മാനന്തവാടി: കഞ്ചാവും എം.ഡി.എം.എയും ഹാഷിഷ് ഓയിലുമായി യുവാക്കൾ പിടിയിൽ. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ കുപ്പാടിത്തറ, പുതുശ്ശേരിക്കടവ് മേലെ നറുക്കിൽ വീട്ടിൽ, എം.എൻ. നന്ദു (27), പടിഞ്ഞാറത്തറ, പന്തിപ്പൊയിൽ, ഐക്കാരൻ വീട്ടിൽ എ.കെ. സുബൈർ (34) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും വെള്ളമുണ്ട പൊലീസും ചേർന്ന് പിടികൂടിയത്. ലക്കിടി ഓറിയന്റൽ കോളേജിലെ ജീവനക്കാരനായ നന്ദുവിനെതിരെ വിദ്യാർത്ഥികളിൽ നിന്ന് ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട് പൊലീസിന് നിരന്തരം പരാതികൾ ലഭിച്ചിരുന്നു. തുടർന്ന് ഏറെ നാളത്തെ രഹസ്യനിരീക്ഷണത്തിനൊടുവിലാണ് ഇയാളെ ലഹരിവസ്തുക്കളുമായി പിടികൂടിയത്. പടിഞ്ഞാറത്തറയിലും സമീപ പ്രദേശങ്ങളിലും സ്ഥിരമായി ലഹരി വിൽപ്പന നടത്തിയിരുന്നയാളാണ് സുബൈർ. ഞായറാഴ്ച്ച് വൈകീട്ട് അഞ്ചാംമൈലിൽ പൊലീസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇവർ വലയിലായത്. മാനന്തവാടി ഭാഗത്ത് നിന്നും വരുകയായിരുന്ന കെ.എൽ 12 ക്യൂ 3207 നമ്പർ കാറിൽ സഞ്ചരിച്ച ഇവരിൽ നിന്ന് 22.18 ഗ്രാം കഞ്ചാവും, 0.2 ഗ്രാം എം.ഡി.എം.എയും, 13.95 ഗ്രാം ഹാഷിഷ് ഓയിലുമാണ് പിടിച്ചെടുത്തത്. കാറിന്റെ ഡാഷ് ബോർഡിൽ നിന്നും പാന്റിന്റെയും ഷർട്ടിന്റെയും പോക്കറ്റിൽ നിന്നുമാണ് ലഹരി കണ്ടെടുത്തത്. എസ്.ഐമാരായ പി.സി. റോയി, ജോഫി പി. ജോൺ, എസ്.സി.പി.ഒ സജിത്ത്, സി.പി.ഒമാരായ അനീഷ്, സജിത്ത് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |