ഇന്ത്യൻ വ്യോമസേനയുടെ ആദ്യ വനിതാ 'ടോപ്പ് ഗൺ' പൈലറ്റായി ചരിത്രമെഴുതി സ്‌ക്വാഡ്രൺ ലീഡർ ഭാവന കാന്ത്. ഗ്വാളിയോറിലെ ടാക്റ്റിക്സ് ആൻഡ് എയർ കോംബാറ്റ് ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റിൽ (ടിഎസിഡിഇ) ഫൈറ്റർ കോംബാറ്റ് ലീഡർ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കിയ ആദ്യ വനിതാ ഫൈറ്റർ പൈലറ്റാണ് ഭാവന.
20 ആഴ്ച നീണ്ടുനിൽക്കുന്ന ഈ പ്രോഗ്രാം വ്യോമസേനയുടെ ഏറ്റവും നൂതന യുദ്ധ കോഴ്‌സുകളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ഫൈറ്റർ പൈലറ്റുമാർക്ക് മാത്രമാണ് ഇതിൽ പങ്കെടുക്കാൻ സാധിക്കുന്നത്. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവരെ സങ്കീർണ്ണമായ വ്യോമ പോരാട്ട ദൗത്യങ്ങളിൽ നിയമിക്കുന്നു. കൂടാതെ വ്യോമസേനയുടെ മുൻനിര യുദ്ധതന്ത്രജ്ഞരിൽ അവരെ ഉൾപ്പെടുത്തുകയും ചെയ്യുന്നു.
വ്യോമസേനയുടെ മുൻനിര യുദ്ധതന്ത്ര സ്ഥാപനമാണ് ടിഎസിഡിഇ. ഇത് യുഎസ് നാവികസേനയുടെ ടോപ്പ് ഗണ്ണുമായാണ് താരതമ്യം ചെയ്യപ്പെടുന്നത്. ഇന്ത്യൻ വ്യോമസേനയുടെ ഏറ്റവും പരിചയസമ്പന്നരായ ഫൈറ്റർ പൈലറ്റുമാരാണ് പരിശീലനം നൽകുന്നത്.
ബീഹാറിലെ ദർബാംഗ സ്വദേശിയായ ഭാവന കാന്ത് ബിടെക് ബിരുദധാരി കൂടിയാണ്. 2016ൽ രാജ്യത്തെ ആദ്യ ബാച്ച് വനിതാ ഫൈറ്റർ പൈലറ്റിനൊപ്പമാണ് ഭാവന വ്യോമസേനയുടെ ഭാഗമായത്. 2019-ൽ പകൽ സമയത്തെ യുദ്ധ ദൗത്യങ്ങൾ ഏറ്റെടുക്കാൻ അനുമതി ലഭിച്ച ആദ്യത്തെ ഇന്ത്യൻ വനിതയെന്ന പദവിയും ഭാവന സ്വന്തമാക്കി. എസ് യു-30 എംകെഐയിലേയ്ക്ക് മാറുന്നതിനുമുൻപ് മിഗ്-21 ബൈസൺ ആണ് ഭാവന പറത്തിയിരുന്നത്. 2021-ൽ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത ആദ്യ വനിതാ യുദ്ധവിമാന പൈലറ്റും ഭാവന ആണ്. പിന്നീട് 2024-ൽ റിപ്പബ്ലിക് ദിന ഫ്ലൈപാസ്റ്റിലും വിമാനം പറത്തി.
Squadron Leader Bhawana Kanth became the first woman "Top Gun" pilot in the Indian Air Force after completing the elite Fighter Combat Leader Course at TACDE, Gwalior. A member of the first batch of women fighter pilots (2016), she has achieved several milestones, including leading combat missions and participating in Republic Day flypasts.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |