
കുന്നത്തൂർ: ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിലെ താത്ക്കാലിക ജീവനക്കാരൻ ലക്ഷങ്ങളുടെ തിരിമറി നടത്തിയതായി പഞ്ചായത്ത് സെക്രട്ടറിയുടെ പരാതി. പ്രോജക്ട് അസിസ്റ്റന്റും ഡി.വൈ.എഫ്.ഐ കുന്നത്തൂർ പഞ്ചായത്ത് മേഖലാ സെക്രട്ടറിയുമായ കുന്നത്തൂർ കൊല്ലാറ എബിൻ ഭവനത്തിൽ എബിൻ.കെ.ഷിബു (32) ആണ് തട്ടിപ്പ് നടത്തിയത്.പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിൽ കേസെടുത്ത ശാസ്താംകോട്ട സി.ഐ പ്രതിയെ വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.27 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ഈ തുക എബിന്റെ മാതാവിന്റെ അക്കൗണ്ടിലേക്കാണ് മാറ്റിയത്.ഓഡിറ്റിംഗ് വിഭാഗം നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്.2017ൽ പിൻവാതിൽ നിയമനത്തിലൂടെയാണ് എബിൻ പഞ്ചായത്തിൽ കടന്നുകൂടിയത്. ഇ- ഗ്രാം പോർട്ടൽ വഴിയാണ് തട്ടിപ്പ് നടത്തിയത്.പ്രോജക്ട് അസിസ്റ്റന്റിന്റെ ജോലി ടെക്നിക്കൽ പ്രശ്നങ്ങൾ പരിഹരിക്കുകയും ജിയോ ടാകിംഗ് അടക്കമുള്ള കാര്യങ്ങൾ ചെയ്യുക എന്നതുമാണ്.എന്നാൽ സമാന്തര പ്രസിഡന്റായി പഞ്ചായത്തിൽ വിലസിയ എബിനെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ചുമതലപ്പെടുത്തിയത് എൽ.ഡി.എഫ് ഭരണ സമിതിയാണ്. അതിനിടെ എബിൻ നടത്തിയ തട്ടിപ്പിനെ കുറിച്ച് മുൻ പഞ്ചായത്ത് ഭരണസമിതിക്കും നിലവിലെ ഭരണസമിതിക്കും സെക്രട്ടറിക്കും ഉൾപ്പെടെ വ്യക്തമായി അറിയാമായിരുന്നുവെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |