
തിരുവനന്തപുരം: ഒഴിഞ്ഞ പ്ളാസ്റ്റിക് മദ്യകുപ്പികൾ ചില്ലറ വില്പനശാലകളിലൂടെ തിരിച്ചെടുക്കുന്നത് ഓണത്തിന് ശേഷം പുനഃസ്ഥാപിക്കാനൊരുങ്ങി ബെവ്കോ. പരീക്ഷണാടിസ്ഥാനത്തിൽ ബെവ്കോ നടപ്പാക്കിയ ഡെപ്പോസിറ്റ് റീഫണ്ട് സ്കീം ഇന്നലെ പിൻവലിക്കാൻ തീരുമാനിച്ച് മാനേജിംഗ് ഡയറക്ടർ ഉത്തരവിറക്കിയെങ്കിലും പ്ളാസ്റ്റിക് കുപ്പി ശേഖരണം മുന്നോട്ടു കൊണ്ടുപോകാനും ഓണത്തിന് ശേഷം പുനരാരംഭിക്കാനും എക്സൈസ് മന്ത്രി എം. ലിജു നിർദ്ദേശിച്ചിക്കുകയായിരുന്നു. ഓണക്കാലത്ത് വില്പനശാലകളിലെ തിരക്ക് പരിഗണിച്ച് ഇപ്പോഴത്തെ ഉത്തരവ് നിലനിൽക്കും. 2025 സെപ്തംബർ 10 മുതൽ തിരുവനന്തപുരം,കണ്ണൂർ ജില്ലകളിലെ തിരഞ്ഞെടുത്ത 10 വീതം ചില്ലറവില്പന ശാലകളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി തുടങ്ങിയത്. പ്ളാസ്റ്റിക് കുപ്പിയിലെ മദ്യം വാങ്ങുന്നവരിൽ നിന്ന് 20 രൂപ അധികം വാങ്ങുകയും കുപ്പി കാലിയാവുമ്പോൾ ഇതേ ഷോപ്പിൽ തിരികെ കൊടുത്താൽ ഡെപ്പോസിറ്റ് തുകയായ 20 രൂപ മടക്കിനൽകുകയുമായിരുന്നു. അതേസമയം,പദ്ധതി പിൻവലിച്ചെങ്കിലും ഇതിനകം വിറ്റഴിച്ച പ്ളാസ്റ്റിക് മദ്യകുപ്പികൾ ഈ മാസം 20 വരെ ഷോപ്പുകളിൽ തിരികെ ഏൽപ്പിക്കാം. ഇതുവരെ ശേഖരിച്ച കുപ്പികൾ 20ന് മുമ്പ് ക്ളീൻ കേരള മിഷൻ വഴി നീക്കണം.
പ്ളാസ്റ്റിക് കുപ്പി പരിസ്ഥിതിക്ക് ഭീഷണിയാണ്. ബെവ്കോ തുടങ്ങിയ കുപ്പി ശേഖരണം ഫലപ്രദമാണ്. ഇത് തുടർന്നേ മതിയാവൂ.
- എം.ലിജു
എക്സൈസ് മന്ത്രി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |