രാജീവ് ചന്ദ്രശേഖറിന്റെ കഥയിൽ സ്വപ്നങ്ങൾക്ക് നൂറു വർണം. സംരംഭകനായും, കേന്ദ്ര മന്ത്രിസഭാംഗമായും തിരക്കുകളിൽ അമരുമ്പോഴും മലയാളിത്തം വിടാത്ത രാജീവ് ആ ജീവിത യാത്രയുടെ കഥ പറയുന്നു
രാജ്യസ്നേഹിയായ വ്യവസായിയാണ്, കേന്ദ്ര മന്ത്രിയായിരിക്കുമ്പോഴും ഇന്ത്യയുടെ സാങ്കേതികവിദ്യാ വികസന പദ്ധതികളെക്കുറിച്ച് ആകാശത്തോളം സ്വപ്നങ്ങൾ കാണുന്ന രാജീവ് ചന്ദ്രശേഖർ. പാകിസ്ഥാനും ബംഗ്ലാദേശിനും എതിരെയുള്ള യുദ്ധങ്ങളിൽ പങ്കെടുത്ത എയർ കമ്മഡോർ ആയിരുന്ന പിതാവ് എം.കെ ചന്ദ്രശേഖറിൽ നിന്ന് പകർന്നു കിട്ടിയതാണ് രാജീവിന്റെ രാജ്യസ്നേഹം. തൃശൂർ ജില്ലയിലെ ദേശമംഗലത്തിനടുത്താണ് തറവാടെങ്കിലും രാജീവ് ജനിച്ചത് ഗുജറാത്തിലെ അഹമ്മദാബാദിലായിരുന്നു. സൈനികന്റെ മകനായതു കൊണ്ട് വിദ്യാഭ്യാസം വിവിധ സംസ്ഥാനങ്ങളിലായതിനാൽ കുട്ടിയായിരിക്കുമ്പോൾ തന്നെ ഇന്ത്യയെ അറിയാനും പഠിക്കാനും രാജീവ് ചന്ദ്രശേഖറിനു കഴിഞ്ഞു.
ഭാരതത്തെക്കുറിച്ചും കേരളത്തെക്കുറിച്ചും അതിവേഗം മാറുന്ന കാലത്തിനൊത്ത വികസന സങ്കല്പങ്ങളെക്കുറിച്ചും കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി, നൈപുണ്യ വികസന, സംരംഭക, ജലശക്തി വകുപ്പുകളുടെ കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ 'കേരള കൗമുദി"യോട് സംസാരിക്കുന്നു :
സ്വപ്നങ്ങളുടെ
രാജകുമാരൻ
ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലായിരുന്നു കുട്ടിക്കാലമെങ്കിലും വീട്ടിൽ മലയാളമാണ് സംസാരിച്ചിരുന്നത്. ലോകത്തെവിടെയായിരിക്കുമ്പോഴും കേരളത്തെക്കുറിച്ച് രാജീവിന്റെ മനസിൽ നിറയുന്നത് ജന്മദേശത്തെക്കുറിച്ചുള്ള ദീപ്തവും ആർദ്രവുമായ ഓർമ്മകൾ. രാജീവ് ചന്ദ്രശേഖറിന്റെ ജീവിതത്തിൽ തലസ്ഥാന നഗരം ഫോക്കസ് ചെയ്തുള്ള എത്രയോ മനോഹര മുഹൂർത്തങ്ങളുണ്ട്. രാജ്യത്തെ ആദ്യ ഐ.ടി പാർക്ക് ആയ ടെക്നോപാർക്കിന്റെ ആസ്ഥാനമായ തിരുവനന്തപുരത്തെക്കുറിച്ച്, വ്യവസായിയും ഐ.ടി. മന്ത്രിയുമായ രാജീവിന് അക്കാരണംകൊണ്ടുതന്നെ ഉള്ളത് പുതിയ കാലത്തിന്റെ സ്വപ്നങ്ങൾ!
വിദ്യാഭ്യാസത്തിലൂടെ ലോകം കാണാൻ ഭാഗ്യം ലഭിച്ച രാജീവ് ചന്ദ്രശേഖറിന് ആധുനിക സാങ്കേതികതയിലൂടെയുള്ള വികസന സങ്കല്പങ്ങൾക്ക് വ്യക്തവും ശക്തവും കൃത്യവുമായ കാഴ്ചപ്പാടുകളുണ്ട്. ഇലക്ട്രിക്കൽ എൻജിനിയറിംഗിൽ ബിരുദവും, അമേരിക്കയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദവും നേടിയ രാജീവ് ചന്ദ്രശേഖർ ഇന്റെലിൽ ജോലി ചെയ്യുമ്പോഴാണ് പ്രോസസറിന്റെ രൂപകല്പനയിൽ മുഖ്യപങ്കാളിയാകാൻ അവസരം കിട്ടിയത്.
വിജയങ്ങളുടെ
തുടർക്കഥ
ഹാർവാർഡ് സർവകലാശാലയിൽ നിന്ന് അഡ്വാൻസ്ഡ് മാനേജ്മെന്റ് പ്രോഗ്രാം പൂർത്തിയാക്കിയ രാജീവ് ചന്ദ്രശേഖറാണ് ബി.പി.എൽ മൊബൈൽ കമ്പനി സ്ഥാപിച്ച് രാജ്യത്ത് മൊബൈൽ വിപ്ലവം സൃഷ്ടിച്ചത്.
അസാദ്ധ്യമായതിനെ സാദ്ധ്യമാക്കുന്നതാണ് ശീലം. ഏറ്റെടുത്ത എല്ലാ സംരംഭങ്ങളും വിജയിപ്പിച്ചു. പാതിവഴിയിൽ നിറുത്തുന്ന പാരമ്പര്യമില്ല. അതുകൊണ്ടു തന്നെ ഒന്നിലും പരാജയമറിഞ്ഞിട്ടില്ല. ആത്മാർത്ഥതയും ബുദ്ധിയും ശക്തിയും പ്രയത്നവും പ്രാർത്ഥനയും കൊണ്ടാണ് ഇതുവരെയുള്ള വിജയങ്ങൾ കരസ്ഥമാക്കിയതെന്നും തുറന്നു പറയുന്നു, രാജീവ് ചന്ദ്രശേഖർ.
1988 മുതൽ 1991 വരെ മാത്രമാണ് ഇന്റെലിൽ ജോലി ചെയ്തത്. മാതൃരാജ്യത്തെ സ്നേഹിക്കാനും വ്യവസായ സംരംഭങ്ങൾ തുടങ്ങാനുമുള്ള തീരുമാനവുമായാണ് അമേരിക്കയിൽ നിന്ന് 1991-ൽ ഇന്ത്യയിൽ തിരിച്ചെത്തിയത്.വിവാഹത്തിനു ശേഷം ഭാര്യാപിതാവിന്റെ ബി.പി.എൽ ഗ്രൂപ്പുമായി സഹകരിച്ചു. ആധുനിക സാങ്കേതികതയെ ഏറെ ഇഷ്ടപ്പെട്ടിരുന്ന രാജീവ് ചന്ദ്രശേഖർ 1994-ലാണ് ബി.പി.എൽ മൊബൈൽ സ്ഥാപിച്ചത്. ഇന്ത്യയിലെ ടെലിഫോൺ രംഗത്ത് ബി.പി.എൽ വരുത്തിയ വിപ്ലവം ഒരു ഇന്ത്യക്കാരനും മറക്കാൻ കഴിയില്ല. പിന്നീട് രാജീവ് ചന്ദ്രശേഖർ മാദ്ധ്യമരംഗത്തേക്കും ഹോസ്പിറ്റാലിറ്റി, വിനോദ മേഖലകളിലേക്കും ശ്രദ്ധതിരിച്ചു. അവിടെയും വിജയം മാത്രമായിരുന്നു, അനുഭവം.
വ്യവസായമെന്ന
ഏകവീഥി
വ്യവസായമായാലും സാങ്കേതിക രംഗമായാലും ആത്മാർത്ഥതയും കഠിനാദ്ധ്വാനവുമാണ് രാജീവ് ചന്ദ്രശേഖറിന്റെ കൈമുതൽ. ഒരു സംരംഭകൻ എന്ന നിലയിൽ പുതിയ രീതികളും പുതിയ ശീലങ്ങളും നാടിന് അനുയോജ്യമായ രീതിയിൽ വ്യവസായ മേഖലകളിൽ നടപ്പിലാക്കാൻ രാജീവ് ചന്ദ്രശേഖർ മിടുക്കനാണ്. ആഴത്തിലുള്ള പഠനത്തിനു ശേഷമേ പരീക്ഷണങ്ങളിലേക്കും നിരീക്ഷണങ്ങളിലേക്കും കടക്കൂ. വ്യവസായത്തിലൂടെ മാത്രമേ രാജ്യപുരോഗതി സാദ്ധ്യമാകൂ എന്നു വിശ്വസിക്കുന്ന രാജീവ് വ്യവസായങ്ങളാൽ സമ്പന്നമായ രാജ്യമാണ് സ്വപ്നം കാണുന്നത്.
പഞ്ചായത്തംഗം മുതൽ പാർലമെന്റംഗം വരെ ഒരേ മനസ്സോടെ പ്രവർത്തിക്കുമ്പോഴേ ഇന്ത്യൻ ജനാധിപത്യത്തിന്റെ സൗന്ദര്യവും സൗരഭ്യവും ഉയരൂ എന്നു പറയുന്നു, രാജീവ് ചന്ദ്രശേഖർ. രാഷ്ട്രീയത്തെ രാഷ്ട്ര സേവനമായി കാണുന്ന ഓരോ ഭാരതീയനും ഒന്നിച്ചു നിന്നെങ്കിലേ ഭാരതത്തിന്റെ വികസനം യഥാർത്ഥ ലക്ഷ്യത്തിലെത്തൂ. ലോക സമ്പദ് വ്യവസ്ഥയിൽ ഇന്ത്യയെ മുൻനിരയിൽ അടയാളപ്പെടുത്താനുള്ള കഠിന ശ്രമത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികമായ 2047 ആകുമ്പോൾ വികസിത ഭാരതം എന്ന സ്വപ്നം സാഷാത്കരിക്കണമെങ്കിൽ, ഓരോ ഭാരതീയനും രാഷ്ട്രീയ വിയോജിപ്പുകൾ മാറ്റിവച്ച് സമർപ്പിത മനസോടെ പ്രവർത്തിക്കണം. പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നൽകുന്ന മന്ത്രിസഭയുടെ അശ്രാന്ത പരിശ്രമത്തിൽ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ 8.4 എന്ന നല്ല നിലയിൽ എത്തിയിട്ടുണ്ട്. 2014- ൽ 16 ശതമാനമായിരുന്ന മൂലധന നിക്ഷേപമാണ് ഈ വർഷം 28 ശതമാനമായി വളർത്താനായത്- രാജീവ് വിശദമാക്കുന്നു.
ഏതൊരു രാജ്യവും വളരുന്നത് ആഭ്യന്തര സുരക്ഷയിലാണ്. പൗരന് മനസമാധാനമായി ഉണ്ണാനും ഉറങ്ങാനും കഴിഞ്ഞാലേ ആത്മാർത്ഥമായി അദ്ധ്വാനിക്കാനും സാധിക്കൂ. നരേന്ദ്രമോദി അധികാരത്തിൽ വന്നതോടെയാണ് ഇന്ത്യയിൽ സമാധാനം യാഥാർത്ഥ്യമായതെന്ന് അടിവരയിട്ടു പറയുന്നു, രാജീവ്. 75 വർഷങ്ങൾക്കു ശേഷം ആദ്യമായാണ് കാശ്മീരിൽ വിശുദ്ധവാര പ്രദക്ഷിണം നടത്താൻ ക്രൈസ്തവർക്ക് അവസരം കിട്ടിയത്. ഊട്ടിയിൽ ടൂറിനു പോകുന്ന ലാഘവത്തോടെ കാശ്മീരിൽ പോയി വരാൻ നമുക്കു കഴിയുന്നത് രാജ്യത്തിന്റെ കാരണവർ സ്ഥാനത്ത് ശക്തനായ ഒരാളുണ്ടെന്നതു കൊണ്ടാണെന്നും രാജീവ് പറയുന്നു.
അച്ഛന്റെ കർശന ശിക്ഷണത്തിൽ, പട്ടാളച്ചിട്ടയിൽ വളർന്നതുകൊണ്ട് മാന്യതയും വിനയവും ദൃഢനിശ്ചയവും കലർന്ന വാക്കുകളും അഭിപ്രായങ്ങളുമാണ് രാജീവ് ചന്ദ്രശേഖർ പറയുന്നത്. നേരേ വാ നേരേ പോ ശൈലി. രാഷ്ട്രീയത്തിൽ ആരെയും അപകീർത്തിപ്പെടുത്താനും ആക്ഷേപിക്കാനും തയ്യാറല്ല. കേന്ദ്ര മന്ത്രിസഭയിൽ നൈപുണ്യ വികസന സംരംഭക വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന രാജീവ് ചന്ദ്രശേഖറിന്റെ വലിയ സ്വപ്നമാണ് കേരളത്തിലെ യുവജനങ്ങളെ ഏതെങ്കിലുമൊരു തൊഴിൽ മേഖലയിൽ വൈദഗ്ദ്ധ്യമുള്ളവരാക്കണമെന്നത്. കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്ന ഈ പദ്ധതിക്ക് യാഥാർത്ഥ്യത്തിന്റെ നിറം കിട്ടുന്നതോടെ കേരളത്തിൽ അലസരായ യുവതലമുറ കാണില്ലെന്നും രാജീവ് പറയുന്നു.
വ്യവസായങ്ങൾ നിറയുമ്പോൾ തൊഴിലവസരങ്ങൾ വർദ്ധിക്കും. തൊഴിലവസരങ്ങൾ വർദ്ധിക്കുമ്പോൾ യുവജനത സമ്പന്നരാകും. യുവത സമ്പന്നമാകുമ്പോൾ അവരുടെ വീടുകളിൽ സന്തോഷം നിറയും. സന്തോഷമുള്ള വീടുകളും വീട്ടുകാരും രാജ്യത്തിന്റെ ഐശ്വര്യമായി മാറും. വ്യവസായത്തിലൂടെ വരുമാനം വന്നാൽ അലസതയില്ലാത്ത ചെറുപ്പക്കാർ ഭാവിഭാരതത്തിന്റെ വാഗ്ദാനങ്ങളായി മാറും- ഇതാണ് രാജീവ് ചന്ദ്രശേഖറിന്റെ ദീർഘവീക്ഷണമുള്ള തിയറി.
രാജ്യസ്നേഹത്തിന്റെ ഭാഗമാണ് രാഷ്ട്രീയവും എന്ന വിശ്വാസമാണ് രാജീവിന്. ആ വിശ്വാസത്തിലാണ് 2006 ഏപ്രിൽ മുതൽ 2018 വരെ കർണാടകയെ പ്രതിനിധീകരിച്ച് രാജ്യസഭയിൽ അംഗമായിരുന്നത്. രാജ്യസഭയിലെ രാജീവ് ചന്ദ്രശേഖറിന്റെ പ്രവർത്തന മികവു കണ്ടിട്ടാണ് നരേന്ദ്ര മോദിയുടെ നേരിട്ടുള്ള നിർദ്ദേശപ്രകാരം 2018 മുതൽ ബി.ജെ.പി അംഗമായി രാജ്യസഭയിലെത്തിയത്. പിന്നീട് മന്ത്രിസഭാംഗമാവുകയും ചെയ്തു. രാജ്യസഭാംഗം എന്ന നിലയിൽ പ്രധാനപ്പെട്ട ഇരുപതോളം കമ്മിറ്റികളിൽ മെമ്പറായും ചെയർമാനായും രാജീവ് ചന്ദ്രശേഖർ തന്റെ കഴിവുകൾ തെളിയിച്ചു.
അച്ഛൻ പഠിപ്പിച്ച
ജീവിതവിശുദ്ധി
ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം, പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അംഗം, 2019-ലെ ഡാറ്റാ പ്രൊട്ടക്ഷൻ ബിൽ ജോയിന്റ് കമ്മിറ്റി അംഗം, വാർത്ത വിനിമയ മന്ത്രാലയത്തിലെ എം.ഒ.ഇ ആൻഡ് ഐ.ടി കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗം, ഇന്ത്യൻ കൗൺസിൽ ഫോർ വേൾഡ് അഫയേഴ്സ് അംഗം എന്നീ സമിതികളിലാണ് രാജീവ് ചന്ദ്രശേഖർ തന്റെ കഴിവുകൾ തെളിയിച്ചത്. പട്ടാളക്കാരനായ അച്ഛൻ പഠിപ്പിച്ച ജീവിത വിശുദ്ധിയെ അഭിമാനമായി കരുതുന്ന രാജീവ് ചന്ദ്രശേഖറിന് അധികാരം അഴിമതി നടത്താനുള്ളതല്ല, മറിച്ച് രാജ്യസേവനത്തിനുള്ളതാണ്. ബി.പി.എൽ സ്ഥാപകനായ ടി.പി.ജി നമ്പ്യാരുടെ മകളായ അഞ്ജുവിനെയാണ് ജീവിതസഖിയാക്കിയത്. മകൻ വേദ, മകൾ ദേവിക.
നിരവധി ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾ രാജീവ് ചന്ദ്രശേഖറിനെ തേടി വന്നിട്ടുണ്ട്. 2013-ൽ ബൽഗാമിലെ വിശ്വേശ്വരയ്യാ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു. സായുധ സേനയ്ക്കും വെറ്ററൻസിനും വേണ്ടി നടത്തിയ പ്രവർത്തനങ്ങൾക്ക് കരസേനയുടെ വെസ്റ്രേൺ കമാൻഡ് ജി.ഒ.സി. ഇൻ കമൻഡേഷൻ ആദരിച്ചു. ഇന്ത്യയിലെ ഏറ്റവും ശക്തരായ 50 പേരുടെ പട്ടികയിൽ 41-ാം സ്ഥാനം നൽകിയാണ് ഇന്ത്യാ ടുഡേ ആദരിച്ചത്. ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി, നൈപുണ്യ വികസന സംരംഭക വകുപ്പുകളുടെ സഹമന്ത്രി എന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവച്ചതിനുള്ള അംഗീകാരമായാണ് ജലശക്തി വകുപ്പിന്റെ ചുമതല കൂടി രാജീവിന് പാരിതോഷികം പോലെ കിട്ടിയത്. ആദരവുകളും അംഗീകാരങ്ങളുമെല്ലാം വിനയത്തോടെ മനസിൽ സൂക്ഷിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |