
നാദാപുരം: സ്കൂൾ വിദ്യാർത്ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിയായ ഓട്ടോറിക്ഷ ഡ്രൈവർക്ക് 11 വർഷം കഠിന തടവും 20,000രൂപ പിഴയും ശിക്ഷ വിധിച്ച് നാദാപുരം പോക്സോ കോടതി.
വടകര മേപ്പയിൽ സ്വദേശി കല്ലുനിര പറമ്പത്ത് സജീവൻ (55 ) എന്നയാളെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ദേവൻ.കെ. മേനോൻ ശിക്ഷിച്ചത്. നാലാം ക്ലാസിൽ പഠിക്കുകയായിരുന്ന സ്കൂൾ വിദ്യാർത്ഥിനിയെ സ്കൂളിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും തിരിച്ചെത്തിക്കുകയും ചെയ്തീരുന്ന ഇയാൾ ലൈംഗിക അതിക്രമം നടത്തിയ കേസിലാണ് വിധി .
2022 മുതൽ 2024 വരെയുള്ള കാലയളവുകളിലായി സ്കൂളിലേക്ക് വിദ്യാർഥിനിയെ കയറ്റിക്കൊണ്ടുപോകുന്ന അവസരത്തിലാണ് പല തവണ ലൈംഗിക അതിക്രമം നടത്തിയത്.
വടകര പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് വടകര പൊലീസ് സബ് ഇൻസ്പെക്ടർ ധന്യ കൃഷ്ണൻ ആണ്. പ്രോസീക്യൂഷൻ ഭാഗത്തു നിന്ന് 12 സാക്ഷികളെ വിസ്തരിക്കുകയും 21 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി.
പ്രോസിക്യൂഷൻ വിംഗിന് വേണ്ടി ലെയ്സൺ ഓഫീസർ ഷാനി.പി.എം. നടപടികൾ ഏകോപിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |