സിനിമയിൽ നായകനായും ജീവിതത്തിൽ അച്ഛൻ വേഷത്തിലുംതിരക്കിലാണ് വിഷ്ണു ഉണ്ണിക്കൃഷ്ണൻ
എറണാകുളം ചെമ്പുമുക്ക് 'അമ്പാടി" എന്ന വീട്ടിലെ കൃഷ്ണ അപരനാമക്കാരെ പരിചയപ്പെടാം. ഏറ്റവും പ്രായം കൂടിയ ആള് ഉണ്ണിക്കൃഷ്ണൻ.വിഷ്ണു, ശ്രീഹരി, നവനീത് കൃഷ്ണൻ, ദേവനാരായണൻ, കൃഷ്ണപ്രിയ എന്നിവരാണ് മറ്റുള്ളവർ. ഏറ്റവും പ്രായം കുറവ് മാധവിന്.ചലച്ചിത്രതാരം വിഷ്ണു ഉണ്ണിക്കൃഷ്ണന്റെ 'അമ്പാടി'യിലാണ് ഇൗ കൃഷ്ണഗാഥ. വെള്ളിത്തിരയിൽ നായകനായി തിളങ്ങുന്ന വിഷ്ണു ഉണ്ണിക്കൃഷ്ണൻ ജീവിതത്തിൽ അച്ഛനായതിന്റെ ആഹ്ളാദത്തിൽ.മാധവിന്റെ ആദ്യ വിഷു വിഷ്ണുവും മറുപാതി ഐശ്വര്യയും ഗംഭീരമായി ആഘോഷിച്ചു. ഇനി 'അമ്പാടി"യിലെ വിശേഷങ്ങൾ .
വിഷ്ണു : മാധവ് കമഴ്ന്നു വീഴാൻ തുടങ്ങി. അവിടെനിന്ന് വീണ്ടും മലർന്നു വീഴാൻ പഠിക്കുന്നു. നാലരമാസമാണ് പ്രായം. അച്ഛനായ ശേഷം ജീവിതം മൊത്തത്തിൽ അടിപൊളിയാ.വീട്ടിൽ എല്ലാവരും കൃഷ്ണന്റെ പര്യായനാമക്കാരാണെങ്കിലും മോൻ ജനിച്ചശേഷമാണ് പേരിനെപ്പറ്റി ആലോചിക്കുന്നത്. കൃഷ്ണന്റെ പേരുതന്നെ വേണമെന്ന് അമ്മയ്ക്ക് ആഗ്രഹം.
ഐശ്വര്യ : മാധവ് എന്ന പേരിട്ടത് ഞാനാണ്. ആദ്യം മനസിൽ വന്നത് ഈ പേരു തന്നെ. കൊവിഡ് വളരെ കൂടുതലായി ഉള്ളപ്പോഴാണ് ജനിച്ചത്. അശ്വതിയാണ് നക്ഷത്രം. കുഞ്ഞ് ജനിച്ചശേഷം സമയം പോവുന്നത് അറിയില്ല.
വിഷ്ണു : ഫാൻസി നമ്പറിലാണ് അവൻ ജനിച്ചത്. 30-10- 2020. ഞങ്ങളുടെ വിവാഹവും ഫാൻസി നമ്പറിൽ. 2-2-2020. ജനിക്കാൻ പോവുന്നത് ആൺകുട്ടിയാണെന്ന് ഉള്ളിന്റെ ഉള്ളിൽ എവിടെയോ ഒരു തോന്നലുണ്ടായിരുന്നു.
ഐശ്വര്യ : എനിക്കും ആ തോന്നലുണ്ടായിരുന്നു.അത് സ്വഭാവികമാണല്ലോ.
വിഷ്ണു : ജീവിതത്തിലെ പുതിയ ഒരു പടിയാണ് അച്ഛനാവുക എന്നത്. അവന്റെ ഒപ്പം സമയം ചിലവഴിക്കാൻ ഇപ്പോൾ സമയം ലഭിക്കുന്നില്ല. അതിന്റെ സങ്കടമുണ്ട്.സിനിമാതിരക്കുകളിൽ ഒാടി കൊണ്ടിരിക്കുകയാണ്. ഷൂട്ടിംഗ് കഴിഞ്ഞാലും വീട്ടിൽ വരാൻ കഴിയില്ല. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം.അവന്റെ സുരക്ഷിതത്വം നോക്കണമല്ലോ. വീട്ടിൽനിന്ന് പോയാൽ അവനെപ്പറ്റിയാണ് എപ്പോഴും ആലോചന. വീഡിയോ കോൾ ചെയ്യും. എന്റെ ശബ്ദം കേട്ടാൽ ആള് ചിരിക്കും.
ഐശ്വര്യ : പ്രഗ്നന്റായ സമയത്ത് വിഷ്ണുവേട്ടനും ഞാനും അവനോട് സംസാരിക്കുമായിരുന്നു.
വിഷ്ണു : അത് കൊണ്ടാവാം അവന് എന്റെ ശബ്ദം പെട്ടെന്ന് അറിയാൻ കഴിയുന്നത്. ഫോണിൽ ഞാനാണെന്ന് അറിഞ്ഞാൽ ചിരിക്കും. എന്റെ ഫോട്ടോ കണ്ടാൽ വലിയ ചിരിയാണ്.
ഐശ്വര്യ : അത് അച്ഛനാണെന്ന് അറിഞ്ഞുള്ള ചിരിയാണ്. വിഷ്ണുവേട്ടൻ വീട്ടിലുണ്ടെങ്കിൽ ആളിന് അറിയാം.അപ്പോൾ ചിരിയും കളിയും കൂടും.
വിഷ്ണു :വിവാഹം കഴിഞ്ഞു ഒരുമാസത്തിനുശേഷം സബാഷ് ചന്ദ്രബോസിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ഷൂട്ടിംഗ് പകുതിയായപ്പോൾ ലോക് ഡൗൺ എത്തി.ഹണിമൂൺ ട്രിപ്പുകൾ ഒന്നും ഉണ്ടായില്ല.
െഎശ്വര്യ:കോതമംഗലത്ത് എന്റെ വീട്ടിൽ മാത്രമാണ് പോയത്.ഇപ്പോഴത്തെ സാഹചര്യം മാറി കഴിഞ്ഞാൽ ഞങ്ങള് മൂന്നുപേരും കൂടി യാത്ര പോവണമെന്ന് വിചാരിക്കുന്നു.
വിഷ്ണു : ബന്ധുക്കളുടെ വീടുകളിൽ പോവേണ്ട ചടങ്ങ് ഉണ്ടായിരുന്നു. ഒന്നും നടന്നില്ല. ലോക് ഡൗണിൽ വീട്ടിലിരിക്കാനും കഴിഞ്ഞില്ല. ഞാനും ബിബിനും ചേർന്ന് രണ്ടു സിനിമകളുടെ തിരക്കഥ പൂർത്തിയാക്കി. ലോക് ഡൗൺ തന്ന പുണ്യമാണിത്.ഒന്ന് വലിയ സിനിമയായിരിക്കും. ഷാഫി സാറാണ് സംവിധാനം.അടുത്തത് ബിബിനും ഞാനും ചേർന്ന് സംവിധാനം ചെയ്യുന്ന സിനിമ.ഞങ്ങളുടെ ആദ്യ സംവിധാന സംരംഭം. ഞങ്ങള് തന്നെയാണ് നായകൻമാർ.ഞാൻ അഭിനയിക്കുമ്പോൾ ബിബിൻ സംവിധാനം. ബിബിൻ അഭിനയിക്കുമ്പോൾ ഞാൻ സംവിധാനം ചെയ്യും.ഞങ്ങൾക്ക് അഭിനയിക്കാൻ വേണ്ടി എഴുതിയതായിരുന്നു 'അമർ അക്ബർ അന്തോണി". സംവിധാനം ചെയ്യുന്ന സിനിമ ഈ വർഷം ഉണ്ടാവും. അഭിനയത്തിനൊപ്പം സംവിധാനം കൂടിയാകുമ്പോൾ ഉത്തരവാദിത്വം കൂടും. മുൻപ് തിരക്കഥ എഴുതി അഭിനയിച്ചു. ഞങ്ങളുടെ കൈയിൽ ഒതുങ്ങുന്നതും പുതിയ ആളുകളെ വച്ച് ചെയ്യാവുന്നതുമായ കഥ.ഒരു യമണ്ടൻ പ്രേമകഥയുടെ സംവിധായകൻ നൗഫൽ ഇക്കയുടെ മൈ നെയിം ഈസ് അഴകനിൽ ബിബിനും ഞാനും അതിഥിവേഷത്തിൽ അഭിനയിച്ചു. ഞങ്ങളുടെ സ്വന്തം സിനിമ. ബിനു തൃക്കാക്കരയാണ് നായകൻ. കുറെ സിനിമകളിൽ ബിനു അഭിനയിച്ചിട്ടുണ്ട്. ട്രൂപ്പിൽ ഞങ്ങള് ഒന്നിച്ചായിരുന്നു.
വിഷ്ണു ഉണ്ണിക്കൃഷ്ണൻ നായകനായി അഭിനയിച്ച കൃഷ്ണൻകുട്ടി പണി തുടങ്ങി ട്രെയിലർ ട്രെൻഡിങിൽ ഒന്നാമതായിരുന്നു. വൺ മില്യൺ വ്യൂസ്. മികച്ച ഗാനങ്ങളും.തിയേറ്റർ തുറക്കാൻ വിദൂര സാദ്ധ്യത പോലുമില്ലാത്ത സമയത്ത് രൂപപ്പെടുത്തിയതാണ് കൃഷ്ണൻകുട്ടി പണി തുടങ്ങി. അന്ന് ഒടിടിക്കുവേണ്ടി ഒരു സിനിമ ചെയ്യാൻ തീരുമാനിക്കുന്നതു തന്നെ വലിയ കാര്യം. ഒടിടി റിലീസിന് മുൻപേ ലാഭം തന്നു കൃഷ്ണൻകുട്ടി.തിയേറ്റർ റിലീസായി സബാഷ് ചന്ദ്രബോസ്, രണ്ട് എന്നീ സിനിമകൾ ഉടൻ എത്തും. ഇന്ദ്രജിത് നായകനായി അഭിനയിക്കുന്ന അനുരാധയിൽ നിർണായക വേഷത്തിൽ വിഷ്ണു എത്തുന്നു. ഈയൽ എന്ന സിനിമയിൽ അതിഥി വേഷവും.നവാഗതനായ ജിതിൻ പത്മനാഭൻ സംവിധാനം ചെയ്യുന്ന ശലമോൻ ആണ് പുതിയ ചിത്രം.ദിലീഷ് പോത്തന്റെയും സുധി കോപ്പയുടെയും അനിയൻ വേഷം.അഞ്ചു വർഷം മുൻപാണ് നാദിർഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഋതിക് റോഷൻ തിയേറ്ററിൽ എത്തിയത്. കടുത്ത ജയൻ ആരാധകനായ അച്ഛന്റെ മകൻ സിനിമയിൽ കയറിക്കൂടാൻ ആഗ്രഹിക്കുകയും എല്ലാ സ്വപ്നങ്ങളും പൊലിയുന്നതിന് സാക്ഷ്യം വഹിക്കുകയും ചെയ്യുന്ന കൃഷ്ണൻനായർ എന്ന കിച്ചു വിഷ്ണുവിന്റെ ആദ്യ നായകകഥാപാത്രമായി മാറുകയും ചെയ്തു.
കിച്ചു : എടാ ദാസപ്പാ, അല്ലെങ്കിലും ഈ പെൺപിള്ളേര് ഒാക്കെ ഇങ്ങനയാ
കിച്ചുവിന്റെ അഭിപ്രായം തന്നെയാണോ വിഷ്ണുവിനും?
വിഷ്ണു: ഇവിടെ എല്ലാം വന്നുകയറിയ പെണ്ണിന്റെ െഎശ്വര്യമാണ്. ഒരു തവണ മാത്രമേ ഞാൻ അങ്ങോട്ട്
പറഞ്ഞു ള്ളൂ.
െഎശ്വര്യ: പിന്നേ ഞാൻ പറയാൻ തുടങ്ങി.
വിഷ്ണു: എല്ലാം െഎശ്വര്യയുടെ െഎശ്വര്യം. അതു സത്യമാണ്. പെണ്ണ് കാണലിൽ ഞാൻ ആദ്യമായി കണ്ടത് െഎശ്വര്യയെ.പിന്നെ പെണ്ണ് കണ്ടില്ല
െഎശ്വര്യ: എന്നെ ആദ്യമായി കാണാൻ വന്ന ചെറുക്കൻ വിഷ്ണുവേട്ടനാണ്.
വിഷ്ണു: മെയ്ഡ് ഫോർ ഈച്ച് അദർ.
സിനിമയിൽ വരാനേ ആഗ്രഹിച്ചുള്ളൂ
പ്ളാനിംഗില്ലാതെയായിരുന്നു യാത്ര. സിനിമയിൽ അഭിനയിക്കണമെന്ന് കുട്ടിക്കാലം മുതൽ ആഗ്രഹിച്ചു. അവിടെ തന്നെ എത്തി എന്നു മാത്രമേ തോന്നുള്ളൂ.എപ്പോഴും മുകളിലോട്ടാണല്ലോ നോക്കുന്നത്. അടുത്തത് എന്താണ് ചെയ്യാൻ കഴിയുക എന്നു ആലോചിച്ചിട്ടുണ്ട്.ഒരു ഡയലോഗ് കിട്ടാൻ കൊതിച്ചു. കിട്ടിയപ്പോൾ മുഴുനീള വേഷം വേണമെന്ന ആഗ്രഹം. അപ്പോൾ തോന്നും നായകനാവണമെന്ന്. നായകനായി കഴിയുമ്പോൾ അടുത്ത ചുവടുവയ്പ് വേണമെന്നും.സിബി സാറിന്റെ 'എന്റെ വീട് അപ്പൂന്റേം" സിനിമയിൽ ബാലതാരമായി അഭിനയിച്ച് തുടക്കം.അമൃതം, മായാവി, കഥ പറയുമ്പോൾ, ബാച്ചിലർ പാർട്ടി, അസുരവിത്ത് ,കമ്മത്ത് ആൻഡ് കമത്ത് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
വിളി വരുമ്പോൾ
സന്തോഷം
'റെഡ് റിവറി"ലൂടെ ആദ്യമായി സമാന്തര സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞു. സിനിമ വരുമ്പോൾ ചെയ്യുന്നു. അല്ലാതെ, ഇന്ന രീതിയിൽ ഒരു സിനിമ ചെയ്യണമെന്ന തരത്തിലേക്കൊന്നും വളർന്നിട്ടില്ല. പ്രഗല്ഭരായ സംവിധായകരുടെ വിളി വരുമ്പോൾ തന്നെ സന്തോഷമാണ്. അശോക് ആർ. നാഥ് ദേശീയ അവാർഡ് ലഭിച്ച സംവിധായകനാണ്. അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിച്ചപ്പോൾ കുറെ കാര്യ ങ്ങൾ പഠിക്കാൻ കഴിഞ്ഞു. 'റെഡ് റിവർ" ചെറിയ ബഡ്ജറ്റ് സിനിമയാണ്.മൺട്രോത്തുരുത്തിലായിരുന്നു ഷൂട്ടിംഗ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |