
ലക്‌നൗ: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ അഫ്ഗാനിസ്ഥാന് വമ്പന്‍ തോല്‍വി. ഇന്ത്യ ഉയര്‍ത്തിയ 402 റണ്‍സിനുള്ള അഫ്ഗാന്റെ മറുപടി 44.3 ഓവറില്‍ 232 റണ്‍സില്‍ അവസാനിച്ചു. 170 റണ്‍സ് ജയത്തോടെ മൂന്ന് മത്സര ഏകദിന പരമ്പര ഒരു കളി ബാക്കി നില്‍ക്കെ ഇന്ത്യ സ്വന്തമാക്കി. അര്‍ദ്ധ സെഞ്ച്വറി നേടിയ റഹ്‌മത്ത് ഷാ ആണ് അഫ്ഗാന്റെ ടോപ് സ്‌കോറര്‍. സെഞ്ച്വറി നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുബ്മാന്‍ ഗില്‍ ആണ് പ്ലെയര്‍ ഓഫ് ദി മാച്ച്. പരമ്പരയിലെ അവസാന മത്സരം ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ നടക്കും.
റഹ്‌മത്ത് ഷാ 79(89), സെദീഖുള്ള അത്തല്‍ 42(50), വിക്കറ്റ് കീപ്പര്‍ റഹ്‌മാനുള്ള ഗുര്‍ബാസ് 41(33) എന്നിവര്‍ മാത്രമാണ് അഫ്ഗാനിസ്ഥാന്‍ ബാറ്റിംഗ് നിരയില്‍ പിടിച്ചു നിന്നത്. ഇബ്രാഹിം സദ്രാന്‍ 21(31) റണ്‍സ് നേടിയപ്പോള്‍ പിന്നീട് വന്നവരില്‍ റാഷിദ് ഖാന്‍ 12(12) മാത്രമാണ് രണ്ടക്കം കടന്നത്. ഇന്ത്യക്ക് വേണ്ടി അര്‍ഷ്ദീപ് സിംഗ്, ഗുര്‍നൂര്‍ ബ്രാര്‍ എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോല്‍ പ്രിന്‍സ് യാദവിന് രണ്ട് വിക്കറ്റുകളും വാഷിംഗ്ടണ്‍ സുന്ദറിന് ഒരു വിക്കറ്റും ലഭിച്ചു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.5 ഓവറില്‍ 402 റണ്‍സാണ് അടിച്ചെടുത്തത്. ശുബ്മാന്‍ ഗില്‍ 154(110), ഇഷാന്‍ കിഷന്‍ 125(79) എന്നിവരുടെ സെഞ്ച്വറികളാണ് കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 140 പന്തുകളില്‍ നിന്ന് 224 റണ്‍സാണ് അടിച്ച് കൂട്ടിയത്. സീനിയര്‍ താരം രോഹിത് ശര്‍മ്മ 48(39) റണ്‍സ് നേടി പുറത്തായി. റാഷിദ് ഖാന്റെ പന്തില്‍ രോഹിത് ക്ലീന്‍ ബൗള്‍ഡ് ആകുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |