SignIn
Kerala Kaumudi Online
Wednesday, 16 September 2026 1.07 PM IST

കരടിയ്ക്ക് ' വധശിക്ഷ '; സ്റ്റേ വേണമെന്ന് മൃഗസംരക്ഷകർ

bear

റോം : കഴിഞ്ഞാഴ്ച വടക്കൻ ഇറ്റലിയിലെ ട്രെൻറ്റിനോയിലെ മലനിരകളിൽ ഹൈക്കിംഗിനെത്തിയ പിതാവിനെയും മകനെയും ആക്രമിച്ച ബ്രൗൺ കരടിയെ കൊല്ലാൻ ഉത്തരവിട്ട അധികൃതർക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് രാജ്യത്തെ മൃഗസംരക്ഷകർ. കഴിഞ്ഞ തിങ്കളാഴ്ച പെല്ലെർ പർവതനിരകളിൽ ഹൈക്കിംഗിനിടെയാണ് ഫാബിയോ മിസെറോനി ( 59 ), മകൻ ക്രിസ്റ്റ്യൻ മിസെറോനി ( 28 ) എന്നിവർക്ക് മുന്നിലേക്ക് കൂറ്റൻ കരടി ചാടി വീണത്.

ക്രിസ്റ്റ്യന്റെ കാലിൽ കരടി കടിക്കുകയായിരുന്നു. ഇതിനിടെ ഫാബിയോ കരടിയുടെ പുറത്ത് ചാടിക്കയറി. ക്രിസ്റ്റ്യന്റെ കാലിൽ നിന്നും പിടിവിട്ട കരടി ഫാബിയോയുടെ നേർക്ക് തിരിഞ്ഞു. കരടിയുടെ ആക്രമണത്തിൽ ഫാബിയോയുടെ കാൽ ഒടിയുകയും മുറിവേൽക്കുകയും ചെയ്തു. ക്രിസ്റ്റ്യൻ ശബ്ദമുണ്ടാക്കിയും മറ്റും കരടിയെ കാടിലേക്ക് തിരികെ ഓടിക്കുകയായിരുന്നു. തലനാരിഴെയാണ് ഇരുവരും പരിക്കുകളോടെ രക്ഷപ്പെട്ടത്. തുടർന്ന് മനുഷ്യരെ ആക്രമിക്കുന്ന കരടികളെ ദയാവധത്തിന് വിധേയമാക്കണമെന്ന് ഇറ്റലിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ ആൻഡ് റിസേർച്ച് റെഗുലേഷൻസ് ആവശ്യപ്പെടുകയായിരുന്നു. ഫാബിയോ, മകൻ ക്രിസ്റ്റ്യൻ എന്നിവരെ ആക്രമിച്ച കരടിയെ പിടികൂടി കൊല്ലാനുള്ള ഉത്തരവിൽ ട്രെൻറ്റിനോയിലെ ഗവർണർ ഒപ്പുവയ്ക്കുകയും ചെയ്തു.

ഇരുവരുടെയും ശരീരത്തുണ്ടായ മുറിവുകളിലും വസ്ത്രങ്ങളിൽ നിന്നും ശേഖരിച്ച കരടിയുടെ ഡി.എൻ.എ ഉപയോഗിച്ച് ' യഥാർത്ഥ കുറ്റവാളിയായ ' കരടിയെ കണ്ടെത്തി കൊല്ലാനായിരുന്നു അധികൃതരുടെ നീക്കം. കഴിഞ്ഞ കുറേ വർഷങ്ങളായി ഈ മേഖലയിൽ കരടിയുടെ ആക്രമണങ്ങൾ വർദ്ധിച്ചു വരികയാണ്. ഈ ആക്രമകാരികളായ കരടികളുടെ ഉമിനീര്, രോമങ്ങൾ എന്നിവയിൽ നിന്നും ശേഖരിച്ച ഡി.എൻ.എ സംബന്ധിച്ച ഡേറ്റാബേസ് അധികൃതർ സൂക്ഷിച്ചിട്ടുണ്ട്. സുരക്ഷാ ക്യാമറകളും വനപ്രദേശങ്ങളിൽ സജ്ജമാക്കിയിട്ടുണ്ട്.

എന്നാൽ ഇപ്പോൾ ഉണ്ടായ സംഭവത്തെ തുടർന്ന് കരടിയെ കൊല്ലാനുള്ള ഉത്തരവിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മൃഗസംരക്ഷണ സംഘങ്ങൾ. സംഭവത്തെ പറ്റി വിശദമായ അന്വേഷണം വേണമെന്നും അച്ഛനും മകനും കരടിയെ പ്രകോപിച്ചതാണോ ആക്രമണത്തിന് കാരണമെന്ന് അറിയേണ്ടതുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ തങ്ങൾ കരടിയെ പ്രകോപിപ്പിക്കുന്ന തരത്തിൽ യാതൊന്നും ചെയ്തില്ലെന്നും കരടി തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്നും ഫാബിയോയും ക്രിസ്റ്റ്യനും പറയുന്നു.

ഇറ്റലിയിലെ ആനിമലിസ്റ്റി ഇറ്റാലിയാനി, വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ കരടിയെ കൊല്ലാനുള്ള ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 15,000 ത്തോളം പേർ ഒപ്പിട്ട പരാതി അധികൃതർക്ക് സമർപ്പിച്ചു. കരടിയെ കൊല്ലുന്നതിന് എതിരാണെന്ന് ചൂണ്ടിക്കാട്ടി ഇറ്റാലിയൻ പരിസ്ഥിതി മന്ത്രിയും ട്രെൻറ്റിനോ ഭരണകൂടത്തിന് കത്തെഴുതി. സംഭവത്തെ പറ്റി ശാസ്ത്രീയമായ വിവരങ്ങൾ ശേഖരിച്ചതിന് ശേഷം മാത്രമേ പരിഹാരമാർഗങ്ങൾ വിലയിരുത്താൻ പാടുള്ളുവെന്നും തന്റെ അഭിപ്രായത്തിൽ കരടിയെ കൊല്ലുക എന്ന പ്രതിവിധിയിലേക്ക് കാര്യങ്ങൾ കലാശിക്കരുതെന്നും മന്ത്രി കത്തിൽ പറയുന്നു.

കഴിഞ്ഞ മാസം ഇറ്റലിയിൽ ഇതേ പ്രദേശത്ത് തന്നെ ഹൈക്കിംഗിനെത്തിയ കുട്ടിയുടെ നേർക്ക് നടന്നുവരുന്ന കരടിയുടെ വീഡിയോ വൈറലായിരുന്നു. കുട്ടിയുടെ മാതാപിതാക്കളുടെ സമയോചിതമായ ഇടപെടൽ കാരണം കുഴപ്പങ്ങൾ ഒന്നും കൂടാതെ കരടിയുടെ മുന്നിൽ നിന്നും കുട്ടിയെ രക്ഷപ്പെടുത്താനായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KAUTHUKAM, ITALY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY