
ചങ്ങനാശേരി: നീലംപേരൂർ പള്ളി ഭഗവതി ക്ഷേത്രത്തിലെ പൂരം പടയണി അവസാനഘട്ടത്തിലേക്ക്. 16ദിവസം നീളുന്ന പടയണിയിലെ പ്രധാന ആഘോഷങ്ങളായ മകം പടയണി ഇന്ന് നടക്കും. പൂരം പടയണി നാളെ. രാത്രി 10ന് ശേഷം വല്യന്നവും പുത്തൻ അന്നങ്ങളും വിവിധ കോലങ്ങളും ക്ഷേത്രാങ്കണത്തിലേക്ക് എഴുന്നള്ളിക്കും. ചൂട്ടുവെളിച്ചത്തിന്റെ പൊൻപ്രഭയിൽ അന്നങ്ങൾ നീന്തിത്തുടിക്കുന്ന കാഴ്ചയാണ് പൂരം പടയണിയുടെ പ്രധാന ആകർഷണം. അന്നങ്ങളുടെയും കോലങ്ങളുടെയും നിർമാണവും അലങ്കാരപ്പണികളും ക്ഷേത്രാങ്കണത്തിൽ കാണാനാകും. ദേശക്കാരാണ് നിർമാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പ്രകൃതിദത്ത വസ്തുക്കളായ വാഴക്കച്ചി, കമുക്, വാഴപ്പോള, ചെത്തിപ്പൂവ്, താമരയില എന്നിവ ഉപയോഗിച്ചാണ് അന്നങ്ങളും കോലങ്ങളും ഒരുക്കുന്നത്.
ഇന്ന് രാവിലെ ചിറമ്പുകുത്ത് ആരംഭിക്കും. കീറിയെടുത്ത വാഴപ്പോളയിൽ നിന്ന് ചെത്തിപ്പൂവ് അടർത്തിയെടുത്ത് പച്ച ഈർക്കിൽ ഉപയോഗിച്ച് കുത്തിപ്പിടിപ്പിക്കുന്നതാണ് ചിറമ്പുകുത്ത്. ഈ ചിറമ്പാണ് അന്നങ്ങൾക്ക് അലങ്കാരമൊരുക്കുന്നത്. 120 കിലോയിലധികം ചെത്തിപ്പൂക്കളാണ് ഇതിനായി ആവശ്യമായി വരുന്നത്.
56 പുത്തൻ അന്നങ്ങൾ
ഇത്തവണ 56 പുത്തൻ അന്നങ്ങളാണ് പടയണിക്കളത്തിൽ എത്തുന്നത്. ഇതിൽ മൂന്നെണ്ണം തടിയിൽ തീർത്ത മരയന്നങ്ങളാണ്. ഒൻപതേകാൽ കോൽ ഉയരമുള്ള വല്യന്നമാണ് പ്രധാന ആകർഷണം. അഞ്ചേകാൽ കോൽ ഉയരമുള്ള മറ്റ് രണ്ട് അന്നങ്ങളുമുണ്ട്. നാറാണത്ത് ഭ്രാന്തൻ മലമുകളിലേക്ക് കല്ലുരുട്ടിക്കയറ്റുന്ന കോലം, ഭദ്രകാളി, ജാംബവാൻ എന്നിവയാണ് ഇത്തവണ പുതുതായി എത്തുന്ന കോലങ്ങൾ. ഭീമൻ, യക്ഷി, രാവണൻ, ഹനുമാൻ, സിംഹം, നീലംപേരൂർ നീലകണ്ഠൻ എന്ന ആന തുടങ്ങിയ പതിവ് കോലങ്ങളും പടയണിക്കളത്തിൽ അണിനിരക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |