
മലപ്പുറം: അജ്‌വ, ജോർദാൻ മജ്ദൂൾ, മദ്റൂം, സഫാവി, ശുക്രി, ഹാദി, കുതിരി, സുക്കാരി, ദുഹൈൽ, ഖുറൈമി, സെല്ലജ്...റമസാൻ വ്രതാനുഷ്ഠാനം ആരംഭിച്ചതോടെ വിപണിയിലെ താരം പലവിധത്തിലുള്ള ഈന്തപ്പഴങ്ങളാണ്. വിശുദ്ധ ഈന്തപ്പഴം എന്നറിയപ്പെടുന്ന സൗദിയിലെ അജ്‌വയ്ക്കും കാരയ്ക്കയിലെ രാജാവ് എന്നറിയപ്പെടുന്ന ജോർദാനിൽ നിന്നുള്ള മജ്ദൂളിനുമാണ് വില കൂടുതൽ. കിലോയ്ക്ക് 2,100 രൂപ വരെയാണ് ഇവയുടെ വില. കൂടാതെ, പ്രധാനമായും 40 തരം ഈന്തപ്പഴങ്ങളും വിപണിയിലുണ്ട്. മദ്റൂമിന് കിലോയ്ക്ക് 1,300 രൂപ വരെയാണ് വില. ഗുണമേന്മയ്ക്കനുസരിച്ച് ഇവയുടെ വിലയിലും വ്യത്യാസമുണ്ട്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഈന്തപ്പഴങ്ങൾ വിപണിയിൽ ലഭ്യമാണെങ്കിലും പ്രധാനമായും സൗദി അറേബ്യ, ജോർദാൻ, യു.എ.ഇ, ഒമാൻ, ടുണീഷ്യ എന്നിവിടങ്ങളിൽ നിന്നാണ് എത്തുന്നത്. നോമ്പ് ആയതിനാൽ വിലയിൽ കാര്യമായ വർദ്ധനവ് ഉണ്ടായിട്ടില്ല. ഈന്തപ്പഴം കൊണ്ടുള്ള ജാമിനും സിറപ്പിനും ആവശ്യക്കാർ കൂടുതലാണെന്ന് വ്യാപാരികൾ പറയുന്നു. വീടുകളിലും സ്ഥാപനങ്ങളിലും ഉൾപ്പെടെ ഇഫ്താർ വിരുന്നുകൾ വരും ദിവസങ്ങളിൽ സജീവമാകുന്നതോടെ ഈന്തപ്പഴത്തിന് ആവശ്യക്കാർ കൂടുതലായി എത്തുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.
വിപണിയിലെ ഈന്തപ്പഴങ്ങളും വിലയും (കിലോ)
അജ്‌വ 2,100
ജോർദാൻ മജ്ദൂൾ 2,100
മദ്റൂം 900-1,300
സഫാവി 900-1000
ശുക്രി 600-1000
ഹാദി 300
കുതിരി 300-750
കാരയ്ക്ക 590
ദുഹൈൽ 750
ഖുറൈമി 700
സെല്ലജ് 600
നോമ്പിന് മൂന്ന് ദിവസം മുമ്പ് തന്നെ കടയിൽ ഈന്തപ്പഴത്തിനായി എത്തുന്നവരുടെ എണ്ണം വർദ്ധിച്ചിരുന്നു. കൂടുതൽ പേരും അധികം ദിവസത്തേക്ക് വേണ്ട ഈന്തപ്പഴം വാങ്ങിയാണ് പോകുന്നത്. സാധാരണ ദിവസങ്ങളിൽ ഉള്ളതിനെക്കാൾ നാല് മടങ്ങ് ആധികം ആളുകളാണ് നോമ്പ് തുടങ്ങിയതോടെ ഈന്തപ്പഴം വാങ്ങാനായി കടകളിൽ എത്തുന്നത്.
എം.ജംഷീർ, മലപ്പുറം അജ്‌ഫാൻ സ്റ്റോക്ക് മാനേജർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |