പഞ്ചാരിമേളത്തിൽ വിസ്മയം തീർത്ത് തൃശൂർ ഗവ.മെഡിക്കൽ കോളേജിലെ നഴ്‌സ് ജി പ്രിയങ്ക. മേളകൂട്ടായി മകൻ ആർ യഥുവീറും മറ്റു 16 പേരും അണിനിരന്നപ്പോൾ മുണ്ടത്തിക്കോട് പാതിരിക്കോട്ടുകാവ് ക്ഷേത്രാങ്കണം വാദ്യ കടലായി. വിസ്മയ അരങ്ങേറ്റത്തിന്റെ ഭാഗമാകാൻ നാടൊന്നാകെ ഒഴുകിയെത്തിയിരുന്നു.
ഒരു ചെമ്പടവട്ടം (എട്ട് അക്ഷരകാലം) അടിസ്ഥാനമാക്കി അഞ്ച് കാലങ്ങളിൽ കൊട്ടിതീർത്ത സംഘത്തിൽ എട്ട് വയസുകാരൻ മുതൽ ടയർ കമ്പനി ജീവനക്കാരനായ വേലൂർ സ്വദേശി സുജേഷ് (45) വരെ ഉൾപ്പെട്ടു. ഗീതത്തെ താളവുമായി ഇണക്കിനിറുത്തുന്ന സമയത്തിന്റെ അളവിനെ കൃത്യമായി പഠിപ്പിച്ചെടുത്തത് മുണ്ടത്തിക്കോട് കേരള കലാഗ്രാമത്തിന്റെ നേതൃത്വത്തിൽ വിനീത് വാസുദേവനാണ്. ആറ് മാസം കൊണ്ട് എല്ലാവരും പഞ്ചാരിമേളത്തിൽ നാദവിസ്മയം തീർക്കാൻ പഠിച്ചു.
പഞ്ചാരി തുടങ്ങിയാൽ പത്ത് നാഴിക എന്നാണ് ചൊല്ല്. പൂർണമായൊരു പഞ്ചാരിമേളം അവതരിപ്പിക്കാൻ നാല് മണിക്കൂർ സമയം വേണം. മൂന്ന് മൂന്നര മണിക്കൂർ കൊണ്ട് കൂറടക്കമുള്ള ഒരു പഞ്ചാരിമേളം കൊട്ടാമെന്നും യുവ ആശാൻ പറയുന്നു.16 അംഗ സംഘത്തിന്റെ അരങ്ങേറ്റം പാതിരിക്കോട്ടുകാവ് ക്ഷേത്രം മേൽശാന്തി നികേഷ് താണീ പറമ്പ് ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം ചെയ്തു. ചെണ്ട കലാകാരന്മാരായ ജിതിൻ കല്ലാറ്റ്, പോർക്കുളം ഭാസ്കരൻ എന്നിവർ മുഖ്യാതിഥികളായി.
രോഗീപരിചരണത്തിന്റെ തിരക്കിനിടയിലും മെഡിക്കൽ കോളേജിന് സമീപം താമസിക്കുന്ന 40 വയസുകാരി പ്രിയങ്കയ്ക്ക് മേളവും താളവും ഹൃദയ വികാരമായിരുന്നു. ഉത്സവങ്ങളിലെ മേളങ്ങൾ ആസ്വദിക്കാൻ കുടുംബസമേതം എത്തുമായിരുന്നു. ഭർത്താവ് രാഗീഷിന്റെ പിന്തുണയും എപ്പോഴുമുണ്ട്.
Thrissur Government Medical College nurse G. Priyanka delivered a stunning debut Pancharimelam performance at Pathirikottukavu Temple. The 40-year-old, accompanied by her eight-year-old son and 16 others, showcased their talent after six months of training. This fulfilled Priyanka's long-held dream, balancing her demanding nursing career with a significant cultural achievement in percussion.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |