറ്റിംഗ് സിസ്റ്റം എന്നിവയിൽ വർക്ക്‌ഷോപ്പുകളിൽ പങ്കെടുക്കാനും പരിശീലിക്കാനും അവസരമൊരുക്കും. കെ.എസ്.ആർ.ടി.സിയുടെ സർട്ടിഫിക്കറ്റും നൽകും..ബസുകളുടെ നവീകരണത്തോടൊപ്പം ഡിപ്പോകളും ബസ് ടെർമിനലുകളും ആധുനികരിക്കുന്ന നടപടികളും പുരോഗമിക്കുന്നു. സുലഭ് ഇന്റർനാഷണലുമായി ചേർന്ന് ആധുനിക വിശ്രമ മുറികളും ടോയ്‌ലറ്റുകളും ഒരുക്കുന്നതിനൊപ്പം ഡിപ്പോകളുടെ രൂപവും മെച്ചപ്പെടുത്തും. ഇതിന്റെ തുടർച്ചയെന്നോണം കൊച്ചിയിൽ 13 കോടി രൂപ ചെലവിൽ പുതിയ ബസ് ടെർമിനലിന്റെ നിർമ്മാണം 18 മാസത്തിനുള്ളിൽ പൂർത്തിയാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |