
മുളന്തുരുത്തി: എറണാകുളം റൂറൽ പൊലീസിന്റെ ഓപ്പറേഷൻ തൂഫാനിൽ വൻ കഞ്ചാവ് ശേഖരവുമായി യുവാവ് അറസ്റ്റിൽ. എറണാകുളം റൂറൽ എസ്.പി സുദർശന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മുളന്തുരുത്തിയിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് 3 കിലോ 410 ഗ്രാം കഞ്ചാവുമായി പെരുമ്പള്ളി ചിറക്കപ്പറമ്പിൽ വീട്ടിൽ എബനേസർ(28) മുളന്തുരുത്തി പൊലീസിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് ചെറുകിട വില്പനയ്ക്കായി പായ്ക്ക് ചെയ്യാൻ ഉപയോഗിക്കുന്ന ഇലക്ട്രിക് ത്രാസും സിപ്പ് ലോക്കും കണ്ടെത്തി. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ ഏകദേശം 75,000 രൂപ വിലവരുമെന്ന് പൊലീസ് അറിയിച്ചു.
ദീർഘകാലമായി പൊലീസ് നിരീക്ഷണത്തിലായിരുന്ന പ്രതിയെ നേരത്തെ പലതവണ പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും മതിയായ തെളിവുകളുടെ അഭാവത്തിൽ നടപടിയെടുക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ ആസൂത്രിതമായ നിരീക്ഷണവും കൃത്യമായ വിവരശേഖരണവും പിന്തുടർന്ന് നടത്തിയ മിന്നൽ നീക്കത്തിലൂടെ ഇയാളെ പിടികൂടുകയായിരുന്നു.
പുത്തൻകുരിശ് ഡിവൈ.എസ്.പി നിഷാദ് മോന്റെ മേൽനോട്ടത്തിൽ മുളന്തുരുത്തി എസ്.എച്ച്.ഒ സംഗീത് പുനത്തിൽ, എസ്.ഐമാരായ പ്രിൻസി സി.ആർ., പ്രവീൺ കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രതീഷ്, ബിബിൻ, സിവിൽ പോലീസ് ഓഫീസർമാരായ ജിൻസ് എബ്രഹാം, സനീഷ് എന്നിവരടങ്ങുന്ന സംഘമാണ് ഓപ്പറേഷനിന് നേതൃത്വം നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |