വിതുര: വിനോദസഞ്ചാരകേന്ദ്രമായ പൊന്മുടി കല്ലാർ വിതുര റൂട്ടിലെ ഗതാഗതക്കുരുക്കിൽ വലഞ്ഞ് യാത്രക്കാർ. നിരവധി സഞ്ചാരികളെത്തുന്ന പൊന്മുടിയിൽ നിലവിൽ വാഹനപെരുക്കം മൂലം നാട്ടുകാർക്കു പോലും നിശ്ചിതസമയത്ത് വീട്ടിലെത്താൻ കഴിയാത്ത സ്ഥിതിയാണ്. മിക്ക ദിവസങ്ങളിലും പൊന്മുടി മുതൽ കമ്പിമൂട് വരെ വാഹനങ്ങളുടെ നീണ്ട നിരയാണ്. നിറയെ യാത്രക്കാരുമായി സർവീസ് നടത്തിയ രണ്ട് പ്രിയദർശിനി ബസുകൾ കഴിഞ്ഞദിവസം വഴിയിൽ കേടായി കിടന്നത് മണിക്കൂറുകളോളം ഗതാഗതതടസത്തിന് കാരണമായി. അവധി ദിനങ്ങളിലെങ്കിലും പൊന്മുടിയിൽ സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വിതുര ഡിപ്പോയിൽ നിന്ന് പൊൻമുടിയിലേക്ക് ഷട്ടിൽ സർവീസ് ആരംഭിച്ചിട്ടുണ്ട്. ബഡ്ജറ്റ് ടൂറിസം സെല്ലിൻെറ നേതൃത്വത്തിൽ മറ്റ് ഡിപ്പോകളിൽ നിന്ന് പൊൻമുടിയിലേക്ക് ഉല്ലാസയാത്രയുമുണ്ട്. എങ്കിലും ബസിലെ തിരക്കിന് ഇപ്പോഴും മാറ്റമില്ലാത്ത സ്ഥിതിയാണ്. കെ.എസ്.ആർ.ടി.സി ഓർഡിനറിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര കൂടി ആയതോടെ പൊന്മുടിയിലേക്കുള്ള സ്ഥിരം യാത്രക്കാർക്ക് പോലും ശ്വസം മുട്ടി സഞ്ചരിക്കേണ്ട സ്ഥിതിയാണ്. യാത്രക്കാരെ കുത്തിനിറച്ചുള്ള പൊന്മുടിയിലേക്കുള്ള സർവീസ് നിറുത്താൻ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മഴയത്തും തിരക്ക്
പ്രതികൂല കാലാവസ്ഥയിലും ആയിരങ്ങളാണ് ഇന്നലെ പൊൻമുടിയിലെത്തിയത്. സഞ്ചാരികളുടെ തിരക്ക് മുൻനിർത്തി, വിതുര, നെടുമങ്ങാട്, വെള്ളനാട്, നെയ്യാറ്റിൻകര ഡിപ്പോകളിൽ നിന്ന് സ്പെഷ്യൽ സർവീസുകളുമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |