പന്തളം: വീട്ടിൽ അതിക്രമിച്ചു കയറി വൃദ്ധയായ മാതാവിനെയും മകനെയും ആക്രമിച്ച കേസിൽ മൂന്ന് പ്രതികളെ പന്തളം പൊലീസ് പിടികൂടി. പന്തളം കുന്നിക്കുഴി അനിഴം വീട്ടിൽ ബിനു (ചിണ്ടൻ - 46), പന്തളം തോട്ടക്കോണം കൊച്ചുതറമേൽ വീട്ടിൽ രാഹുൽ ആർ.നായർ (മണികണ്ഠൻ - 29), ചെറുമല തരിപ്പോട്ടിൽ വടക്കേതിൽ വീട്ടിൽ സുജിത്ത് (39) എന്നിവരെയാണ് പന്തളം പൊലീസ് അറസ്റ്റു ചെയ്തത്. പന്തളം മുളമ്പുഴ വലിയ തറയിൽ ലീലാമ്മ ഫിലിപ്പിന്റെ വീട്ടിലാണ് ഇവർ അക്രമം കാട്ടിയത്. ഈ മാസം 11ന് രാത്രി 9.30നാണ് കേസിനാസ്പദമായ സംഭവം.
ലീലാമ്മ ഫിലിപ്പിന്റെ വീടിന്റെ വാതിൽ ചവിട്ടിപൊളിച്ച് അകത്തുകയറി ഭീഷണിപ്പെടുത്തുകയും ഇവരുടെ മകനെ ആക്രമിക്കുകയും ചെയ്തു. വീടിനും നാശനഷ്ടം വരുത്തിയ പ്രതികൾ ഏറെ നേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വിവരമറിഞ്ഞ് പന്തളം സ്റ്റേഷനിൽ നിന്ന് പൊലീസ് സംഘം എത്തിയപ്പോഴേക്കും അക്രമിസംഘം കടന്നുകളഞ്ഞിരുന്നു. ബിനുവിനെ 18ന് പൊലീസ് പിടികൂടിയിരുന്നു. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ പന്തളം സർക്കിൾ ഇൻസ്‌പെക്ടർ സി.ബാബു കുറുപ്പിന്റെ മേൽനോട്ടത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ എബിൻ പ്രസാദ്, പൊലീസ് ഉദ്യോഗസ്ഥരായ ശരത് എസ്.പിള്ള, എസ്.അൻവർഷ, എസ്.വിഷ്ണു എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |