വിതുര: പൊൻമുടി വിതുര നെടുമങ്ങാട് റൂട്ടിൽ യാത്രാക്ളേശം രൂക്ഷമാകുന്നതായി പരാതി. ഓണക്കാലമായതോടെയാണ് യാത്രാദുരിതം ഇരട്ടിച്ചത്. യാത്രക്കാരുടെ ബാഹുല്യം മുൻനിർത്തി പൊൻമുടിയിലേക്ക് വിതുര,നെടുമങ്ങാട്,വെള്ളനാട്,നെയ്യാറ്റിൻകര ഡിപ്പോകളിൽ നിന്നും കൂടുതൽ സർവീസ് ആരംഭിച്ചെങ്കിലും പരിഹാരമായിട്ടില്ല. കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്രകൂടി അനുവദിച്ചതോടെ ബസുകളിൽ തിരക്കോട് തിരക്കാണ്. യാത്രക്കാരെ കുത്തിനിറച്ചാണ് സഞ്ചാരവും. നിറയെ യാത്രക്കാരുമായി സർവീസ് നടത്തിയ രണ്ട് പ്രീയദർശിനി ബസുകൾ അപകടത്തിൽപ്പെട്ടിരുന്നു. ഓണനാളുകളിൽ ഇനിയും തിരക്കേറും. ടൂറിസ്റ്റുകളുടെ യാത്രാസൗകര്യം പരിഗണിച്ച് കൂടുതൽ സർവീസുകൾ അയക്കണമെന്ന് പൊൻമുടി സംരക്ഷണസമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.
ബസ് കാത്തുനിൽപ്പ് നീളുന്നു
നെടുമങ്ങാട് വിതുര റൂട്ടിലെ അവസ്ഥയും വിഭിന്നമല്ല. നെടുമങ്ങാട് നിന്നും വിതുരയിലേക്കുള്ള ബസുകളിൽ കയറിപ്പറ്റണമെങ്കിൽ ഇടിയും തൊഴിയും കൊള്ളേണ്ട അവസ്ഥയാണ്. മാത്രമല്ല തിരക്ക് മൂലം മണിക്കൂറുകളോളം ഡിപ്പോയിൽ കാത്ത് നിൽക്കേണ്ട അവസ്ഥയിലുമാണ്.ഇത് മൂലം വിദ്യാർത്ഥികളും മറ്റും നട്ടം തിരിയുകയാണ്. യാത്രക്കാർ അനവധി തവണ പരാതികൾ നൽകിയെങ്കിലും നടപടികൾ സ്വീകരിച്ചില്ല.
നെടുമങ്ങാട് വിതുര റൂട്ടിൽ ചെയിൻ സർവീസ് ആരംഭിക്കണം
നേരത്തേ നെടുമങ്ങാട് വിതുര റൂട്ടിൽ സ്വകാര്യസർവീസുകൾ സജീവമായി ഓടിയിരുന്നു. ഇപ്പോൾ ഇത്തരം സർവീസുകളുമില്ല. നെടുമങ്ങാട് വിതുര റൂട്ടിൽ ചെയിൻ സർവീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമാണ്. നിലവിൽ തിരുവനന്തപുരം വിതുര റൂട്ടിലും യാത്രാപ്രശ്നം നിലനിൽക്കുന്നുണ്ട്. വേണ്ടത്ര ബസുകൾ അയക്കാത്തതുമൂലം യാത്രക്കാർ പ്രതിസന്ധിയിലാണ്. തിരക്ക് മുൻനിർത്തി ഓണനാളുകളിൽ കൂടുതൽ സർവീസുകൾ നടത്തുമെന്നാണ് കെ.എസ്.ആർ.ടി.സി മേധാവികൾ പറയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |