തിരുവനന്തപുരം: വിവാഹമോചന കേസ് കുടുംബ കോടതിയില്‍ നടക്കുന്നതിനിടയില്‍ ഭാര്യയുടെ മൊബൈല്‍ ഫോണിലേക്ക് സന്ദേശമയച്ചുവെന്ന പേരില്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ഭര്‍ത്താവിന്റെ കണ്ണില്‍ എസ്.ഐ പെപ്പര്‍ സ്‌പ്രേ പോലുള്ള ഏതോ ദ്രാവകം അടിച്ചെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ 50,000 രൂപ നഷ്ടപരിഹാരം അനുവദിച്ചു.
ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് കമ്മീഷന്‍ രജിസ്ട്രാറെ ഇക്കാര്യം അറിയിച്ചത്. ഇക്കഴിഞ്ഞ മാര്‍ച്ച് 15 നാണ് പരാതിക്കാരനായ ചിറയിന്‍കീഴ് സ്വദേശിക്ക് 50,000 രൂപ നല്‍കാന്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉത്തരവിട്ടത്. തുക സര്‍ക്കാര്‍ നല്‍കിയ ശേഷം എതിര്‍കക്ഷിയായ എസ്.ഐയുടെ ശമ്പളത്തില്‍ നിന്നും ഈടാക്കാനും കമ്മീഷന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.
2023 ഒക്ടോബര്‍ ഒമ്പതിന് ചിറയിന്‍കീഴ് പൊലീസ് സ്റ്റേഷനിലാണ് സംഭവമുണ്ടായത്. ചിറയിന്‍കീഴ് കുറക്കട സ്വദേശി ശ്രീനാഥിന്റെ പരാതിയിലാണ് നടപടി. പരാതിക്കാരനുമായുള്ള സംഭാഷണത്തില്‍ പ്രകോപിതനായ എസ്.ഐ കണ്ണുകള്‍ക്ക് നീറ്റലുണ്ടാക്കുന്ന വിധത്തില്‍ ഏതോ ദ്രാവകം പരാതിക്കാരന്റെ മുഖത്തേക്ക് സ്‌പ്രേ ചെയ്തതായി ജില്ലാ പൊലീസ് മേധാവി (തിരുവനന്തപുരം റൂറല്‍ ) മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചിരുന്നു. തുടര്‍ന്ന് ഐ.ജി യുടെ നേതൃത്വത്തിലുള്ള മനുഷ്യാവകാശ കമ്മീഷന്റെ അന്വേഷണ വിഭാഗവും അന്വേഷണം നടത്തിയിരുന്നു.
police used pepper spray kind of material against a man whose divorce case was pending in court
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |