
ലോകം വിരൽത്തുമ്പിലേക്ക് ചുരുങ്ങുമ്പോഴും മനുഷ്യർക്കിടയിലെ അകലം വർദ്ധിക്കുന്നു. ആശയവിനിമയത്തിന്റെ വേഗം കൂടുന്നു, പക്ഷേ പരസ്പരം കേൾക്കാനുള്ള ക്ഷമ കുറയുന്നു. അറിവും സാങ്കേതികവിദ്യയും വളരുന്നു. ജാതിവിവേചനവും മതവിദ്വേഷവും അസമത്വവും മനുഷ്യന്റെ സാദ്ധ്യതകളെ തടയുന്നു. ഈ സാഹചര്യത്തിൽ ശ്രീനാരായണഗുരുവിന്റെ ദർശനം ചരിത്രസ്മരണയ്ക്കപ്പുറം, നാം എങ്ങനെ ജീവിക്കണം എന്ന ചോദ്യത്തിനുള്ള പ്രായോഗിക ഉത്തരമാകുന്നു. ഗുരുവിന് ഇന്നും പ്രസക്തിയുണ്ടോ എന്നതിലുപരി, ഗുരു മുന്നോട്ടുവച്ച മാനവികതയിലേക്ക് നാം എത്രത്തോളം വളർന്നു എന്നതാണ് ചോദിക്കേണ്ടത്. ഗുരുവിന്റെ സന്ദേശത്തിന്റെ കേന്ദ്രത്തിൽ മനുഷ്യനാണ്. 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് " എന്ന മഹാവാക്യത്തിന്റെ ലക്ഷ്യം മനുഷ്യരെ തുല്യമായ അന്തസോടെ കാണുന്ന സമൂഹമാണ്. 'മതമേതായാലും മനുഷ്യൻ നന്നായാൽ മതി " എന്ന വചനം വിശ്വാസത്തിന്റെ മൂല്യം ജീവിതത്തിലെ നന്മകൊണ്ട് അളക്കാൻ പഠിപ്പിക്കുന്നു.
അരുവിപ്പുറത്തു നിന്ന് വിശ്വമാനവികതയിലേക്ക്
'ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്' എന്ന അരുവിപ്പുറം സന്ദേശം ഒരു സമൂഹത്തിന്റെ പുനർനിർമ്മാണത്തിനുള്ള രൂപരേഖയാണ്. ജന്മത്തിന്റെ പേരിൽ മനുഷ്യന് പ്രവേശനവും അറിവും അവസരവും നിഷേധിച്ച വ്യവസ്ഥയ്ക്കു മുന്നിൽ ഗുരു ഉയർത്തിയത് തുല്യമായ മനുഷ്യാന്തസിന്റെ അവകാശമായിരുന്നു. ആത്മീയതയെ സാമൂഹികനീതിയുമായി ബന്ധിപ്പിച്ച ഈ ഇടപെടൽ വിദ്യാഭ്യാസത്തിനും നവോത്ഥാനത്തിനും സാംസ്‌കാരിക ഉണർവിനും കരുത്തായി. ഗുരുവിനെ ഒരു സമുദായത്തിന്റെയോ പ്രദേശത്തിന്റെയോ പരിധിയിൽ ഒതുക്കുന്നത് ആ ദർശനത്തിന്റെ വിശാലതയെ ചുരുക്കും. തർക്കം രൂക്ഷമാകാവുന്നിടത്ത് പൊതുനില കണ്ടെത്തുന്നതായിരുന്നു ഗുരുവിന്റെ സംഭാഷണങ്ങളുടെ ശക്തി. വിഗ്രഹാരാധനയെ എതിർത്ത വാഗ്ഭടാനന്ദനോട് ഗുരു യോജിപ്പിന്റെ ഭാഷയിൽ പ്രതികരിച്ചുവെന്ന് ജീവചരിത്രവിവരണങ്ങളിൽ കാണുന്ന സന്ദർഭം ഇതിന്റെ ഉദാഹരണമാണ്. വിരുദ്ധാഭിപ്രായത്തിന്റെ പേരിൽ ആളുകളെ പുറത്താക്കുന്ന സമൂഹമാദ്ധ്യമക്കൂട്ടായ്മകൾക്കും അധിക്ഷേപം കൊണ്ട് വാദം ജയിക്കാൻ ശ്രമിക്കുന്ന പൊതുചർച്ചകൾക്കും ഈ സമീപനം വഴികാട്ടിയാകണം. പരിശോധിക്കാത്ത സന്ദേശം പങ്കിടാതിരിക്കുക, മതത്തിന്റെയോ ജാതിയുടെയോ പേരിൽ ഒരാളെ അവഹേളിക്കാതിരിക്കുക, സ്വന്തം നിലപാടിലെ തെറ്റ് തിരുത്തുക—ഇവയെല്ലാം ഗുരുദർശനത്തിന്റെ സമകാലിക പ്രയോഗങ്ങളാണ്.
വിശ്വാസസ്വാതന്ത്ര്യവും മനസിന്റെ വിശാലതയും
ഖാദറിന്റെയും ആലുവയിലെ ചാക്കോയുടെയും പേരുമാറ്റവുമായി ബന്ധപ്പെട്ട് അനുയായികളുടെ വിവരണങ്ങളിൽ വരുന്ന സംഭവങ്ങൾ ഒരു വലിയ സന്ദേശം വഹിക്കുന്നു. ഗുരുവിനെ അനുഗമിക്കാൻ സ്വന്തം മതസ്വത്വം ഉപേക്ഷിക്കേണ്ടതില്ല. ഖാദറിന് ഖാദറായും ചാക്കോയ്ക്ക് ചാക്കോയായും നന്മയുടെ പാതയിൽ നടക്കാം. വിശ്വാസത്തിലെ വ്യത്യാസങ്ങൾ നിലനിൽക്കുമ്പോഴും സ്‌നേഹത്തിലും നീതിയിലും സഹജീവിതത്തിലും മനുഷ്യർക്ക് ഒന്നാകാം. ഈ സന്ദേശത്തെ വ്യക്തിയുടെ വിശ്വാസം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിനെതിരായ നിലപാടായി ചുരുക്കരുത്. ആത്മോപദേശശതകത്തിലെ 24, 25, 44, 45, 49 ശ്ലോകങ്ങൾ ചേർത്തുവായിക്കുമ്പോൾ സഹജീവിതത്തിന്റെ ആഴമുള്ള നൈതിക അടിത്തറ തെളിയുന്നു. ആത്മസുഖത്തിനായുള്ള പ്രവൃത്തികൾ മറ്റുള്ളവർക്കും സുഖം നൽകണമെന്നാണ് ഇരുപത്തിനാലാം ശ്ലോകത്തിന്റെ സന്ദേശം. സ്വന്തം നേട്ടം അപരന്റെ ദുഃഖമാകുന്ന പ്രവൃത്തിയുടെ ആത്മവിരുദ്ധത ഇരുപത്തിയഞ്ചാം ശ്ലോകം തുറന്നുകാട്ടുന്നു. മതങ്ങളുടെ സാരത്തിലുള്ള ഏകത തിരിച്ചറിയാത്തതിന്റെ പ്രശ്നങ്ങൾ 44, 45 ശ്ലോകങ്ങൾ വ്യക്തമാക്കുന്നു. എല്ലാവരും ആത്മസുഖം തേടുന്നുവെന്ന പൊതുസത്യത്തിലേക്കാണ് നാൽപ്പത്തൊമ്പതാം ശ്ലോകം ശ്രദ്ധ ക്ഷണിക്കുന്നത്. ഭരണഘടനകളും നിയമങ്ങളും സംരക്ഷിക്കുന്ന അവകാശങ്ങൾക്ക് ജീവിതത്തിൽ കരുത്തുനൽകാൻ ഇത്തരമൊരു നൈതികബോധം ആവശ്യമാണ്.
കുടുംബത്തിലെ സമാധാനം, സമൂഹത്തിന്റെ കരുത്ത്
ലോകസമാധാനത്തിന്റെ ഏറ്റവും അടുത്ത അനുഭവസ്ഥലം കുടുംബമാണ്. പരസ്പരം കേൾക്കാത്ത വീടുകളിൽ നിന്ന് പരസ്പരം മനസിലാക്കുന്ന ലോകം സ്വയം ഉണ്ടാകില്ല. വിദ്യാഭ്യാസം, വിവാഹം, മിതവ്യയം, ശുചിത്വം, മദ്യവർജ്ജനം തുടങ്ങിയ വിഷയങ്ങളിലെ ഗുരുവിന്റെ ഉപദേശങ്ങൾക്ക് , കുടുംബത്തിന്റെ ഭദ്രതയുമായും സാമൂഹികക്ഷേമവുമായും ആഴത്തിലുള്ള ബന്ധമുണ്ട്. ഗൃഹസ്ഥജീവിതത്തിലെ ഉത്തരവാദിത്വബോധവും സമൂഹപരിഷ്‌കരണത്തിന്റെ പ്രധാന ശക്തിയാണ്.
ഇന്ന് ആ സന്ദേശം സ്ത്രീപുരുഷസമത്വം, ഗാർഹികപീഡനമില്ലാത്ത ജീവിതം, കുട്ടികളുടെ സുരക്ഷ, വയോജനപരിപാലനം, മാനസികാരോഗ്യത്തെക്കുറിച്ചുള്ള തുറന്ന സംഭാഷണം എന്നിവയിലേക്കു വികസിക്കണം. ഗുരുവിന്റെ വിദ്യാഭ്യാസദർശനത്തിന്റെ സമകാലിക ദൗത്യം അറിവിലേക്കുള്ള അവസരം എല്ലാവർക്കും ഉറപ്പാക്കുക എന്നതാണ്. സാമ്പത്തിക സ്ഥിതിയോ പ്രായമോ ലിംഗമോ ഭിന്നശേഷിയോ താമസസ്ഥലമോ പഠനത്തിന് തടസമാകരുത്. എല്ലാ വിദ്യാഭ്യാസകേന്ദ്രങ്ങളും ഉൾക്കൊള്ളലിന്റെയും നിലവാരത്തിന്റെയും മാതൃകകളാകണം. ഗുരുജയന്തിയും സമാധിയും ഗുരുസ്മരണകളും നമ്മുടെ സാമൂഹിക മനഃസാക്ഷിയെ പുതുക്കാനുള്ള അവസരങ്ങളാണ്. ഒരു കുട്ടിയുടെ പഠനം തുടരാൻ സഹായിക്കുക, ഒരു കുടുംബത്തിന് ആശ്വാസമാകുക, ഒരു പൊതുചർച്ചയിൽ വിദ്വേഷം തടയുക—ഇങ്ങനെ ദർശനം അനുഭവമാകുമ്പോഴാണ് അനുസ്മരണം അർത്ഥപൂർണമാകുന്നത്. മനുഷ്യനെ വിഭജിക്കുന്ന ചിന്തകൾക്കിടയിൽ മനുഷ്യനെ ഒന്നിപ്പിക്കുന്ന ഈ വെളിച്ചം നാം ജീവിതത്തിലേക്ക് കൊണ്ടുവരണം. ഗുരുവിനെ ആദരിക്കുന്നതിന്റെ ഏറ്റവും സാർത്ഥകമായ രൂപം, മറ്റൊരു മനുഷ്യന് കൂടുതൽ മാന്യമായി ജീവിക്കാൻ കഴിയുന്ന ലോകം സൃഷ്ടിക്കലാണ്.
(കൊല്ലം, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി, വൈസ് ചാൻസലറാണ് ലേഖകൻ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |