
അടിയന്തരാവസ്ഥ ഏർപ്പെടുത്തിയതിന്റെ അൻപത് വർഷം പൂർത്തിയാകുന്ന വേളയിലും, ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട അദ്ധ്യായങ്ങളിലൊന്നായി ഓർമ്മിക്കപ്പെടുന്ന ഈ കാലഘട്ടത്തെക്കുറിച്ച് രാജ്യം ഇപ്പോഴും ചിന്തിച്ചുകൊണ്ടിരിക്കുകയാണ്. 'സംവിധാൻ ഹത്യ ദിവസ്' ദേശീയ അനുസ്മരണത്തിന്റെ സമാപന ചടങ്ങ് ജനാധിപത്യം നീണാൾ വാഴട്ടെ ആചരിക്കുന്നതിന്റെ ലക്ഷ്യം വെറുതെ ചരിത്രം ഓർക്കുക മാത്രമല്ല, മറിച്ച് നമ്മുടെ റിപ്പബ്ലിക്കിനെ നിലനിറുത്തുന്ന ശാശ്വതമായ മൂല്യങ്ങളെക്കുറിച്ച് ചിന്തിക്കുക കൂടിയാണ്.
ഡോ.ബി.ആർ. അംബേദ്ക്കർ ഒരിക്കൽ ഇങ്ങനെ പറയുകയുണ്ടായി: 'ഭരണഘടന എന്നത് കേവലം വക്കീലന്മാർക്ക് വേണ്ടിയുള്ള ഒരു രേഖയല്ല; അത് ജീവിതത്തിന്റെ ഒരു ചാലകശക്തിയാണ്, അതിന്റെ ആത്മാവ് എപ്പോഴും ആ കാലഘട്ടത്തിന്റെ ആത്മാവ് തന്നെയാണ്.' നമ്മുടെ ഭരണഘടനാപരമായ യാത്രയുടെ സത്തയെ ഈ വാക്കുകളേക്കാൾ ശക്തമായി പ്രതിഫലിപ്പിക്കുന്ന പ്രസ്താവനകൾ ചുരുക്കമാണ്.
ഭരണഘടന എന്നത് കേവലം ഭരണകൂടത്തിന്റെ കാര്യങ്ങൾ നിയന്ത്രിക്കുന്ന ഒരു നിയമപരമായ ചട്ടക്കൂട് മാത്രമല്ല. അത് പൗരന്മാരും സ്ഥാപനങ്ങളും, അവകാശങ്ങളും ഉത്തരവാദിത്വങ്ങളും, അതുപോലെ സ്വാതന്ത്ര്യവും ഉത്തരവാദിത്വബോധവും തമ്മിലുള്ള സജീവമായ ഒരു ഉടമ്പടിയാണ്. ജനാധിപത്യം സംരക്ഷിക്കപ്പെടാൻ അത് ഓർമ്മിക്കപ്പെടേണ്ടതുണ്ട്.
1975-77 കാലഘട്ടത്തിലെ അടിയന്തരാവസ്ഥ സ്വതന്ത്ര ഇന്ത്യ നേരിട്ട ഏറ്റവും വലിയ പരീക്ഷണങ്ങളിൽ ഒന്നായി തുടരുന്നു. ഭരണഘടനാപരമായ സുരക്ഷാ സംവിധാനങ്ങൾ ദുർബലപ്പെടുകയും പൊതുസ്വാതന്ത്ര്യം ഹനിക്കപ്പെടുകയും ചെയ്യുമ്പോൾ ജനാധിപത്യ സ്ഥാപനങ്ങൾ എങ്ങനെ സമ്മർദ്ദത്തിലാകുമെന്ന് അത് കാണിച്ചുതന്നു. ആ കാലഘട്ടത്തിന്റെ ആഘാതം രാഷ്ട്രീയ ജീവിതത്തിന് അപ്പുറത്തേക്ക് വ്യാപിച്ചിരുന്നു. അത് രാജ്യത്തുടനീളമുള്ള പൗരന്മാരുടെ ദൈനംദിന അനുഭവങ്ങളെ സ്പർശിച്ചു. അത് വലിയൊരു മാനുഷിക വില ആവശ്യപ്പെടുന്നതായിരുന്നു.
ഭരണഘടനാപരമായ അവകാശങ്ങൾ കേവലം അമൂർത്തമായ നിയമ തത്വങ്ങളല്ലെന്നും, മറിച്ച് പൗരന്മാരുടെ അന്തസ്, സ്വാതന്ത്ര്യം, ദൈനംദിന ജീവിതം എന്നിവയെ നേരിട്ട് രൂപപ്പെടുത്തുന്ന സുരക്ഷാ കവചങ്ങളാണെന്നും ഈ അനുഭവങ്ങൾ ശക്തമായി ഓർമ്മിപ്പിക്കുന്നു. ഈ അവകാശങ്ങൾ ഹനിക്കപ്പെടുമ്പോൾ, സ്ഥാപനങ്ങൾ മാത്രമല്ല കഷ്ടപ്പെടുന്നത് സാധാരണക്കാരായ ജനങ്ങളും, കുടുംബങ്ങളും, സമൂഹങ്ങളുമാണ്. അവരുടെ സ്വാതന്ത്ര്യത്തെയും ആഗ്രഹങ്ങളെയുമാണ് ഇത് ഏറ്റവും ആഴത്തിൽ ബാധിക്കുന്നത്.
എന്നിരുന്നാലും, ആ കാലഘട്ടം നൽകുന്ന ശാശ്വതമായ പാഠം ജനാധിപത്യത്തിന്റെ കരുത്തിന്റേതാണ്. ഭരണഘടനാപരമായ മാർഗങ്ങളിൽ ഇന്ത്യയിലെ ജനങ്ങൾ അസാധാരണമായ വിശ്വാസമാണ് പ്രകടിപ്പിച്ചത്. ജനാധിപത്യ പ്രക്രിയകൾ ഒടുവിൽ ജനാധിപത്യത്തിലെ വൈകല്യങ്ങളെ തിരുത്തി. സമാധാനപരമായ പങ്കാളിത്തത്തിലൂടെയും ബാലറ്റ് പെട്ടിയിലൂടെയും, പരമാധികാരം ജനങ്ങളിലാണ് നിക്ഷിപ്തമായിരിക്കുന്നത് എന്ന തത്വം പൗരന്മാർ വീണ്ടും ഉറപ്പിച്ചു.
പ്രതിസന്ധികളുടെ കാലഘട്ടങ്ങളിൽ നിന്ന് പഠിക്കാനും, പൊരുത്തപ്പെടാനും, സ്വയം തിരുത്താനും, കൂടുതൽ ശക്തമായി ഉയർന്നുവരാനുമുള്ള അതിന്റെ ശേഷി ഇന്ത്യൻ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ കരുത്തുകളിൽ ഒന്നായി തുടരുന്നു.
ശക്തമായ ഒരു ജനാധിപത്യം നിലനിൽക്കുന്നത് ബോധവാന്മാരായ പൗരന്മാരിലാണ്. ഇന്ന്, ലോകം ഇന്ത്യയിലേക്ക് നോക്കുകയും രാജ്യത്തെ 'ജനാധിപത്യത്തിന്റെ മാതാവ്' എന്ന് വിളിക്കുകയും ചെയ്യുമ്പോൾ, അത് പുരാതന രാജാക്കന്മാരുടെ ധർമ്മം മുതൽ ആധുനിക വോട്ടർമാരുടെ താല്പര്യം വരെയുള്ള നമ്മുടെ നീണ്ട സാംസ്‌കാരിക യാത്രയ്ക്കുള്ള അംഗീകാരമാണ്.
ജനാധിപത്യം
ജീവിക്കുന്ന പാരമ്പര്യം
ജനാധിപത്യം എന്നത് കേവലം ഒരു രാഷ്ട്രീയ വ്യവസ്ഥിതി മാത്രമല്ല, മറിച്ച് അതൊരു ജീവിക്കുന്ന പാരമ്പര്യമാണെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു. പൊതുജന പങ്കാളിത്തത്താൽ നിലനിറുത്തപ്പെടുന്നതും, അറിവും ജാഗ്രതയുമുള്ള ഒരു പൗരസമൂഹത്താൽ സംരക്ഷിക്കപ്പെടുന്നതുമാണ് അത്. 2047ൽ സ്വാതന്ത്ര്യത്തിന്റെ ശതാബ്ദിയിലേക്ക് നാം ചുവടുവയ്ക്കുമ്പോൾ, പുതുക്കിയ പ്രതിബദ്ധതയോടെ ഈ വീര്യം നമുക്ക് മുന്നോട്ട് കൊണ്ടുപോകാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |