
റോഡിന് മലർന്ന് കിടന്നീടാൻ
മലയുടെ നെഞ്ച് പിളർക്കേണം.
ആറുകൾ നിറഞ്ഞു കവിഞ്ഞൊഴുകാൻ
മലകളിൽ മേഘം കനിയേണം
കാറ്റിന് കലപില കൂട്ടിടാൻ
മാമര ചില്ലകൾ ഉലയേണം.
കിളികൾ ഉണർന്നു പറന്നീടാൻ
ദിനകര തിരുമിഴി ഉണരേണം.
ആകാശത്തിന് താങ്ങായ് മാറാൻ
കുമിളിന് മോഹം അതിമോഹം
ഹൃദയമിടിപ്പിൻ താളം തോറ്റാൽ
പ്രാണൻ പിടയും ചിറകടിയാൽ
ഇരുളിൻ വാതിൽ തുറന്നീടാൻ
വെള്ളി താക്കോൽ തിരിയേണം.
മനസ്സിലെ കൂരിരുൾ അകന്നീടാൻ
അറിവിനെ ഉള്ളിൽ ഊട്ടേണം.
സൂര്യ വെളിച്ചം പാനം ചെയ്യാൻ
മരങ്ങൾ വളരും മാനം നോക്കി.
അപരനെ വീഴ്ത്താൻ തക്കം നോക്കി
ഒളിയിടമൊരുക്കുമുള്ളിൽ നമ്മൾ
നറുമലർ സുഗന്ധം പരന്നകലും
ഓർമ്മ സുഗന്ധം ഉള്ളിൽ തങ്ങും.
സ്നേഹസ്പർശം മൃദുവായാലേ
വ്യാകുല മനസ്സിൽ പൂവിരിയൂ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |