
ശിവൻ,വായു,കേസരി (വാനരരാജൻ) എന്നീ മൂന്നു പിതാക്കളുടെയും മൂന്നുമാതാക്കളുടെയും ഏകപുത്രനാണ് ശ്രീഹനുമാൻ. ചുണ്ടിൽ സർവദാ രാമനാമവും ഹൃദയത്തിൽ ശ്രീരാമരൂപവുമായി രാമായണത്തിൽ നിറഞ്ഞുനിൽക്കുന്ന ശ്രീഹനുമാൻ സത്യധർമ്മ പരിപാലനത്തിനായി വിനീതവിധേയനായി നിൽക്കുന്ന ചിത്രം ഭക്തിയോടുകൂടി മാത്രമേ ആരും ദർശിക്കൂ. സർവഥാ ശ്രീരാമദാസനാണ് ആഞ്ജനേയൻ.
മാരുത തനയനും മനോഭിരാമനുമായ മാരുതി. അഞ്ജനയുടെ പുത്രനായ ആഞ്ജനേയൻ. മാരുതിയുടെ ജനനത്തോടെ ശാപമുക്തയായ അഞ്ജന സ്വർഗപ്രാപ്തിക്ക് ഒരുങ്ങവേ, തന്റെ ജീവനവൃത്തി ഇനിയെന്തെന്ന് അന്വേഷിച്ച മാരുതിയോട് ഒരിക്കലും നാശംവരില്ലെന്നും ഉദയ സൂര്യനെ ചൂണ്ടിക്കാണിച്ചുകൊണ്ട്, ഇതുപോലെ തുടുത്ത പഴങ്ങൾ എന്നുമെവിടെയും നിനക്കാഹാരമായിരി ക്കുമെന്നും അനുഗ്രഹിച്ച് അപ്രത്യക്ഷയായി. അമ്മയുടെ വാക്കു മനസിൽ സൂക്ഷിച്ച അഞ്ജനാസുതൻ പിന്നീട് തുടുത്തുരുണ്ടു തിളങ്ങുന്ന സൂര്യബിംബം കണ്ട്, അത് ഭക്ഷ്യവസ്തുവാണെന്ന് കരുതി കുതിച്ചുചാടി. സൂര്യബിംബം വിഴുങ്ങിക്കളഞ്ഞേക്കുമെന്നു പരിഭ്രാന്തനായ ഇന്ദ്രൻ ആ ബാലന്റെ നേർക്ക് വജ്രായുധം പ്രയോഗിച്ചു. വജ്രംകൊണ്ടുള്ള ഏറ് താടിയിൽത്തട്ടി മുറിപ്പെട്ട അഞ്ജനാസുതൻ ഭൂമിയിൽ വീണു. ഇതുകണ്ട വായുദേവൻ കുട്ടിയെയുമെടുത്തു പാതാളത്തിൽ താമസമാ ക്കി. വായുലഭിക്കാതെ ദേവഗണങ്ങളെല്ലാം ഭൂമിയിലെത്തി. ബ്രഹ്മനിർദ്ദേശ ത്താൽ വായുദേവൻ കുഞ്ഞിനെയും കൊണ്ടു ഭൂമിയിൽവന്നു. സംതൃപ്തരായ ദേവാധിനാഥന്മാർ അഞ്ജനാപുത്രന് ഹനുവിൽ (താടിയിൽ) ക്ഷതമുദ്ര പതിഞ്ഞതിനാൽ ഹനുമാൻ എന്ന് നാമകരണംചെയ്തു. എന്തിലും വിജയംവരിക്കുവാനുള്ള അനുഗ്രഹവും നൽകി. പിൽക്കാലത്തു രാമാവ താരവേളയിൽ എല്ലാമഹത്കൃത്യങ്ങൾക്കും ഭാഗധേയനായി മാറി, മാരുതി. ആഞ്ജനേയ ക്ഷേത്ര സന്നിധിയിൽ ചെല്ലുന്നവർ ആദ്യം പ്രാർത്ഥിക്കുക ശ്രീരാമ ദേവനെയാണ്. തന്റെ ആത്മബന്ധുവായ, ലോകസ്വരൂപനായ ശ്രീരാമചന്ദ്രഭഗവാനെ സ്മരിച്ചശേഷമേ തന്നെ സ്മരിക്കുകവേണ്ടൂ. അല്ലാതെയുള്ള പ്രാർത്ഥന ഹനുമാൻ ഒരുതരത്തിലും കൈക്കൊള്ളുകയില്ല എന്നാണ്!. മറ്റൊരു ദേവതകൾക്കുമില്ലാത്ത വ്യത്യസ്തതയാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |